Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സി.പി.എം ഭരിയ്ക്കുന്ന കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം ആരംഭിച്ചു. ബാങ്കിനെ മറയാക്കി നടത്തിയ കള്ളപ്പണ വെളുപ്പിയ്ക്കലാണ് ഇ.ഡി അന്വേഷിയ്ക്കുക. അന്വേഷണം ആരംഭിയ്ക്കുന്നതിന് മുന്നോടിയായി പോലീസിൽ നിന്നും കേസ് സംബന്ധിച്ച വിശദാംശങ്ങൾ ഇ.ഡി തേടി. വിദേശ രാജ്യങ്ങളിൽ നിന്നുമടക്കം കൃത്യമായ കണക്കുകളില്ലാതെ വൻ തോതിൽ കള്ളപ്പണം ബാങ്കിലൂടെ വെളുപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇ.ഡി.അന്വേഷണമാരംഭിച്ചത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളിൽ മൂന്നു പേരും സി പി എം അംഗങ്ങളാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇവരിൽ രണ്ട് പേർ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്. മാനേജർ ബിജു കരീം, സെക്രട്ടറി ടി.ആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടന്റ് സി.കെ ജിൽസ് എന്നീ പ്രതികൾ പാർട്ടി അംഗങ്ങളാണ്, ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗമാണ്. ടി.ആർ സുനിൽ കുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണ്.
തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിയ്ക്കുന്നതിനിടെ ഭരണസമിതിയെ പിരിച്ചുവിട്ട് ബാങ്കിൽ അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു. നൂറു കോടിയുടെ തട്ടിപ്പ് ബാങ്കിൽ നടന്നുവെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തൽ. 46 പേരുടെ ആധാരത്തിൽ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കിൽ നടന്നിരിയ്ക്കുന്നത്. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കിയാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്.
ഇടപാടുകളിൽ സുതാര്യത ഇല്ലെന്ന് പരാതികളെ തുടർന്ന് 2019ൽ ബാങ്കിനെതിരെ തട്ടിപ്പ് പരാതിയുമായി നാട്ടുകാർ രംഗത്ത് എത്തിയിരുന്നു .ഇതേ തുടർന്നാണ് രജിസ്ട്രാർ അന്വേഷണം നടത്തിയതും വൻ തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്നതും. വായ്പ നൽകിയ വസ്തുക്കളിൽ തന്നെ വീണ്ടും വായ്പ നൽകിയും ക്രമം തെറ്റിച്ചു പല അക്കൗണ്ടുകളിലേക്കു പണം മാറ്റിയുമാണ് കരുവന്നൂർ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നത്.കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് ഭരണ സമിതി ഇത്രയും തുകയുടെ തിരിമറി നടത്തിയത്. ബിനാമി ഇടപാടുകളിലൂടെയും തട്ടിപ്പുകാർ കോടിക്കണക്കിന് രൂപ സ്വന്തമാക്കിയിട്ടുണ്ടെന്ന് വിവരങ്ങളുണ്ട്. ഇതിന് പുറമേ നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തും, ഇല്ലാത്ത ഭൂമി ഈടുവച്ചും ഭരണ സമിതി കോടികൾ വെട്ടിച്ചിട്ടുണ്ട്. ബാങ്കിന്റെ മറവിൽ വ്യാപക ഭൂമി തട്ടിപ്പും നടന്നിട്ടുണ്ട്.
വില കൂടിയ ഭൂമി ഈടുവെച്ച് വായ്പയെടുത്തവരുടെ ഭൂമി വേഗത്തിൽ ജപ്തിചെയ്തായിരുന്നു ഭൂമി തട്ടിയെടുത്തിരുന്നതെന്നും ആക്ഷേപമുണ്ട്. അതിനിടെ ബാങ്കിൽനിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ടി.എം.മുകുന്ദൻ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ബാങ്കിൽ നിന്ന് 80 ലക്ഷം രൂപ വായ്പ എടുത്ത ടി.എം.മുകുന്ദന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. 16.3 സെന്റ് സ്ഥലവും വീടും പണയം വച്ചാണ് വായ്പ എടുത്തിരുന്നത്. മുകുന്ദൻ്റെ ആത്മഹത്യയേത്തുടർന്ന് ജപ്തി നടപടികൾ ബാങ്ക് നിർത്തി വച്ചിട്ടുണ്ട്.