Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊല്ലത്തിന്റെ സാംസ്‌കാരിക സദസ്സിന് മൂന്നു ദിവസം മുഴുനിലാവിന്റെ പാരിതോഷികം സമ്മാനിച്ച ത്രിനേത്ര ദേശീയ നൃത്ത- സംഗീതോത്സവത്തിന് ഇന്നു തിരശ്ശീല വീഴും. ഭരതനാട്യ വേദിയില്‍ പ്രതിഭയുടെ സൗന്ദര്യംകൊണ്ട് ലോകസദസ്സിനെ വിസ്മയിപ്പിച്ച ദമ്പതികളായ പാര്‍വതി മേനോന്‍, ഷിജിത് നമ്പ്യാര്‍ എന്നിവരുടെ നൃത്താവതരണത്തോടെയാണ് നൃത്തോത്സവത്തിന് തിരി താഴുക. സോപാനം ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6.30 ന് ചേരുന്ന സമാപന സമ്മേളനം കൊല്ലം മേയര്‍ വി. രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്യും.
നവംബര്‍ 15, വെള്ളിയാഴ്ച വൈകിട്ട് ബഹു. സംസ്ഥാന ഫിഷറീസ് വകുപ്പു മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്ത ത്രിദിന നൃത്തോത്സവത്തിന്റെ ആദ്യ ദിനത്തില്‍ ഒഡീസിയുടെ അരങ്ങിനെ ചടുലനര്‍ത്തനത്തിന്റെ പദമുദ്രകള്‍കൊണ്ട് പദ്മശ്രീ അരുണ മൊഹന്തി അവിസ്മരണീയമാക്കിയപ്പോള്‍ത്തന്നെ ത്രിനേത്ര നൃത്തോത്സവത്തെ ആസ്വാദകസദസ്സ് നെഞ്ചേറ്റിയിരുന്നു.
രണ്ടാം ദിനമായ ഇന്നലെ നന്ദിനി മേത്തയും മുരളി മോഹനും കഥകിലൂടെ പകര്‍ന്നത് നൃത്തചാരുത മാത്രമല്ല, ഭാരതീയ സംസ്‌കൃതിയുടെ പൈതൃകം തന്നെയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസംകൊണ്ടു തന്നെ കൊല്ലത്തിന്റെ സ്വന്തമായി മാറിയ ത്രിനേത്ര നൃത്തോത്സവത്തിന്റെ ആറാം പതിപ്പ് ആസ്വാദകരുടെ പൂര്‍ണ പങ്കാളിത്തംകൊണ്ടു കൂടി ശ്രദ്ധേയമായി.
കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട പാര്‍വതി മേനോന്‍, ഷിജിത് നമ്പ്യാര്‍ എന്നിവരുടെ ഭരതനാട്യ അവതരണത്തോടെ ത്രിനേത്ര നൃത്തോത്സവത്തിന് തിരശ്ശീല താഴുമ്പോള്‍, അത് 2020 ലെ ഏഴാമത് എഡിഷനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ തുടക്കം കൂടിയാകും.
ഇന്ത്യന്‍ ശാസ്ത്രീയ നൃത്തരൂപങ്ങളുടെ അവതരണവും പ്രചാരണവും ലക്ഷ്യമിടുന്ന ത്രിനേത്ര നൃത്തോത്സവത്തിന്റെ സംഘാടകര്‍ നീലമന സിസ്‌റ്റേഴ്‌സ്, നാട്യപ്രിയ ഡാന്‍സ് അക്കാഡമി, സേവ് കിഡ്‌നി ഫൗണ്ടേഷന്‍ എന്നിവരാണ്. നൃത്തോത്സവത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
29.82°C








