Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സൗന്ദര്യ എന്ന നടി അധികം മലയാള ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ല. പക്ഷെ 16 വർഷങ്ങൾക്കിപ്പുറവും ഓരോ മലയാളിയുടെയും ഓർമ്മയിൽ തങ്ങി നിൽക്കുന്ന തരത്തിൽ എന്തോ പ്രത്യേകതയുണ്ടായിരുന്നു സൗന്ദര്യ എന്ന നടിയ്ക്കും മലയാളസിനിമ ലോകത്ത് അവർ ചെയ്ത കഥാപാത്രങ്ങൾക്കും. 2004 ൽ ഇതുപോലൊരു ഏപ്രിൽ 17 ന് അവർ വിമാനാപകടത്തിൽ മരിച്ചു എന്ന് കേട്ടപ്പോൾ ഓരോ മലയാളിയുടെയും ഉള്ളു വിങ്ങി. ഏറ്റവും പ്രീയപ്പെട്ടൊരാൾ അകന്ന് പോകുന്നത് പോലെ ആയിരുന്നു മലയാളികൾക്ക് സൗന്ദര്യയുടെ വിയോഗം.
സത്യൻ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലെ ജ്യോതി എന്ന കഥാപാത്രമായാണ് സൗന്ദര്യ മലയാളികളുടെ ഹൃദയത്തിലേക്ക് കടന്നു വരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് സിനിമയിലെ രാമാനുജന് ജ്യോതിയോടുണ്ടായ അടുപ്പത്തിന് സമാനമായിരുന്നു ആ ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് സൗന്ദര്യയോടുണ്ടായ ഇഴയടുപ്പം. പിന്നീട് കിളിച്ചുണ്ടൻ മാമ്പഴത്തിൽ മോഹൻലാലിൻറെ ബാല്യകാലസഖിയായി സൗന്ദര്യ എത്തിയതോടെ ഈ നടിയോട് പ്രേക്ഷകർക്ക് തൊട്ടടുത്ത വീട്ടിലെ കുട്ടിയോടുള്ള പോലൊരു ബന്ധമായി. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും സൗന്ദര്യ എത്തിയിരുന്നു. ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത ദ്വീപ നിര്‍മ്മിച്ചതും സൗന്ദര്യയായിരുന്നു.
എംബിബിഎസ് പഠനത്തിനിടയിലായിരുന്നു സൗന്ദര്യ സിനിമയില്‍ അഭിനയിച്ചത്. ഗന്ധര്‍വയെന്ന കന്നഡ സിനിമ വന്‍വിജയമായി മാറിയതോടെ പഠനം ഉപേക്ഷിച്ച് സിനിമ തന്നെ ജീവിതമാക്കി. അമിതാഭ് ബച്ചന്‍ ചിത്രമായ സൂര്യവംശയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവിധ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്. മണിച്ചിത്രത്താഴിന്റെ കന്നഡ റീമേക്കായ ആപ്തമിത്രയായിരുന്നു സൗന്ദര്യയുടെ അവസാനത്തെ ചിത്രം.
രണ്ട് മാസം ഗർഭിണിയായി കുഞ്ഞതിഥിയുടെ വരവ് സ്വപ്നം കണ്ട് കഴിയുന്ന വേളയിലാണ് വിധി വിമാനാപകടത്തിന്റെ രൂപത്തിലെത്തി സൗന്ദര്യയെ കവർന്നത്. ബംഗളുരുവിൽ വെച്ച് താരം യാത്ര ചെയ്യുകയായിരുന്ന വിമാനം യാത്ര തുടങ്ങിയ വേളയിൽ തന്നെ തീപിടിക്കുകയായിരുന്നു. സൗന്ദര്യയ്ക്ക് തിളങ്ങാനാകുമായിരുന്ന ഒട്ടനവധി കഥാപാത്രങ്ങൾ ബാക്കിവെച്ചായിരുന്നു ആ സൗന്ദര്യ ദീപം പൊലിഞ്ഞുപോയത്.
30.82°C








