Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നൊന്തുപെറ്റ കുഞ്ഞു തന്റേതെന്നു നിയമപരമായി ഉറപ്പിക്കാൻ ഒരമ്മയുടെ അപൂർവ സഹനസമരത്തിന്റെ പേരു കൂടിയായി ഇതോടെ അനുപമയുടേത്. ഡിഎൻഎ പരിശോധനയിൽ കുഞ്ഞ് സ്വന്തമെന്നു തെളിയിക്കപ്പെടുമ്പോൾ, അനുപമ എന്ന അമ്മയുടെ മാതൃഭാവം കൂടിയാണ് മാറ്റോടെ ഉയർന്നുനിന്നത്.
ഡിഎൻഎ ഫലം വന്നതിനു പിന്നാലെ സിഡബ്ലുസിയുടെ അനുമതിയോടെ പാളയത്തെ നിർമല ശിശുഭവനിലെത്തി അനുപമ കുഞ്ഞിനെയും കണ്ടു. പിറന്നുവീണു മൂന്നാംനാൾ ‘കാണാതായ’ കുഞ്ഞിനെ ഒരു വർഷത്തിനു ശേഷം ആദ്യം കണ്ടപ്പോൾ അനുപമയുടെ ഹൃദയത്തിൽ ഒരു കടലിളകി. അമ്മയ്ക്കും കുഞ്ഞിനും മാത്രമറിയാവുന്ന നിഗൂഢഭാഷയിൽ അവരിരുവരും വർത്തമാനം പറഞ്ഞു. ആ സ്നേഹത്തിന്റെ ആഴം കണ്ടപ്പോൾ, കൂടെയുണ്ടായിരുന്നവരുടെ മനസ്സും വിങ്ങിപ്പൊട്ടി. ‘‘സന്തോഷം, പറഞ്ഞറിയാക്കാനാകാത്ത സന്തോഷം. ഒന്നും പറയാൻ പറ്റുന്നില്ല.’’– ഡിഎൻഎ ഫലം പുറത്തുവന്നശേഷം അനുപമയുടെ ആദ്യ പ്രതികരണം ഇങ്ങനെ.
രാജ്യം ശിശുദിനം ആഘോഷിച്ച വേളയിൽ, എവിടെയാണെന്നു പോലും അറിയാത്ത തന്റെ കുഞ്ഞിനെ തിരികെ കിട്ടാൻ തൈക്കാട് ശിശുക്ഷേമ സമിതി ഓഫിസിനു മുന്നിൽ സമരത്തിലായിരുന്നു അനുപമ. തണലായി ഒരു ടാർപോളിൻ വലിച്ചു കെട്ടാൻ പോലും പൊലീസ് അനുമതി നൽകിയില്ല. പെരുമഴയത്തു മഴക്കോട്ടു ധരിച്ചും മുന്നിൽ നിർത്തിയിട്ട വാഹനത്തിനുള്ളിൽ ഇരുന്നുമായിരുന്നു പ്രതിഷേധം. ആരാണ് ഈ അമ്മയെ മഴയത്തു നിർത്തുന്നത് എന്ന ചോദ്യത്തിന് അധികൃതരാരും വ്യക്തമായ മറുപടി നൽകിയില്ല.
കുഞ്ഞിനെ തിരികെയെത്തിക്കാൻ ആന്ധ്രയിലെ വിജയവാഡയിലെത്തിയ ഉദ്യോഗസ്ഥ സംഘം സാക്ഷിയായത് വികാരനിർഭരമായ രംഗങ്ങൾക്കായിരുന്നു. പുതിയ വസ്ത്രങ്ങളടക്കം നൽകിയാണ് ദമ്പതികൾ കുഞ്ഞിനെ യാത്രയാക്കിയത്. വിവാദങ്ങൾ മനോവിഷമമുണ്ടാക്കിയെന്നും അവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച കുട്ടിയെ ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിൽ പാളയത്തെ നിർമല ശിശുഭവനിൽ എത്തിക്കുകയും ചെയ്തു.
സിഡബ്ല്യുസി ഉത്തരവു പ്രകാരമാണ് കുട്ടിയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചത്. പരാതിക്കാരായ അനുപമ, അജിത്ത് എന്നിവരുടെ സാംപിളുകളും ശേഖരിച്ച് രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററിൽ പരിശോധന നടത്തി. ഒടുവിൽ ഒരമ്മയുടെ സത്യത്തിന്റെയും നീറ്റലിന്റെയും ഫലം വന്നു: കുഞ്ഞ് അനുപമയുടേതു തന്നെ. കോടതിയുടെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും അനുമതിയോടെ ഔദ്യോഗികമായി കുഞ്ഞിനെ വിട്ടു കൊടുക്കുകയെന്ന കടമ്പ മാത്രം ബാക്കി. പോറ്റമ്മയുടെ കൈച്ചൂടിൽനിന്ന് ആ കുഞ്ഞ് പെറ്റമ്മയുടെ മാർച്ചൂടിലേക്ക് ചേക്കേറാനുള്ള സാഹചര്യമാണ് ഇതോടെ ഉണ്ടായത്.
32.82°C








