Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സുന്ദരമെന്നതു പോലെ ദുരൂഹവുമാണ് പ്രണയം. അതിന്റെ സൗന്ദര്യത്തിനു പിന്നിൽ ഒരു ദുരൂഹതയും, ആ ദുരൂഹതയ്ക്ക് ഒരു സൗന്ദര്യവുമുണ്ട്. ഇതു രണ്ടിന്റെയും കടുംനിറങ്ങളിൽ ചാലിച്ചെഴുതിയ ചിത്രമാണ് നവാഗത സംവിധായകൻ അരുൺ ബോസിന്റെ ലൂക്ക. തിരക്കഥയിൽ കുറേക്കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ കൂടുതൽ മികച്ചതാക്കാമായിരുന്നു ലൂക്കയെന്ന് സിനിമ കണ്ടിറങ്ങുമ്പോൾ തോന്നും. പക്ഷേ, ആ തോന്നലിനെപ്പോലും തോൽപ്പിക്കുന്നതാണ് ശീർഷക കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസിന്റെ കിടുക്കൻ പ്രകടനം. ഇത് ടൊവിനോയുടെ മാത്രം പടമാണ്.
ചിത്രകാരനായ ലൂക്ക സിനിമ തുടങ്ങുമ്പോഴേ മരിച്ചു. ലൂക്കയുടെ മരണത്തിന്റെ ദുരുഹത അന്വേഷിച്ചുവരുന്ന അക്ബർ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകളിലൂടെയാണ് കഥാസഞ്ചാരം. ഭാര്യ ഫാത്തിമയുമായുള്ള വേർപിരിയലിന്റെ വക്കിലാണ് അക്ബർ. ലൂക്കയുടെ കാമുകി നീഹാരികയുടെ ഡയറി അക്ബർ കണ്ടെത്തുന്നതോടെയാണ് ലൂക്കയെന്ന ചിത്രകാരനിലേക്കും കാമുകനിലേക്കുമുള്ള അന്വേഷണം പുരോഗമിക്കുന്നത്.
ലൂക്ക എന്ന നായകപാത്രത്തിന്റെ വ്യക്തിത്വത്തിന്റെ ആഴങ്ങളിലേക്കു പോകണോ, അയാളുടെ മരണകാരണം തിരഞ്ഞുള്ള അക്ബറിന്റെ അന്വേഷണത്തിൽ കേന്ദ്രീകരിക്കണോ, ലൂക്കയും നീഹാരികയുമായുള്ള പ്രണയത്തിന്റെ സൗന്ദര്യത്തിലേക്ക് ക്യാമറ ഉറപ്പിക്കണോ എന്നൊക്കെ തിരക്കഥാകൃത്തിനും സംവിധായകനും സംശയമുള്ളതു പോലെ തോന്നും. ഒരേസമയം പ്രണയം മുഖ്യപ്രമേയമാക്കുകയും, ദുരൂഹമായൊരു കൊലപാതക കഥയുടെ അന്വേഷണകഥ അവതരിപ്പിക്കുകയും ചെയ്യാൻ ശ്രമിച്ചപ്പോഴത്തെ കൺഫ്യൂഷൻ പ്രകടമാണ്.
അന്വേഷണ ഉദ്യോഗസ്ഥനായ അക്ബർ ആയി നിതിൻ ജോർജ് തരക്കേടില്ല. നീഹാരികയായി എത്തുന്ന അഹാന കൃഷ്ണ സുന്ദരിയാണ്. അക്ബറിന്റെ ഭാര്യ ഫാത്തിമയുടെ വേഷത്തിൽ വിനീത കോശിക്ക് കാര്യമായൊന്നും ചെയ്യാനില്ല. മലയാള സിനിമയിൽ ടൊവിനോ തോമസ് എന്ന നടന്റെ ഇടം ആവർത്തിച്ച് അടയാളപ്പെടുത്തുന്നതാണ് ലൂക്ക.
30.82°C








