Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഏഷ്യാനെറ്റ് ന്യൂസിന്റെ മേധാവിയായി മനോജ് കെ ദാസ് ചുമതലയേറ്റു.ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്‍ഡ് എന്റര്‍ടെയിന്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് എഡിറ്ററായാണ് നിയമനം. നേരോടെ നിര്‍ഭയം നിരന്തരം എന്ന സന്ദേശത്തിന് കരുത്ത് പകരാന്‍ മനോജ് കെ ദാസിന്റെ നിയമനം ഗുണകരമാകുമെന്ന് മാനേജ്‌മെന്റ് വിലയിരുത്തുന്നുണ്ട്. ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ രാജേഷ് കലറയുടെതാണ് മനോജ് കെ ദാസിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ്. രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന ജൂപ്പിറ്റര്‍ മീഡിയാ ഗ്രൂപ്പിന്റെ എഡിറ്റര്‍ കൂടിയാണ് മനോജ് കെ ദാസ്.
എക്‌സിക്യൂട്ടിവ് ചെയര്‍മാനോടാകും മനോജ് കെ ദാസ് റിപ്പോര്‍ട്ട് ചെയ്യുകയെന്നും ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്. ഈ ഉത്തരവ് വന്നതിന് പിന്നാലെയാണ് എംജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ പദവി ഒഴിഞ്ഞത്. എഡിറ്റര്‍ പദവിക്ക് മുകളിലാണ് മാനേജിങ് എഡിറ്റര്‍ പദവി. ഇതോടെ എംജി രാധാകൃഷ്ണനെ ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കമാണ് നടന്നതെന്നും വ്യക്തമായിട്ടുണ്ട്. മനോജ് കെ ദാസിന് പിന്നില്‍ എസ് ബിജുവാണ് ചാനലിലെ രണ്ടാമന്‍. സിന്ധു സൂര്യകുമാറാണ് വാര്‍ത്ത വിഭാഗത്തില്‍ ബിജുവിന് പിന്നില്‍. ബിജുവും സിന്ധുവും എക്‌സിക്യൂട്ടീവ് എഡിറ്റര്‍മാരാണ്.
മനോജ് കെ ദാസിന്റെ പടം സഹിതമാണ് ഇതു സംബന്ധിച്ച ഉത്തരവ് മാനേജ്‌മെന്റ് ഇറക്കിയിരിക്കുന്നത്. മനോജ് കെ ദാസിന്റെ പ്രവര്‍ത്തന പരിചയവും എടുത്തു കാണിക്കുന്നുണ്ട്. ഒരാഴ്ച മുമ്ബാണ് മനോജ് കെ ദാസ് മാതൃഭൂമി പത്രത്തിന്റെ എഡിറ്റര്‍ സ്ഥാനം രാജിവച്ചത്. അന്ന് തന്നെ മനോജ് കെ ദാസ് ഏഷ്യാനെറ്റില്‍ എത്തുമെന്ന് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിയാകും വിധമാണ് പിന്നീട് നടന്ന ഓരോ നീക്കവും. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനൊപ്പം ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളുടേയും ചുമതല മനോജ് കെ ദാസിനാകും. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രധാന ഉടമയായ രാജീവ് ചന്ദ്രശേഖര്‍ ഈയിടെ കേന്ദ്രമന്ത്രിയായിരുന്നു. രാജീവ് ചന്ദ്രശേഖറുമായി അടുത്ത ബന്ധമാണ് മനോജ് കെ ദാസിനുള്ളത്.
അനില്‍ ആടൂരിന് സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ പദവി നല്‍കിയിട്ടുണ്ട്. അഭിലാഷ് ജി നായരും ഷാജഹാനും സുരേഷ് കുമാര്‍ പിജിയും വിനു വി ജോണും പ്രശാന്ത് രഘുവംശവും ചീഫ് കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍മാരാണ്. ഇതില്‍ അഭിലാഷ് മധ്യ കേരളത്തിലും ഷാജഹാന്‍ വടക്കന്‍ മേഖലയിലും റെസിഡന്റെ എഡിറ്റര്‍മാരാകും. അജയഘോഷിന് തെക്കന്‍ കേരളവും. പ്രശാന്ത് രഘുവംശം ഡല്‍ഹിയില്‍ തുടരും. എംജിയുടെ രാജിക്കൊപ്പം ഇത്തരം സുപ്രധാന തീരുമാനങ്ങളും ഏഷ്യാനെറ്റ് ന്യൂസ് എടുത്തിരുന്നു.
എംജിക്ക് പകരം മനോജ് കെ ദാസ് എത്തിയാല്‍ ചാനലില്‍ പ്രശ്നമുണ്ടാകുമെന്ന വിലയിരുത്തലുകള്‍ പുറത്തുണ്ട്. ഇത് മനസ്സിലാക്കിയാണ് മാനേജ്മെന്റ് എല്ലാവര്‍ക്കും പ്രമോഷന്‍ കൊടുക്കുന്നത്. ഇതോടെ എല്ലാവരും ചാനലിനൊപ്പം ചേര്‍ന്ന് നില്‍ക്കുമെന്നാണ് സൂചന. പൊതുവേ നിഷ്പക്ഷ ലൈനിലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ യാത്ര. ഇത് തുടരുമെന്ന് തന്നെയാണ് മാനേജ്മെന്റ് നല്‍കുന്നത്. എന്നാല്‍ ഇടത് ലൈന്‍ വിട്ടുള്ള പരിവാര്‍ പക്ഷം പിടിക്കലിനുള്ള സാധ്യത സൈബര്‍ ചര്‍ച്ചകളില്‍ നിറയുന്നുമുണ്ട്. അതുകൊണ്ട് തന്നെ മനോജ് കെ ദാസ് എത്തുമ്ബോള്‍ ചാനലിന്റെ നിലപാടുകളില്‍ ഉണ്ടാകുന്ന മാറ്റം ശ്രദ്ധിക്കപ്പെടും.ചാനലിന്റെ ഔട്ട് പുട്ട് എഡിറ്റര്‍ പിജെ സുരേഷ് കുമാറാണ്. ഇന്‍പുട്ട് എഡിറ്റര്‍ വിനു വി ജോണും. വാര്‍ത്താ അവതരണത്തിനൊപ്പം ഇരുവര്‍ക്കും നിര്‍ണ്ണായക ചുമതലകള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എസ് ബിജുവും സിന്ധു സൂര്യകുമാറും അടങ്ങുന്ന ടീമാകും അടുത്ത എഡിറ്റര്‍ വരും വരെ നയപരമായ തീരുമാനങ്ങള്‍ എടുക്കുകയെന്നും വ്യക്തമാണ്. പുതിയ എഡിറ്റര്‍ എത്തിയാലും ഈ ടീമിന് വാര്‍ത്താ തെരഞ്ഞെടുപ്പിലും മറ്റും നിര്‍ണ്ണായക റോള്‍ കാണും. എന്നാല്‍ ബിജെപിക്ക് വേണ്ടി എംജിയെ ബലിയാടാക്കുന്നതിലും എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.
28.82°C








