Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മരണപ്പെട്ട് 24 വര്‍ഷങ്ങള്‍ കഴിയുമ്പോഴും സില്‍ക്ക് സ്മിത എന്ന പേര് ഇന്നും ദുരൂഹതകളാല്‍ നിറഞ്ഞ് നില്‍ക്കുകയാണ്. വിഷാദത്തിനും, മാനസിക സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് 1996ല്‍ സില്‍ക്ക് സ്മിത ജീവനൊടുക്കുന്നത്. 34 വയസ്സായിരുന്നു അവര്‍ക്കപ്പോള്‍ പ്രായം. സമാന കാരണങ്ങളാല്‍ തന്നെയാണ് ബോളിവുഡ് താരം സുശാന്ത് സിംഗ് ജീവനൊടുക്കിയതും. പ്രായത്തിലും ഈ സാമ്യതയുണ്ട്. 34 വയസ്. പക്ഷേ സുശാന്തിന്റെ മരണം ബീഹാര്‍ തെരഞ്ഞെടുപ്പിനായി ബിജെപി ആഘോഷിക്കുകയും അന്വേഷണം തകൃതിയായി നടക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മരണത്തിന്റെ കാല്‍ നൂറ്റാണ്ടിനോട് അടുക്കുമ്പോഴും നീതി നിഷേധത്തിന്റെ മറ്റൊരു പേരായി നമുക്ക് മുമ്പിലൊരു ചോദ്യചിഹ്നമായി സില്‍ക്ക് സ്മിതയുണ്ട്.
ചടുലമായ നൃത്തചുവടുകള്‍കൊണ്ടും തെന്നിന്ത്യയെ ഇളക്കി മറിച്ച് യുവത്വത്തിന്റെ സിരകളെ ത്രസിപ്പിച്ച അഭിനേത്രിയാണ് സില്‍ക്ക്. തന്റെ ശരീരം മാത്രമാണ് ഈ ലോകം ആഘോഷിക്കപ്പെടുന്നതെന്ന തിരിച്ചറിവ് നല്‍കിയ ആഘാതമാണ് സില്‍ക്കിനെ സ്വയം ഇല്ലാതാക്കാന്‍ പ്രേരിപ്പിച്ചത്. സില്‍ക്ക് അഭിനയിച്ച് ത്രില്ലടിപ്പിച്ച രംഗങ്ങള്‍ അവരുടെ മനസിനെ എത്രത്തോളം ആഴത്തില്‍ മുറിപ്പെടുത്തിയിരുന്നുവെന്ന് ജീവനൊടുക്കിയ ശേഷം മാത്രമാണ് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതും. അത് സിനിമാ ലോകത്തിനും സിനിമാ പ്രേമികള്‍ക്കും വൈകിയെത്തിയ ഒരു തിരിച്ചറിവ് മാത്രമായിരുന്നു.
ആന്ധ്രാ പ്രദേശുകാരി വിജയലക്ഷ്മിയാണ് പിന്നീട് തെന്നിന്ത്യയെ ത്രസിപ്പിച്ച സില്‍ക്ക് സ്മിതയായത്. രാമല്ലുവിന്റേയും സരസമ്മയുടേയും മകളായി ജനിച്ച വിജയലക്ഷ്മി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു. ചെറിയ പ്രായത്തില്‍ തന്നെ ഡാന്‍സിന്റെ ലോകത്തേക്ക് വിജയലക്ഷ്മി എത്തി. ആരും അഭ്യസിക്കാതെ സ്വയം നൃത്തത്തിന്റെ പുതിയ ചുവടുകള്‍ അവള്‍ സ്വയം പഠിച്ചെടുത്തു. സിനിമ തന്റെ ലോകമാകുമെന്നൊന്നും വിജയലക്ഷ്മി സ്വപ്നം കണ്ടിരുന്നില്ല. ജീവിത സാഹചര്യങ്ങളായിരുന്നു സിനിമാ ലോകത്തേക്ക് വിജയലക്ഷ്മിയെ എത്തിച്ചത്.
