Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മോഹൻലാൽ നായകനായെത്തുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ഒടിടി റിലീസിന് നൽകാനുള്ള തീരുമാനത്തിനെതിരെ ഫിലിം ചേംബർ. തിയേറ്ററുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ മരക്കാർ ഒടിടി റിലീസിന് നൽകരുതെന്ന് ഫിലിം ചേംബർ ആവശ്യപ്പെട്ടു. തിയേറ്റർ ഉടമകളുടെ ആവശ്യപ്രകാരമാണ് ഫിലിംചേംബറിന്റെ ഇടപെടൽ. ഇക്കാര്യത്തിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമായും മോഹൻ ലാലുമായും ഫിലിം ചേംബർ പ്രസിഡന്റ് ജി സുരേഷ് കുമാർ ചർച്ച നടത്തും.മരക്കാർ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാനുള്ള തീരുമാനം അത്യന്തം ഖേദകരമാണെന്ന് ഫിയോകിന്റെ അധ്യക്ഷൻ വിജയകുമാറും പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് വളരെ പ്രതികൂലമായ സാഹചര്യത്തിൽപ്പോലും സിനിമ ഒടിടി റിലീസിന് നൽകാതിരുന്ന അണിയറ പ്രവർത്തകർ ഇപ്പോൾ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിന്റെ കാരണം മനസിലാകുന്നില്ലെന്നും ചിത്രം തീയേറ്ററിൽത്തന്നെ എത്തുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചിത്രം ഒടിടിയിലേക്ക് പരിഗണിക്കുന്നെന്ന് ആന്റണി പെരുമ്പാവൂരാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. ആമസോൺ പ്രൈം വീഡിയോയുമായി ചർച്ച നടത്തിയെന്നും മരക്കാർ ഈ വർഷം തന്നെ പ്രേക്ഷകരിലേക്കെത്തും എന്നുമായിരുന്നു അദ്ദേഹം അറിയിച്ചത്.
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒടിടിയിലാകും റിലീസ് ചെയ്യുകയെന്ന് ദിവസങ്ങൾക്ക് മുൻപേ റിപ്പോർട്ടുകൾ വന്നിരുന്നു. മുംബൈയിലെ ആമസോൺ പ്രൈം വീഡിയോ ഓഫീസിൽ ചിത്രത്തിന്റെ പ്രത്യേക പ്രീമിയർ നടന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ രൂക്ഷ പ്രതിഷേധവുമായി തിയേറ്റർ ഉടമകൾ രംഗത്തെത്തിയിരുന്നു. കൊവിഡിനേത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ തിയേറ്ററുകൾക്ക് മോഹൻലാൽ ചിത്രമുണ്ടാക്കുന്ന ഇനീഷ്യൽ ക്രൗഡ്പുള്ളും കളക്ഷനും പുതുജീവൻ നൽകുമെന്ന പ്രതീക്ഷകൾക്കിടെയാണ് ഒടിടി റിലീസ് വാർത്തകളെത്തിയത്. സിനിമയുടെ പേരിൽ തങ്ങളിൽ നിന്ന് രണ്ട് വർഷം മുൻപ് 10 ലക്ഷം മുതൽ 20 ലക്ഷം വരെ വാങ്ങിയതും തിയേറ്റർ ഉടമകൾ ചൂണ്ടിക്കാട്ടി.
മരക്കാർ ഒടിടിയിലേക്കെന്ന വാർത്ത തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തിലും വലിയ ചർച്ചയായിരുന്നു. ആന്റണി പെരുമ്പാവൂരിനേയും നടൻ പൃഥ്വിരാജിനേയും വിലക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം തിയേറ്റർ ഉടമകൾ രംഗത്തെത്തി. ഇതിനേത്തുടർന്ന് സംഘടനാ നേതൃത്വം രഹസ്യ ബാലറ്റുപയോഗിച്ച് വോട്ടെടുപ്പ് നടത്തിയിരുന്നു.പകുതി പേർക്ക് മാത്രം പ്രവേശനം നൽകിയും രണ്ട് ഡോസ് വാക്‌സിനേഷൻ നിർബന്ധമാക്കിയുമുള്ള പ്രദർശനത്തിൽ വലിയ ചിത്രങ്ങളുടെ നിർമ്മാതാക്കൾക്ക് ആത്മവിശ്വാസം കുറവാണ്. ജനം തിയേറ്ററുകളിലെത്തിയില്ലെങ്കിൽ നല്ല തുടക്കം കിട്ടാതിരിക്കുമോയെന്നും നിർമ്മാതാക്കൾക്ക് ആശങ്കയുണ്ട്.മലയാളത്തിൽ നിന്ന് ആദ്യമായി നൂറുകോടി ക്ലബ്ബിൽ കയറിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്. മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ഒടിടിയിൽ വമ്പൻ ഹിറ്റായി. ടെലിവിഷൻ പ്രീമിയറിലും റെക്കോർഡ് കാഴ്ച്ചക്കാരെയാണ് ദൃശ്യം 2 നേടിയത്. തിയേറ്റർ തുറക്കുന്നതുവരെ കാത്തിരിക്കാൻ നിവൃത്തിയില്ലെന്ന നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടിയാണ് ആന്റണി പെരുമ്പാവൂർ ചിത്രം ഒടിടി റിലീസിന് നൽകിയത്. ബിഗ് ബജറ്റ് ചിത്രമായ മരക്കാർ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന ഉറപ്പും ആന്റണി പെരുമ്പാവൂർ തിയേറ്റർ ഉടമകൾക്ക് നൽകിയിരുന്നു. മോഹൻലാലും ജീത്തു ജോസഫും വീണ്ടുമൊരുമിക്കുന്ന സസ്‌പെൻസ് ത്രില്ലർ ‘ട്വൽത് മാൻ’ മൂന്നാഴ്ച്ച മുമ്പ് ഷൂട്ട് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നു. ആന്റണി പെരുമ്പാവൂർ തന്നെ നിർമ്മിക്കുന്ന ഈ ചിത്രം ഒടിടിയിലാകും ആദ്യം റിലീസ് ചെയ്യുകയെന്ന് റിപ്പോർട്ടുകളുണ്ട്.
30.82°C








