Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:04 am
  • 31st May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാർ ജോർജ് ആലഞ്ചേരിക്ക് എതിരായ ഹൈക്കോടതി വിധിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്ന് കാത്തലിക്  ഫെഡറേഷൻ.എറണാകുളം-അങ്കമാലി അതിരൂപത ബാങ്കിൽ നിന്നുള്ള കടം തീർക്കുന്നതിനു നിയമാവലി അനുസരിച്ചു പ്രത്യേക സമിതികളുടെ അംഗീകാരത്തോടെ മൂന്ന് ഏക്കർ വരുന്ന അഞ്ചു പ്ലോട്ടുകൾ വില്പന നടത്തിയതെന്നും ഇവര്‍ വ്യക്തമാക്കുന്നു. 


  കാത്തലിക്ഫെഡറേഷന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം 

സീറോമലബാർ സഭയുടെ തലവനും, എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപോലീത്തയുമായ അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് സമർപ്പിച്ച അപ്പീൽ നിരാകരിച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ കേരള ഗവണ്മെന്റ് സുപ്രീം കോടതിയെ സമീപിക്കണമെന്ന് കത്തോലിക് ഫെഡറേഷൻ ആവശ്യപ്പെടുന്നു.  ഓഗസ്റ്റ് 12-നു പ്രസ്താവിച്ച വിധി ജുഡീഷ്യൽ അച്ചടക്കത്തിനു വിരുദ്ധമായുള്ളതും കേരളത്തിൽ നൈയാമികമായി രജിസ്റ്റർ ചെയ്തും അല്ലാതെയും  പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നടന്നിട്ടുള്ള എല്ലാ വസ്തു വില്പനകളും തല്പര കക്ഷികൾക്ക് വിശ്വാസവഞ്ചന ആരോപിച്ചു ക്രിമിനൽ നടപടികൾ ആരംഭിക്കുവാനുള്ള അവസരം നൽകുന്നതുമാണ്.

കേരളത്തിൽ ലാഭേച്ചയില്ലാതെ പ്രവർത്തിക്കുന്ന അനേകം സ്ഥാപനങ്ങളും സംഘടനകളും സ്വന്തമായ നിയമാവലികൾ രൂപീകരിച്ചാണ് പ്രവർത്തിക്കുന്നത്. ട്രസ്റ്റ് ആക്ടിന്റെ പരിധിയിൽ പെടാത്ത ഈ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും തങ്ങളുടെ നിയമാവലി അനുസരിച്ചു ഭരണം നടത്തുവാനും സ്വത്തു ക്രയവിക്രയം ചെയ്യുവാനുമുള്ള അധികാരം ഉണ്ട്. അതനുസരിച്ചാണ് എറണാകുളം-അങ്കമാലി അതിരൂപത ബാങ്കിൽ നിന്നുള്ള കടം തീർക്കുന്നതിനു നിയമാവലി അനുസരിച്ചു പ്രത്യേക സമിതികളുടെ അംഗീകാരത്തോടെ മൂന്ന് ഏക്കർ വരുന്ന അഞ്ചു പ്ലോട്ടുകൾ വില്പന നടത്തിയത്. നിയമാവലി അനുശാസിക്കുന്ന രീതിയിൽ തീരുമാനിച്ച കാര്യം നടപ്പാക്കുന്നതിനാണ് മെത്രാപോലീത്ത ആധാരം ഒപ്പു വച്ച് വസ്തു കൈമാറ്റം ചെയ്തത്. എന്നാൽ, അതിരൂപതയുടെ ഈ നടപടി, ട്രസ്റ്റ്കൾക്ക് ബാധകമായ സിവിൽ പ്രോസിഡിയർ കോഡിലെ section 92 അനുസരിച്ചല്ല നടത്തിയതെന്നും, ആയതിനാൽ നിയമവിരുദ്ധമാണെന്നും, അതിരൂപതയിലെ എല്ലാ അംഗങ്ങളെയും ഈ കാര്യം അറിയിക്കാതെ വിൽപ്പന നടത്തിയത് വിശ്വാസ വഞ്ചന ആണെന്നും, അതിനാൽ മാർ ജോർജ് ആലഞ്ചേരി ക്രിമിനൽ കോടതിയിൽ വിചാരണ നേരിടണമെന്നും പ്രസ്തുത വിധിയിൽ പറയുന്നു.

