Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനുമായുള്ള അടുപ്പത്തിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സംശയനിഴലിലായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് പിണറായി സര്‍ക്കാര്‍ കരാറുകള്‍ നല്‍കിയത് സുപ്രീം കോടതി വിധിയും ഭരണഘടനാ ചട്ടങ്ങളും ലംഘിച്ചാണെന്നതിന് തെളിവുകള്‍ പുറത്തായി.
ഊരാളുങ്കലിന് കരാറുകള്‍ അനുവദിച്ചതില്‍ സര്‍വത്ര നിയമലംഘനം നടന്നതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ 2018 ല്‍ നിയമസഭയ്ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ത്തന്നെ വിശദീകരിച്ചിട്ടുണ്ട്. ഗുരുതരമായ ചട്ടലംഘനത്തില്‍ അന്വേഷണം വേണമെന്നും അനന്തരനടപടി വേണമെന്നും അന്നു തന്നെ ശുപാര്‍ശ ചെയ്യുകയും ചെയ്തു.
സര്‍ക്കാര്‍ കരാറുകള്‍ അനധികൃതമായി ഊരാളുങ്കലിന് നല്‍കിയതിനു പിന്നില്‍ സി.എം. രവീന്ദ്രന്റെ പങ്കിനെക്കുറിച്ച് അഭ്യൂഹങ്ങളും പരാതികളുമുയര്‍ന്ന സാഹചര്യത്തില്‍ ഇന്നലെ ഊരാളുങ്കല്‍ സൊസൈറ്റിയുടെ വടകരയിലെ ആസ്ഥാന ഓഫീസിലെത്തി ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. രവീന്ദ്രന് സൊസൈറ്റിയുമായി സംശയകരമായ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ഇ.ഡിയുടെ നിഗമനം.
സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടുകളും ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കുന്ന കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം മുറുക്കുന്നതിനിടയിലാണ്, സര്‍ക്കാര്‍ കരാറുകള്‍ അവിഹിതമായി ലഭിച്ചുവെന്ന കണ്ടെത്തലില്‍ ഊരാളുങ്കലിലെ പരിശോധന. പരമാവധി 25 കോടി രൂപയുടെ കരാറുകള്‍ ഏറ്റെടുക്കാനേ സഹകരണ വകുപ്പിന്റെ ചട്ടമനുസരിച്ച് ഊരാളുങ്കല്‍ സൊസൈറ്റിക്ക് കഴിയൂ എന്നിരിക്കെ, കൊച്ചിന്‍ ഇന്നൊവേഷന്‍ സോണിന്റെ കെട്ടിട നിര്‍മ്മിതിക്കായി 215.26 കോടിയുടെ കരാറാണ് 2017 ഫെബ്രുവരി 15 ന് ഊരാളുങ്കലിന് നല്‍കിയത്.
മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുത്താണ് മന്ത്രിസഭാ യോഗത്തില്‍ പ്രത്യേക വിഷയമായി പരിഗണിച്ച് നഗ്നമായ ചട്ടലംഘനം നടത്തി കരാര്‍ അനുവദിച്ചതെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, വിഷയത്തിന്റെ അടിയന്തര സ്വഭാവം കാണിച്ച്, ഊരാളുങ്കലിന് അനുകൂലമായ തീരുമാനത്തിന് നിര്‍ബന്ധം ചെലുത്തുന്ന വിശദീകരണവും മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്.
ഭരണഘടനയുടെ പതിനാലാം അനുച്ഛേദം, കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള കരാര്‍ ചട്ടങ്ങള്‍, കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയെല്ലാം മറികടന്നായിരുന്നു കരാര്‍ അനുമതിയെന്നും 2018 ല്‍ത്തന്നെ സി.എ.ജി കണ്ടെത്തുകയും ചെയ്തു. ഊരാളുങ്കലിന് ഏറ്റെടുക്കാവുന്ന കരാര്‍ ജോലികളുടെ മൂല്യം 25 കോടിയെന്നത് പിന്നീട് ഇതേ സര്‍ക്കാര്‍ 50 കോടിയായി ഉയര്‍ത്തി നല്‍കിയതിനു ശേഷമായിരുന്നു 215 കോടിയിലധികം രൂപയ്ക്കുള്ള വമ്പന്‍ കരാറിനുള്ള അനുമതി.
പൊതുമരാമത്തു വകുപ്പിന്റെ കരാര്‍ ജോലികള്‍ ഏറ്റെടുക്കാന്‍ 2014 ജൂലായിലും 2015 ആഗസ്റ്റിലും ധനകാര്യവകുപ്പ് ഊരാളുങ്കലിനെ അംഗീകൃത ഏജന്‍സിയായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും കരാറുകള്‍ അനുവദിച്ചു നല്‍കുന്നതില്‍ അതീവ ഗുരുതരമായ ക്രമക്കേടുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടുതന്നെ നടന്നതായാണ് റിപ്പോര്‍ട്ട്. 809.93 കോടി രൂപയ്ക്കുള്ള ഇത്തരം അഞ്ചു കരാറുകള്‍ 2016 ഫെബ്രുവരി വരെ മാത്രം ഊരാളുങ്കലിന് ലഭിച്ചു.
ഊരാളുങ്കലിന് നിയമവിരുദ്ധമായി കരാറുകള്‍ അനുവദിച്ചത് ധനകാര്യ വകുപ്പാണെങ്കിലും, അതിന് പ്രത്യേക പരിഗണന നല്‍കി മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കാന്‍ ഇടപെട്ടത് മുഖ്യമന്ത്രിയാണെന്നതാണ് വിചിത്രം. ഇപ്പോള്‍ കെ.എസ്.എഫ്.ഇ റെയ്ഡിന്റെ പേരില്‍ പരസ്പരം ഒളിയമ്പെയ്യുന്ന ഐസക്കും പിണറായിയും ഊരാളുങ്കലിന്റെ കാര്യത്തില്‍ അന്നു സ്വീകരിച്ചത് ഒരേ നയം തന്നെ.
ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്ന് സി.എ.ജി പൊതുമരാമത്ത് സ്‌പെഷ്യല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ട വിശദീകരണത്തിന്, മന്ത്രിസഭാ തീരുമാനം അനുസിരച്ചാണ് കരാര്‍ നടപടിയെന്നായിരുന്നു മറുപടി. എന്നാല്‍, ചട്ടവും നിയമങ്ങളും കാറ്റില്‍ പറത്തിയുള്ള കരാര്‍ അനുവദിക്കലില്‍ പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായി സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സി.എ.ജി റിപ്പോര്‍ട്ടിലെ അന്വേഷണ ശുപാര്‍ശയും ഗൗരവസ്വഭാവമുള്ള ആരോപണങ്ങളും നിലനില്‍ക്കെയാണ് ഊരാളുങ്കലിനോടുള്ള സര്‍ക്കാരിന്റെ ഉദാരമനസ്‌കത ഇത്രനാളും തുടര്‍ന്നത്. ഇതിനു പിന്നിലെല്ലാം സി.എം. രവീന്ദ്രന്റെ കൈകളാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിഗമനം.
33.82°C








