Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യുക്രെയ്‌നിൽ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനം തകർത്ത് റഷ്യ. ഞായറാഴ്ച കീവിനടുത്തെ എയർഫീൽഡിലുണ്ടായ ആക്രമണത്തിലാണ് AN-225 മ്രിയ വിമാനം തകർക്കപ്പെട്ടത്. യുക്രേനിയൻ ഭാഷയിൽ 'സ്വപ്നം' എന്നാണ് മ്രിയയെ വിശേഷിപ്പിക്കുന്നത്. റഷ്യയുടെ നടപടിയെ ശക്തമായ അപലപിച്ച യുക്രൈൻ തങ്ങളുടെ സ്വപ്‌ന വിമാനത്തെ പുനർനിർമിക്കുമെന്നും വ്യക്തമാക്കി. യുക്രേനിയൻ എയറോനോട്ടിക്സ് കമ്പനിയായ അൻറോനോവ് നിർമ്മിച്ചതാണ് ഈ വിമാനം. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനമെന്ന പേരിലും ഖ്യാതി നേടിയിരുന്നു. റഷ്യൻ ഷെല്ലാക്രമണത്തെത്തുടർന്ന് കിവിന് പുറത്തുള്ള ഹോസ്‌റ്റോമെൽ എയർപോർട്ടിൽ മ്രിയ കത്തിക്കരിഞ്ഞതായാണ് റിപ്പോർട്ട്.
കോവിഡിന്റെ ഇരുണ്ട മണിക്കൂറുകളിൽ പ്രതീക്ഷയുടെ അടയാളമായിരുന്ന വിമാനമാണ് റഷ്യ നശിപ്പിച്ചതെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. കോവിഡ് വ്യാപന വേളയിൽ ഒട്ടനവധി ജീവൻ രക്ഷാ വാക്‌സിൻ, പിപിഇ കിറ്റ് എന്നിവ ലോകത്താകമാനം വിതരണം ചെയ്ത വിമാനമാണ് റഷ്യൻ സേന തകർത്തതെന്നും യുക്രൈൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ നാലാം ദിനമാണ് മ്രിയ തകർന്ന വാർത്തകൾ പുറത്തുവന്നത്. ഏകദേശം 3 ബില്യൺ ഡോളറാണ് വിമാനം പുനർനിർമിക്കാൻ ചെലവാകുക. വിമാനം പുനർനിർമിക്കാൻ കുറഞ്ഞത് 5 വർഷവും വേണ്ടിവരും.
എന്നാൽ വിമാനത്തിൻറെ നിലവിലെ അവസ്ഥ എന്താണെന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് അൻറോനോവ് കമ്പനി അറിയിച്ചു. നിലവിൽ, AN-225 വിദഗ്ധർ പരിശോധിക്കുന്നതുവരെ വിമാനത്തിൻറെ സാങ്കേതിക അവസ്ഥയെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ കഴിയില്ലെന്നും ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. സോവിയ്റ്റ് യൂണിയൻ നിലനിന്ന കാലത്ത് 1980-കളിൽ രൂപകൽപ്പന ചെയ്യപ്പെട്ട ആന്റൊനോവ് 225 വിമാനം 1988-ലാണ് ആദ്യമായി ടേക്ക്ഓഫ് ചെയ്തത്. സോവിയറ്റ് യൂണിയന്റെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള സ്‌പേസ്‌ക്രാഫ്റ്റുകളെ വഹിക്കാനായി നിർമിച്ച ഈ കൂറ്റൻ വിമാനം പിന്നീട് എട്ടുവർഷത്തേക്ക് ഉപയോഗിച്ചിരുന്നില്ല. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം കാർഗോ എയർക്രാഫ്റ്റ് ആയാണ് ഈ വിമാനത്തെ പിന്നീട് യുക്രൈൻ ഉപയോഗിച്ചത്. നിർമിക്കപ്പെട്ടവയിൽ വെച്ച് ഏറ്റവും ഭാരമേറിയ വിമാനം, ഏറ്റവും വലിയ ചിറകുകൾ തുടങ്ങി ഇരുന്നൂറിലേറെ റെക്കോർഡുകൾ ഈ വിമാനത്തിന് സ്വന്തമായിട്ടുണ്ട്. 84 മീറ്റർ നീളമുള്ള വിമാനത്തിൽ 250 ടൺ വരെ ചരക്ക് കൊണ്ടുപോകാൻ കഴിയും. മണിക്കൂറിൽ 850 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാകും.