Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശിശുമരണ നിരക്കിൽ യുഎസിനോടും യൂറോപ്പിനോടും സ്വയം താരതമ്യം ചെയ്യുന്ന കേരളത്തിന്റെ കണ്ണുനീർത്തുള്ളിയാവുന്നു അട്ടപ്പാടി. 47 നവജാതശിശുക്കളെ നഷ്ടമായ 2013 ലെ ദുരന്തകാലത്തിനു ശേഷം 8 വർഷത്തിനിടെ തദ്ദേശസ്ഥാപനങ്ങൾ വഴി ഇവിടെയെത്തിയത് 131 കോടി രൂപ. എന്നാൽ, ഇക്കാലയളവിൽ 121 കുട്ടികളെ നഷ്ടമായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ശിശുമരണ നിരക്ക് 28.77 ഉള്ള രാജ്യത്ത്, ഈ നിരക്ക് ആറിൽ താഴെ പിടിച്ചു നിർത്തിയതിൽ ഗർവുകൊള്ളുന്ന കേരളം പക്ഷേ, അട്ടപ്പാടിയിൽ ഓരോ വർഷവും പൊലിയുന്ന ജീവനുകളെ തമസ്കരിക്കുന്നു. പശ്ചിമഘട്ടം പെറ്റ മക്കളിൽ ഏറ്റവും ദീനക്കാരി അട്ടപ്പാടിയാണെന്ന് ഇവിടത്തുകാർക്കിടയിൽ ഒരു ചൊല്ലുണ്ട്. കഴിഞ്ഞ 5 ദിവസത്തിനിടെ ഒരമ്മയെയും 5 കുട്ടികളെയുമാണ് അട്ടപ്പാടിക്കു നഷ്ടമായത്. പോഷകാഹാരക്കുറവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമാണു മരണത്തിലേക്കു നയിച്ച രോഗങ്ങൾക്കു കാരണമായത്.
അട്ടപ്പാടിയിൽ ബഹുഭൂരിപക്ഷം സ്ത്രീകളും വിളർച്ച ബാധിച്ചവരാണെന്ന് ആരോഗ്യ വകുപ്പു തന്നെ സാക്ഷ്യപ്പെടുത്തുന്നു. അരിവാൾ രോഗികൾക്കും (സിക്കിൾ സെൽ അനീമിയ) അട്ടപ്പാടിയിൽ പഞ്ഞമില്ല. തനതു ഭക്ഷണമായ റാഗിയും ചാമയും ഉൾപ്പെടെ കഴിച്ചുവളർന്ന ഒരു വിഭാഗത്തെ സഹായിക്കാനെന്ന പേരിൽ റേഷൻ അരിയും മറ്റും നൽകി സ്വാഭാവിക ശാരീരിക ശേഷിയെ തകർത്തവരാണ് ഉത്തരവാദികളെന്നു ഒരു കൂട്ടം ഊരുവാസികൾ പറയുന്നു.
തുടരുന്ന ശിശുമരണത്തിന്റെ വാർത്തകൾ കേട്ട് ഇന്നലെ അട്ടപ്പാടിയിലെത്തിയ മന്ത്രി കെ.രാധാകൃഷ്ണന്റെ വാക്കുകൾക്ക് ഒരു ഏറ്റുപറച്ചിലിന്റെ സ്വരമുണ്ട്: ‘‘1996 ൽ ഇവിടം സന്ദർശിച്ചപ്പോൾ കണ്ട അതേ കാഴ്ചകളാണ് ഇന്നും അട്ടപ്പാടിയിൽ കണ്ടത്. ലോകാവസാനം വരെ ഇവർക്കു വച്ചുണ്ടാക്കി നൽകാനാണോ നിങ്ങൾ ശ്രമിക്കുന്നത്. അതിനു പകരം അവരെ സ്വയം പര്യാപ്തരാക്കുകയാണു വേണ്ടത്. അവർക്ക് ആവശ്യമുള്ളത് നൽകുക. ബാക്കി അവർ വേണ്ടവിധം ഉണ്ടാക്കി കഴിച്ചോളും.’’
ഒരു വർഷത്തിനിടെ മാത്രം അട്ടപ്പാടിയുടെ വികസനത്തിന് അനുവദിച്ചതു 16 കോടി രൂപയാണ്. എന്നാൽ, ഈ തുക എങ്ങോട്ടു പോയെന്നോ ആർക്കൊക്കെ ലഭിച്ചെന്നോ വ്യക്തമായ കണക്കില്ല. 194 ഊരുകളിലായി 32,000 ൽ അധികം ആളുകൾ കഴിയുന്ന അട്ടപ്പാടിയിൽ ഈ തുകയുടെ പത്തിലൊന്നെങ്കിലും ചെലവഴിച്ചിരുന്നെങ്കിൽ ഉള്ളുലയ്ക്കുന്ന ശിശുമരണങ്ങൾ കേൾക്കേണ്ടി വരില്ലായിരുന്നു.
ശിശുമരണം: പട്ടികജാതി, പട്ടികവർഗ കമ്മിഷൻ കേസെടുത്തു
തിരുവനന്തപുരം ∙ അട്ടപ്പാടി ആദിവാസി മേഖലയിൽ നവജാതശിശുക്കളുടെ മരണം സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി, പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട് കലക്ടർ, പാലക്കാട് ജില്ലാ മെഡിക്കൽ ഓഫിസർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, അഗളി ഐടിഡിപി പ്രോജക്ട് ഓഫിസർ എന്നിവരിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. നവജാത ശിശുമരണം സംഭവിക്കാനുള്ള കാരണങ്ങളെക്കുറിച്ചും അതിനുള്ള പരിഹാര മാർഗങ്ങളെക്കുറിച്ചുമുള്ള റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കാനാണു നിർദേശം.
31.82°C