2017-ലെ കേരള ഹൈക്കോടതിയുടെ തന്നെ ( vicar......vs...Lalan) വിധിയിയിൽ വ്യക്തമായി സീറോ മലബാർ സഭ ഒരു ട്രസ്റ്റ് അല്ലെന്നും, നൈയാമികമായി നിലനിന്നു പ്രവർത്തിക്കുന്നതും സ്വന്തമായ നിയമാവലിയാൽ നയിക്കപ്പെടുന്നതുമായ വിശ്വാസികളുടെ സമൂഹം ആണെന്നും  വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്.  കേസിന്റെ വാദത്തിനിടയിൽ ഈ കാര്യം സുദീർഘമായി ചർച്ച ചെയ്തതും, 2017-ലെ വിധി നിലവിലെ കോടതിക്കു മറികടക്കാൻ സാധിക്കാത്തതുമാണ് (binding) എന്നുള്ള കാര്യം  അഭിഭാഷകർ കോടതിയെ അറിയിച്ചതുമാണ്. എന്നാൽ ജുഡീഷ്യൽ ഡിസിപ്ലിൻ അനുസരിച്ചു ഈ വിധിയെ പിന്തുടരേണ്ട കോടതി, അത് പാടെ അവഗണിച്ചു കൊണ്ട് പരാതിക്കാരനോ, അവരുടെ അഭിഭാഷകൻ പോലുമോ ചിന്തിക്കാത്ത ട്രസ്റ്റ് സംബന്ധിച്ച വകുപ്പുകൾ അനുസരിച്ചല്ല വിൽപ്പന നടന്നത് എന്ന അനാവശ്യവും തീർത്തും തെറ്റായതുമായ കണ്ടെത്തൽ നടത്തി വിധി എഴുതി. ഇതനുസരിച്ചു മുൻകാലങ്ങളിൽ ട്രസ്റ്റ് ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളിലും നടന്നിട്ടുള്ള ക്രയവിക്രയങ്ങൾ ആ സ്ഥാപനങ്ങൾക്കുമായി ബന്ധപ്പെട്ട ആർക്കു വേണമെങ്കിലും ക്രിമിനൽ പരാതികൾ സമർപ്പിക്കാവുന്ന അവസ്ഥ കേരളത്തിൽ സംജാതമാക്കിയിരിക്കുകയാണ്.

ഈ വിധിയിൽ സംഭവിച്ച  മറ്റൊരു ദൗർഭാഗ്യമാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനം. ഒരു പരാതിക്കാരൻ ഏതെങ്കിലും ഒരു ക്രിമിനൽ കോടതിയിൽ ഒരു കാര്യം ചൂണ്ടി കാട്ടി ഒരു ക്രിമിനൽ കേസ് ഒരു വ്യക്തിക്ക് എതിരായി സമർപ്പിച്ചാൽ അതേ കാര്യത്തിനു മറ്റൊരു കോടതിയിൽ അതേ വ്യക്തിക്കു എതിരായി കേസ് സമർപ്പിക്കുന്നത് അനുവദിക്കാൻ പാടില്ല എന്നു നിഷ്കർഷിക്കുന്ന സുപ്രീം കോടതി വിധിയും മാർ അലഞ്ചേരിക്ക് എതിരായ വിധിയിൽ പാലിച്ചിട്ടില്ല. 2018-ൽ മരട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി മെത്രാപോലീത്ത സ്വന്തം ഇഷ്ടപ്രകാരം വിറ്റു വിശ്വാസവഞ്ചനയും, പണാപഹരണവും നടത്തി എന്ന് പരാതി നൽകിയ വ്യക്‌തി തന്നെ  പിന്നീട് കാക്കനാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ എഴു വ്യത്യസ്ത പരാതികൾ അതേ വിഷയത്തിൽ നൽകിയത്.

മരട് കോടതിയിൽ സമർപ്പിച്ചതും, ഇപ്പോൾ നിലനിൽക്കുന്നതുമായ പരാതി മറച്ചു വച്ചാണ് പരാതിക്കാരൻ വീണ്ടും പരാതികൾ മാർ അലഞ്ചേരിക്ക് എതിരെ നൽകിയത്. ഇതു നിയമ വിരുദ്ധവും നിലനിൽക്കുന്നതല്ല എന്നും പ്രഖ്യാപിക്കുന്ന 2021 മാർച്ച് മാസത്തിലെ സുപ്രീം കോടതി വിധിയും (-----) അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഈ വിധി പരിഗണിക്കുകയോ,  പരാമർശിക്കുകയോ പോലും ചെയ്യാതെ ജുഡീഷ്യൽ അച്ചടക്കത്തിന്റെ ലംഘനവും നിലവിലെ വിധിയിൽ ഉണ്ടായിരിക്കുന്നു.

പരാതിക്കാരൻ ഉന്നയിക്കാത്ത മറ്റൊരു കാര്യവും വിധി ചർച്ച ചെയ്യുന്നുണ്ട്. 2007-ൽ ഒരു സന്യാസ സമൂഹം അതിരൂപതക്ക് സമ്പൂർണ അധികാരങ്ങളോടെ ആധാരം ചെയ്തു നൽകിയ വസ്തു  പുറമ്പോക്ക് ഭൂമി അണോയെന്നു അന്വേഷിക്കുവാൻ ഈ വിധിയിൽ കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു.

