Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊല്ലം: ആധുനിക ചികിത്സാ മേഖലയിലെ നൂതന പ്രവണതകള്‍ വിശദീകരിച്ചും, ചികിത്സാരംഗത്തു നിന്നുള്ള അപൂര്‍വാനുഭവങ്ങള്‍ പങ്കുവച്ചും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ ) അറുപത്തിയൊന്നാമത് സംസ്ഥാന സമ്മേളനം ശ്രദ്ധേയമായി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രമുഖ ഡോക്ടര്‍മാരും കുടുംബാംഗങ്ങളും പങ്കെടുത്ത കൊല്ലംകോണ്‍- 2018, സംഘാടന മികവുകൊണ്ടും, സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്ന എക്‌സിബിഷന്‍ കൊണ്ടും പുതുമ പകരുന്നതായി.
തുടര്‍വിദ്യാഭ്യാസ പരിപാടിയില്‍, പേവിഷ ബാധ തടയുന്നതിനുള്ള നവീന ചികിത്സാരീതിയെക്കുറിച്ച് ബംഗളൂരുവിലെ പ്രശസ്തമായ കെമ്പഗൗഡ കോളേജില്‍ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയായ ഡോ. അശ്വത് നാരായണ നയിച്ച ക്ലാസ് പേവിഷ ചികിത്സയിലെ ആശാവഹമായ മാറ്റങ്ങളിലേക്ക് വെളിച്ചം വീശുന്നതായി. പേവിഷ ബാധയുള്ള നായ്ക്കളില്‍ നിന്ന് കടിയേല്ക്കുന്നവര്‍ക്ക് നിലവില്‍ നല്‍കുന്ന ഇമ്മ്യൂണോഗ്‌ളോബുലിന്‍ ചികിത്സ ചെലവേറിയതാണ്. അതിനു പകരമായാണ് നവീനവും ചെലവു കുറഞ്ഞതുമായ മോണോക്‌ളോണല്‍ ആന്റിബോഡി ചികിത്സയുടെ സാധ്യതകളും പ്രാധാന്യവും ഡോ. അശ്വത് നാരായണ വിശദമാക്കിയത്.
കേരളത്തെ ഭീതിയിലാഴ്ത്തിയ നിപാ വൈറസ് ബാധയെ സംസ്ഥാനം ഒറ്റക്കെട്ടായും ഫലപ്രദമായും നേരിട്ടതിന്റെ അനുഭവപാഠങ്ങളാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ചാന്ദ്‌നി പങ്കുവച്ചത്. ഇത്തരം പകര്‍ച്ചരോഗങ്ങള്‍ക്ക് എതിരെ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും അടിയന്തരഘട്ടത്തില്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും വിശദീകരിച്ചത് തുടര്‍വിദ്യാഭ്യാസ പരിപാടിയില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ സശ്രദ്ധം ഉള്‍ക്കൊണ്ടു.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള കരള്‍രോഗ വിദഗ്ദ്ധ ഡോ. ഹേമമാല കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലെ നൂതന പ്രവണതകളെക്കുറിച്ചും, അപ്പോളോ ആശുപത്രിയിലെ ന്യൂറോ സര്‍ജറി സ്‌പെഷ്യലിസ്റ്റ് ഡോ. ലിസിനി ജോസഫ് കുട്ടികളിലെ ബ്രെയിന്‍ ട്യൂമറിനുള്ള ആധുനിക ശസ്ത്രക്രിയാ രീതികളെക്കുറിച്ചും തുടര്‍ വിദ്യാഭ്യാസ പരിപാടിയില്‍ വിശദീകരിച്ചു.
കുട്ടികളിലെ വൃക്കരോഗങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, നവീന രോഗനിര്‍ണയ മാര്‍ഗങ്ങളെക്കുറിച്ചുമായിരുന്നു പ്രശസ്ത വൃക്കരോഗ വിദഗ്ദ്ധനും ആസ്റ്റര്‍ മെഡിസിറ്റി വൃക്കരോഗ വിഭാഗം മേധാവിയുമായ ഡോ. വി.എന്‍. ഉണ്ണിയുടെ ക്ലാസ്. വിഭിന്ന ചികിത്സാ മേഖലകളില്‍ നിന്നുള്ള ആയിരക്കണക്കിനു ഡോക്ടര്‍മാരുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തം സമ്മേളനത്തെ ക്രിയാത്മകവും സഫലവുമാക്കി. പ്രമുഖ ആശുപത്രികളും, ആരോഗ്യരംഗത്തെ പ്രമുഖ ബ്രാന്‍ഡുകളും പങ്കെടുക്കുന്ന എക്‌സിബിഷന്‍ കൊല്ലംകോണ്‍- 2018 നെ കൂടുതല്‍ വ്യത്യസ്തവും ആസ്വാദ്യവുമാക്കി.
ഡോ. എം.ഇ. സുഗതന്‍ പ്രസിഡന്റ്,
ഡോ. എന്‍. സുള്‍ഫി സെക്രട്ടറി
കൊല്ലം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) സംസ്ഥാന പ്രസിഡന്റ് ആയി ഡോ. എം. ഇ. സുഗതന്‍ (ചാലക്കുടി) തിരഞ്ഞെടുക്കപ്പെട്ടു. ഡോ. എന്‍. സുള്‍ഫിയാണ് (തിരുവനന്തപുരം) പുതിയ സെക്രട്ടറി. ലാലാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍, ഐ.എം.എ അറുപത്തിയൊന്നാമത് സംസ്ഥാന സമ്മേളനത്തില്‍ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍:
വൈസ് പ്രസിഡന്റുമാര്‍: ഡോ. ടി.ജി. വര്‍ഗീസ്, ഡോ. എന്‍.എസ്.ഡി. രാജു, ഡോ. ഒ.കെ. ബാലനാരായണന്‍.
ജോയിന്റ് സെക്രട്ടറിമാര്‍: ഡോ. സി.ആര്‍. അനന്തരാജന്‍, ഡോ. എന്‍. ശ്യാം, ഡോ. എന്‍. ദിനേശ്, ഡോ. ജോജു പോംസണ്‍.
ട്രഷറര്‍: ഡോ. റോയ് ചന്ദ്രന്‍
33.82°C








