Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
"തളിർവെറ്റിലയുണ്ടോ ... വരദക്ഷിണ വെയ്ക്കാൻ....", "ഓണ തുമ്പി വാവാ..","കിതച്ചെത്തും കാറ്റേ കൊതിച്ചി പൂങ്കാറ്റേ..." തുടങ്ങി വരിയിലും സന്ദർഭത്തിലും മലയാളിത്തം മുറ്റി നിൽക്കുന്ന പാട്ടുകൾ ഉണ്ടാക്കാൻ ഒരു മലയാളിയല്ലാത്ത സംഗീത സംവിധായകനെ മലയാള സിനിമാ ലോകം ക്ഷണിക്കണമെങ്കിൽ ആ അന്യനാട്ടുകാരന്റെ സംഗീതത്തിൽ മലയാളിയുടെ സംഗീത സങ്കൽപ്പങ്ങളും ഭാവുകത്വവും സംഗീത ശീലങ്ങളും ഭദ്രമായിരിക്കണം. മനുഷ്യന്റെ വൈകാരിക ജീവിതത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ഭാഗമാണ് പാട്ടുകൾ. ഒരു അതുല്യ പ്രതിഭയാണെങ്കിൽ മാത്രമേ വേറിട്ട സംസ്കാരത്തിൽ നിന്നും വന്നെത്തി മറ്റൊരു നാട്ടിലെ ഗാനങ്ങളുടെ തമ്പുരാനാകാൻ സാധിക്കൂ. സലിൽ ചൗദരി, ബോംബേ രവി മുതലായ പ്രതിഭകൾക്ക് ശേഷം മറ്റൊരു നാട്ടിൽ നിന്ന് മലയാളിയ്ക്ക് കിട്ടിയ രത്നമാണ് എസ് പി വെങ്കിടേഷ്. മലയാളിയുടെ രാത്രികളിൽ കടന്നെത്തി താമരക്കണ്ണൻ ഉറങ്ങേണം എന്ന താരാട്ട് പാടിത്തന്ന, ചില ശാന്തമായ രാത്രികൾ വാദ്യഘോഷാദികൾ കൊണ്ട് മുഖരിതമാക്കിയ എസ് പിയ്ക്ക് ഇന്ന് അറുപത്തിയഞ്ചാം പിറന്നാളാണ്.
എസ് പി വെങ്കിടേഷ് ആദ്യമായി കൈവച്ച മലയാള ചലച്ചിത്രമായ രാജാവിന്റെ മകനിലെ സംഗീതം ശ്രദ്ധേയമായതോടെ ഇദ്ദേഹം മലയാളത്തിന്റെ പുത്രനായി. തൊണ്ണൂറുകൾ എസ് പി വെങ്കിടേഷിന് മലയാളത്തിൽ ഹിറ്റുകളുടെ കൊയ്ത്തുകാലമായിരുന്നു. മാന്‍ഡലിന്‍ പ്ലെയർ ആയിരുന്ന അച്ഛനിൽ നിന്നുമാണ് വെങ്കിടേഷിന് സംഗീതം പകർന്നു കിട്ടുന്നത്. പിന്നീട് രാഘവൻ മാസ്റ്ററിന്റെ ഉൾപ്പടെ അസിസ്റ്റന്റായി പ്രവർത്തിച്ച പരിശീലനവും വെങ്കിടേഷിന്റെ ഉള്ളിലെ സംഗീതത്തിന് മിഴിവ് കൂട്ടി.
വാത്സല്യവും കാമവും പ്രണയവും സന്തോഷവും അതിന്റെ പാരമ്യത്തോടെ വെങ്കിടേഷിന്റെ പാട്ടുകളിൽ തുടിച്ച് നിന്നു. സ്പടികത്തിലെ "ഏഴിമല പൂഞ്ചോല..." എന്ന ഗാനം മലയാളത്തിന്റെ പാട്ടുവഴിയിലെ തന്നെ ഒരു വേറിട്ട തിരിവായിരുന്നു. ഇതുവരെ മലയാളികൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മലയാളത്തിന്റെ വാനമ്പാടി ചിത്രയുടെ ആലാപന ശൈലി കൂടിയായപ്പോൾ ഗാനം എക്കാലത്തെയും ഹിറ്റായി. മാന്നാർ മത്തായി സ്പീക്കിങ്ങ് എന്ന ചിത്രത്തിലെ "മച്ചാനെ വാ എൻ മച്ചാനെ വാ" തുടങ്ങിയ ഗാനങ്ങളും ജനങ്ങൾ നെഞ്ചേറ്റിയിരുന്നു. അടിച്ചു പൊളി പാട്ടുകളും തനിക്ക് വഴങ്ങും എന്ന് വെങ്കിടേഷ് തെളിയിച്ച ഗാനങ്ങൾ നിരവധി ഉണ്ട്. "ശാന്തമീ രാത്രിയിൽ", "ഒരു വല്ലം പൊന്നും പൂവും കരിനീലച്ചാന്തും" "ഊട്ടിപ്പട്ടണം" മുതലായവ ഉദാഹരണങ്ങൾ. ഓർത്തുവെയ്ക്കാൻ ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച എസ് പി വെങ്കിടേഷിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ അർപ്പിക്കുകയാണ് സോഷ്യൽ മീഡിയ ഇന്ന്.
30.82°C