വിനു ചക്രവര്‍ത്തി രചിച്ച വണ്ടി ചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു വിജയലക്ഷ്മിയുടെ അരങ്ങേറ്റം. ഒരു നടിയെ വേണമെന്ന ആവശ്യവുമായി സിനിമയുടെ നിര്‍മാതാവ് വിനു ചക്രവര്‍ത്തിയെ സമീപിച്ചിരുന്നു. ഈ സിനിമയിലേക്ക് അവസരം തേടിയെത്തിയ നിരവധി പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു വിജയലക്ഷ്മി. അതീവ വശ്യതയുള്ള വിജയലക്ഷ്മിയുടെ കണ്ണുകളാണ് തന്റെ ശ്രദ്ധയില്‍പ്പെടാന്‍ കാരണമെന്ന് വിനു ചക്രവര്‍ത്തി പിന്നീട് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. അഭിനയിക്കാന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ വിജയലക്ഷ്മിയുടെ ഭാവം തന്നെ മാറി. ക്യാമറയ്ക്ക് മുന്നില്‍ പ്രത്യേക ശരീരഭാഷയായിരുന്നു അവള്‍ക്ക്. കണ്ണുകള്‍ക്കും ശരീരഭാഷയ്ക്കും ഇത്രയും ഭംഗിയുള്ള ഒരു പെണ്‍കുട്ടിയെ അടുത്തകാലത്തൊന്നും ഇന്ത്യന്‍ സിനിമയില്‍ കണ്ടിട്ടില്ലെന്നായിരുന്നു വിനു ചക്രവര്‍ത്തി അഭിപ്രായപ്പെട്ടത്.
അങ്ങനെ വണ്ടി ചക്രത്തിലേക്ക് ആ പെണ്‍കുട്ടി തെരഞ്ഞെടുക്കപ്പെട്ടു. വണ്ടി ചക്രത്തില്‍ സില്‍ക്ക് എന്ന ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു വിജയലക്ഷ്മിക്ക്. ചെറുപ്പത്തിലെ സ്മിത എന്ന പേരിനൊപ്പം സില്‍ക്കും ചേര്‍ന്നതോടെ വിജയലക്ഷ്മി 'സില്‍ക്ക് സ്മിത'യായി. മൂന്നാംപിറ എന്ന സിനിമയിലെ ധീരമായ വേഷവും നൃത്തവും സില്‍ക്കിനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തി. തുടര്‍ന്നുള്ള പതിനഞ്ച് വര്‍ഷത്തോളം തെന്നിന്ത്യന്‍ മസാല പടങ്ങളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു സില്‍ക്ക്. 450 ഓളം ചിത്രങ്ങളില്‍ സില്‍ക്ക് സ്മിത അഭിനയിച്ചു. സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അഭിനയിച്ച 'ഏഴിമല പൂഞ്ചോല' എന്ന ഗാനം അന്നും ഇന്നും എന്നും മലയാളികളുടെ മനസിലുണ്ടാകും. സിരകളെ ത്രസിപ്പിച്ച താരമെന്നും ബാര്‍ ഡാന്‍സറെന്നുമല്ലാതെ ഇന്നും വലിയൊരു വിഭാഗം സിനിമാ ലോകം അവരെ ഓര്‍ക്കുന്നില്ല
സില്‍ക്ക് സ്മിതയുടെ ആത്മഹത്യ ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. പ്രണയനൈരാശ്യം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവ അവരെ കടുത്ത വിഷാദത്തിലേക്കും മാനസിക സംഘര്‍ഷത്തിലേക്കും നയിച്ചിരുന്നു. 1996 സെപ്റ്റംബര്‍ 23ന് രാവിലെ സുഹൃത്ത് അനുരാധയെ സില്‍ക്ക് സ്മിത വിളിച്ചിരുന്നു. തന്റെ വിഷമങ്ങളെ കുറിച്ച് പങ്കുവയ്ച്ചിരുന്നു. തന്റെ കുട്ടിയെ സ്‌കൂളിലാക്കി സ്മിതയുടെ ഫ്ളാറ്റിലെത്തിയ അനുരാധ കണ്ടത് മരിച്ചുകിടക്കുന്ന സില്‍ക്ക് സ്മിതയെയാണ്.
അവരുടെ മരണത്തിന് പിന്നിലെ കാരണങ്ങള്‍ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ജീവിച്ചിരുന്നപ്പോള്‍ വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല സ്മിത. മാദകറാണി എന്നതിനപ്പുറത്തേക്കൊന്നും സില്‍ക്ക് സ്മിതയുടെ പേര് ഉയര്‍ന്നുവന്നില്ല. അവള്‍ക്ക് അത് മതിയെന്ന്, അവളെ കൊണ്ട് അതേ കഴിയൂ എന്ന ചിലരുടെ തീരുമാനത്തിന് സ്മിത നിര്‍ബന്ധപൂര്‍വം വഴങ്ങുകയായിരുന്നോ എന്നും അറിയില്ല.