അതിനു കാരണമായി പറയുന്നത് മുൻ ആധാരത്തിന്റെ വിവരങ്ങൾ 2007-ലെ ആധാരത്തിൽ രേഖപ്പെടുത്തിയിട്ടില്ല എന്നാണ്. കോടതി രേഖകളുടെ ഭാഗം പോലുമല്ലാത്ത ഈ ആധാരത്തെ പറ്റിയുള്ള അന്വേഷണം, തനിക്കെതിരെയുള്ള അന്യായമായ ക്രിമിനൽ നടപടികൾ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു നീതിപീഠത്തിന് മുൻപിൽ നിൽക്കുന്ന  ഒരു പൗരന്റെ അപേക്ഷയുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നിയമ വിദഗ്ധർ വിലയിരുത്തട്ടെ.

ഈ വിധിയിൽ തന്നെ രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരു കാര്യമാണ് ഈ വിഷയത്തിൽ എറണാകുളത്തെ വിവിധ കോടതികളിൽ നടന്നുകൊണ്ടിരിക്കുന്ന വ്യത്യസ്ത ക്രിമിനൽ നടപടികൾ. ഒരെണ്ണത്തിൽ ബഹു. ചീഫ് ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് കോടതി, ഇതു ഒരു സിവിൽ സ്വഭാവം ഉള്ള പരാതിയാണ് എന്ന് വിധിച്ചു പരാതി തള്ളിക്കളഞ്ഞു. ഇതിൻമേലുള്ള അപ്പീൽ ഹൈക്കോടതിയിൽ നിലവിലുണ്ട്. രണ്ടു കേസുകൾ കോടതി നിർദേശിച്ചത് അനുസരിച്ചു പോലീസ് അന്വേഷിച്ചു റഫർ റിപ്പോർട്ട് സമർപ്പിച്ചു. ഇവയിൽ നിയമ ലംഘനങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും, വസ്തു വിറ്റതിനു ലഭിക്കാനുള്ള പണത്തിന് പകരമായി ഈടു ലഭിച്ച വസ്തുക്കളുടെ മാർക്കറ്റ് വില കണക്കാക്കിയാൽ അതിരൂപതക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചെയ്തു. അമിത ഭാരത്താൽ വലയുന്ന കോടതികളിലും പോലീസ് സ്റ്റേഷനികളിലും ഇപ്പോഴും തുടരുന്ന ഒരേ വീഷയത്തിലും, ഒരേ വ്യക്തിക്കും എതിരായി നടക്കുന്ന നടപടികൾക്ക്  നേരെ കണ്ണടച്ച ഹൈക്കോടതി, കക്ഷികൾ ആരും ആവശ്യപ്പെടത്തതും, കരം അടക്കുന്ന ഭൂവുടമ ആധാരം ചെയ്തു സബ് -രജിസ്ട്രാർ ഒന്നര പതിറ്റാണ്ടു മുൻപ് നിയമപരമായി രജിസ്ട്രേഷൻ നടത്തിയതുമായ  വസ്തു പുറമ്പോക്കു ഭൂമിയാണോ എന്ന് പരിശോധിക്കുവാൻ ആവശ്യപ്പെടുന്ന വിരോധാഭാസത്തിനും ഈ വിധിയിൽ സമൂഹം സാക്ഷ്യം വഹിക്കുന്നു.

ക്രിമിനൽ നടപടി ക്രമങ്ങളിലെ section 482 ഹൈക്കോടതിക്കു നൽകുന്ന സവിശേഷമായ സ്വായധികാരം, ഒരു നിഷ്കളങ്കനായ പൗരന്റെ സൽപ്പേരിനു കളങ്കം ഉണ്ടാക്കുന്ന ക്രിമിനൽ നടപടികൾ റദ്ദാക്കുന്നതിനു ഹിക്കോടതികൾ ഉപയോഗിക്കണം എന്നുള്ള ആവർത്തിച്ചുള്ള സുപ്രീം കോടതി വിധികൾക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്നുള്ള കാര്യവും പൊതു സമൂഹം ശ്രദ്ധിക്കട്ടെ.

വ്യക്തമായ ചട്ടങ്ങളോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ക്രയവിക്രയങ്ങളെ കോടതി നടപടികൾക്ക് വിധേയമാക്കുന്ന രീതിയിലുള്ള മേല്പറഞ്ഞ  ഹൈക്കോടതി വിധിക്കെതിരായി സുപ്രീം കോടതിയിൽ വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന്, ആയതിനാൽ കത്തോലിക് ഫെഡറേഷൻ കേരള സർക്കാരിനോട് അപേക്ഷിക്കുന്നു

Readers Comment

Add a Comment