Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പോപ്പുലർ തട്ടിപ്പിന് പിന്നാലെ മറ്റൊരു ബാങ്ക് തട്ടിപ്പ് കഥ കൂടി. ഓർത്തഡോക്സ് സഭാംഗമായ സജി സാമിന്റെ പത്തനംതിട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തറയിൽ ഫിനാൻസ് തട്ടിച്ചത് 100 കോടിയിൽപരം രൂപയെന്ന് പോലീസ്. ഓർത്തഡോക്സ് സഭയിലെ ചില പ്രമുഖ മെത്രാന്മാരുടേയും പണം പൊട്ടിയ ബാങ്കിലുണ്ടെന്നാണ് സൂചന. തറയിൽ ഫിനാൻസ് തട്ടിപ്പിൽ ഇതുവരെ 18 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് പോലിസ് വ്യക്തമാക്കുന്നു. തട്ടിപ്പ് പുറത്തായതോടെ ബാങ്ക് ഉടമ സജി സാമും കുടുംബവും ഒളിവിൽ പോയി. ഇവർക്കെതിരെ കൂടുതൽ പരാതിക്കാർ രംഗത്തുവന്നുകൊണ്ടിരിക്കുന്നു. ഇവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചുകഴിഞ്ഞു. ഇതിനിടെ ഇവർ രാജ്യം വിട്ടു പോയെന്നും പറയപ്പെടുന്നു. എന്നാൽ ഈ പ്രചാരണം ജില്ലാ പോലിസ് മേധാവി നിഷേധിച്ചു.
2000 കോടിയുടെ സാമ്പത്തിക ആരോപണ കേസിൽ നിയമനടപടി നേരിടുന്ന കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് ഉടമകളുടെ അടുത്ത ബന്ധുവാണ് സജി സാം. തറയിൽ ഫിനാൻസിലെ നിക്ഷേപകരുടെ പണം കൂടിയ പലിശയ്ക്ക് സജി പോപ്പുലറിൽ നിക്ഷേപിച്ചിരുന്നുവെന്നും പറയുന്നു. 20 കോടി രൂപയാണ് ഈ വിധത്തിൽ നിക്ഷേപിച്ചിട്ടുള്ളതത്രേ. 12 ശതമാനം പലിശയാണ് തറയിൽ ഫിനാൻസ് നിക്ഷേപകർക്ക് നൽകിയിരുന്നത്. 17 ശതമാനം പലിശയ്ക്കാണ് സജി പോപ്പുലറിലേക്ക് പണം നൽകിയത്. അഞ്ചു ശതമാനം പലിശയാണ് ഈയിനത്തിൽ ലാഭമായി കിട്ടിയിരുന്നത്.പോപ്പുലറിന്റെ തകർച്ചയോടെ തന്റെ നിക്ഷേപകർക്ക് പലിശ നൽകാൻ സജി ഏറെ ബുദ്ധിമുട്ടി. മറ്റു മാർഗങ്ങളിൽ പണം കണ്ടെത്തി ഏഴു മാസം കൂടി സജി നിക്ഷേപകർക്ക് പലിശ നൽകിയിരുന്നു. ഒരു നിവൃത്തിയും ഇല്ലാതെ വന്നതോടെയാണ് പലിശയും മുതലും കൊടുക്കാൻ കഴിയാതെ സജി മുങ്ങിയത്.കാൽ ലക്ഷം മുതൽ 30 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. മകളുടെ വിവാഹത്തിനായി വീടും പറമ്പും വിറ്റു കിട്ടിയ 35 ലക്ഷം രൂപ പത്തനംതിട്ട സ്വദേശി ഇവിടെ നിക്ഷേപിച്ചിരുന്നു. വിവാഹം ഉറപ്പിച്ചതിന് ശേഷം നൽകാമെന്ന വാഗ്ദാനം ചെയ്താണ് ഈ പണം വാങ്ങിയത്. ഉണ്ടായിരുന്ന കിടപ്പാടം വിറ്റതിനാൽ വാടക വീട്ടിലാണ് ഇവർ കഴിയുന്നത്. ഇതേ പോലെ നിരവധി പേരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ബാങ്ക് പൊട്ടുമെന്ന് മുൻകൂട്ടി മനസിലാക്കി പണം പിൻവലിക്കാൻ ചെന്നവരോടും അവധി പറയുകയാണ് ഉടമ ചെയ്തത്. വസ്തു വിറ്റ് പണം കൊടുക്കാമെന്ന് പറഞ്ഞെങ്കിലും വസ്തുക്കൾ രഹസ്യമായി വിറ്റ് പണം വാങ്ങിയാണ് ഇയാൾ കുടുംബത്തോടൊപ്പം മുങ്ങിയിരിക്കുന്നതെന്നാണ് വിവരം.
തറയിൽ ഫിനാൻസിൽ പണം നിക്ഷേപിച്ചവർക്ക് നൽകിയത് ഷെയർ ഹോൾഡർ സർട്ടിഫിക്കറ്റാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്. . ഇത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടക്കുകയാണെന്ന് പത്തനംതിട്ട സി.െഎ. കെ.വി. ബിനീഷ് ലാൽ പറഞ്ഞു. സ്ഥിരം നിക്ഷേപിക്കുന്നവർക്ക് നൽകിയ രസീതിലാണ് പോലീസിന് ഇതുസംബന്ധിച്ച് സംശയം ഉണ്ടായിരിക്കുന്നത്.ഇതിനിടെ തറയിൽ ഫിനാൻസിന്റെ പത്തനംതിട്ടയിലെയും, ഓമല്ലൂരിലെയും ഓഫീസുകളിൽ പോലീസ് റെയ്‌ഡ് നടത്തിയിരുന്നു.രണ്ട് ഓഫീസുകളും പോലീസ് സീൽ ചെയ്തു. ഇതിന് പുറമേ സജി സാമിന്റെ ഭാര്യയുടെ ഉടമസ്ഥതയിൽ ഓമല്ലൂരിൽ പെട്രോൾ പമ്പുണ്ട്. ഇതിന്റെ മാനേജർ സുദീപ് കുമാർ വർമ്മ പോലീസ് സംരക്ഷണം തേടി ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനിക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞയാഴ്ച സജി സാം പെട്രോൾ പമ്പിലെത്തി ഒന്നര ലക്ഷം രൂപ വാങ്ങിയിരുന്നതായി മാനേജർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്ധനം വിറ്റുകിട്ടിയ തുകയായിരുന്നു ഇത്. സജിക്കായി വിപുലമായ തെരച്ചിലാണ് നടക്കുന്നത്.
28.82°C








