Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കടുവ സിനിമ ജോസ് കുരുവിനാക്കുന്നേലിനെക്കുറിച്ചുള്ളതല്ലെന്ന് സംവിധായകന്‍ ഷാജി കൈലാസ്. ജോസിനെ അറിയാമെന്നും അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയെടുക്കണമെന്ന് കരുതിയിരുന്നെന്നും ഷാജി കൈലാസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
'എനിക്ക് ജോസിനെ അറിയാം. അദ്ദേഹത്തെക്കുറിച്ച് സിനിമയെടുക്കാന്‍ ഞാനും രഞ്ജി പണിക്കരും തീരുമാനിച്ചിരുന്നതുമാണ്. എന്നാല്‍ ജിനുവിന്റെ തിരക്കഥ തീര്‍ത്തും വ്യത്യസ്തമാണ്. കടുവ എന്നത് ഒരു യുവപ്ലാന്ററുടെ കഥയാണ്. ഇതിന് ജോസുമായി ഒരു ബന്ധവുമില്ല. കാര്യമറിയാതെ ആളുകള്‍ വിവാദമുണ്ടാക്കുകയാണ്', ഷാജി കൈലാസ് പറഞ്ഞു.
താനും പൃഥ്വിരാജും മാത്രമാണ് കടുവയുടെ മുഴുവന്‍ തിരക്കഥ വായിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ജിനു ഈ തിരക്കഥ മറ്റൊരു സംവിധായകന് വേണ്ടി എഴുതിയതാണെന്നും അത് നടക്കാതെ പോയപ്പോള്‍ തന്നിലേക്ക് വന്നതാണെന്നും ഷാജി കൈലാസ് പറഞ്ഞു.
കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രം തീര്‍ത്തും സാങ്കല്‍പ്പികമാണെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ സുഹൃത്താണ് എന്നെ ജോസിന്റെ അടുത്തേക്ക് കൊണ്ടുപോകുന്നത്. അവിടെ ഷൂട്ട് ചെയ്യാന്‍ സാധിക്കുമോ എന്നറിയാനായിരുന്നു അത്. എനിക്കദ്ദേഹത്തേയും വീടും ഇഷ്ടമായി. ജോസുമായി അല്‍പ്പനേരം സംസാരിക്കുകയും ചെയ്തു. അതിന് ശേഷം ഞാന്‍ രഞ്ജിയോട് ഇങ്ങനെ ഒരാളെ കണ്ട കാര്യം പറഞ്ഞു'
തനിക്ക് ജോസിനെ നേരത്തെ അറിയാമെന്ന് രഞ്ജിയും പറഞ്ഞെന്ന് ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. പിന്നീട് തങ്ങളിരുവരും അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. മോഹന്‍ലാലിനെയാണ് കേന്ദ്രകഥാപാത്രമായി തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോസിന് എന്ത് നടപടിയും സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ രണ്ടും രണ്ട് സിനിമയാണെന്നും ഷാജി കൈലാസ് ആവര്‍ത്തിച്ചു.
കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രം 20 വര്‍ഷം മുമ്പ് മോഹന്‍ലാലിന് വേണ്ടി തയ്യാറാക്കിയ സിനിമയിലെ കഥാപാത്രമാണെന്ന് സംവിധായകനും അഭിനേതാവും തിരക്കഥാകൃത്തുമായ രഞ്്ജി പണിക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങാനിരുന്ന വ്യാഘ്രത്തിലേക്കാണ് ഈ കഥാപാത്രത്തെ തീരുമാനിച്ചിരുന്നത്. പ്ലാന്റര്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിരുന്നു. ചില കാരണങ്ങളാല്‍ സിനിമ നടന്നില്ല. കാരണങ്ങളെന്തെന്ന് വ്യക്തമല്ല. എന്നാല്‍ കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്നത് ആരുടേയും കഥാപാത്ര സൃഷ്ടിയല്ലെന്നും ഇപ്പോഴും കോട്ടയത്ത് ജീവിച്ചിരിക്കുന്ന ആളാണെന്നും രഞ്ജി പണിക്കര്‍ പറഞ്ഞിരുന്നു.
നേരത്തെ തന്റെ ജീവിതം സിനിമയാകുമ്പോള്‍ സുരേഷ് ഗോപിയോ മോഹന്‍ലാലോ തന്നെ അവതരിപ്പിക്കുന്നതാണ് താല്‍പര്യമെന്ന് ജോസ് പറഞ്ഞിരുന്നു. തന്റെ ജീവിതം സിനിമയാക്കാനായി രണ്‍ജി പണിക്കര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാക്കാല്‍ ഉറപ്പ് നല്‍കിയതാണെന്നും അതിനാല്‍ അക്കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.