ജീവിതത്തിലുടനീളം ഇരട്ടത്താപ്പ് നയങ്ങളുടെ ഇരയായിരുന്നു സില്‍ക്ക് സ്മിത. പൊതുവേദികളില്‍ അവരോട് സംസാരിക്കാന്‍ പോലും മടിച്ചിരുന്ന പലയാളുകളും ഒളിഞ്ഞിരുന്ന് അവരോട് അടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പൊതുമധ്യത്തില്‍ വെറും മാദകറാണിയെന്ന് ആക്ഷേപിക്കുമ്പോഴും ആരും കാണാതെ അവരെ കണ്ടാസ്വദിച്ചവരാണ് പലരും. മരണ ശേഷവും സ്ഥിതി മറ്റൊന്നായിരുന്നില്ല...
ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നിലെ ഘാതകരാരെന്ന ചോദ്യവും അമര്‍ഷവും ഇപ്പോഴും അലയടിക്കുകയാണ്. താരത്തിന് മയക്കുമരുന്നുകള്‍ നല്‍കിയെന്ന ആരോപണത്തിന്റെ പേരില്‍ ക്രൂരമായ മാധ്യമ വിചാരണകള്‍ക്കും പൊതുജനങ്ങളുടെ അവഹേളനങ്ങള്‍ക്കും റിയാ ചക്രബര്‍ത്തി ഇരയാകുമ്പോഴും സില്‍ക്കിന്റെ മരണത്തിലേക്ക് നയിച്ചത് ആരെന്ന് പോലും കണ്ടെത്താന്‍ കാല്‍ നൂറ്റാണ്ടിനിപ്പുറവും ആര്‍ക്കും താത്പര്യമില്ല, അമര്‍ഷമില്ല...
സുശാന്ത് സിംഗിന്റെ വിഷയം പരിഗണിക്കുമ്പോള്‍ മരണപ്പെട്ടത് പൊതുജനമധ്യത്തില്‍ ആരാധിക്കപ്പെട്ട 'നടന്‍' എന്ന ആനുകൂല്യം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. എതിര്‍ സ്ഥാനത്ത് റിയാ ചക്രബര്‍ത്തിയെന്ന 'സ്ത്രീയാണ' എന്നത് ഉയര്‍ന്നുവരുന്ന ചൂണ്ടുവിരലുകളുടെ എണ്ണം കൂട്ടും.. സില്‍ക്ക് സ്മിതയുടെ വിഷയത്തില്‍ മരണപ്പെട്ടത് 'മാദകസുന്ദരി' എന്ന ലേബലില്‍ 'ഒതുങ്ങിയ' സ്ത്രീയും എതിര്‍ സ്ഥാനത്ത് പുരുഷസമൂഹവുമാണ്. അതുകൊണ്ടാകണം സില്‍ക്ക് സ്മിതയുടെ മരണകാരണം ഇന്നും അജ്ഞാതമായി തുടരുന്നത്. അത് ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍ സത്യവുമാണ്
പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കൊലപാതകിയാക്കി ചിത്രീകരിക്കാനുള്ള ആവേശം പൊതുസമൂഹത്തിന് അല്‍പ്പം കൂടുതലായിരിക്കും. നടി രേഖയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തപ്പോള്‍ രേഖയ്ക്കും അനുഭവിക്കേണ്ടി വന്നത് ഇന്ന് റിയ കടന്നുപോകുന്ന സമാന സാഹചര്യങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ സിനിമാ ലോകത്തെ പുരുഷാധിപത്യവും അവര്‍ക്കുണ്ടായ മാനസിക സംഘര്‍ഷവും കാരണം ആത്മഹത്യ ചെയ്ത നടിമാരുടേയെല്ലാം കേസുകള്‍ എവിടെ എത്തി നില്‍ക്കുന്നു ? ഇതിന് മുമ്പ് ജിയാഖാന്‍ കൊല്ലപ്പെട്ടപ്പോള്‍ ഒപ്പമുള്ള പങ്കാളിയിലേക്ക് വിരല്‍ ചൂണ്ടിയിട്ടില്ല. സൂശാന്ത് നേരത്തെ മയക്കുമരുന്ന് ഉപയോഗഹിച്ചിരുന്നു എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അവസാന നാളുകളില്‍ റിയ സുശാന്തിനെ നല്ലരീതിയില്‍ പരിചരിച്ചു എന്നും കണ്ടെത്തി. പക്ഷെ മരിച്ചത് പുരുഷനായതിനാല്‍ സ്ത്രീ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ സമാന സാഹചര്യത്തില്‍ മരിച്ച സില്‍ക് സ്മിതയുടെ നീതിക്ക് കാലമിത്രയായിട്ടും രാഷ്ട്രീയക്കാരോ സിനിമാ മേഖലയോ ശബ്ദിക്കുന്നില്ല.
30.82°C








