Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തകർച്ചയ്‌ക്കിടെ അർധസെഞ്ചുറിയുമായി തിളങ്ങി അരങ്ങേറ്റ താരം ശ്രേയസ് അയ്യർ. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറിയുമായി അരങ്ങേറ്റം ഗംഭീരമാക്കിയ അയ്യർ, രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറി പിന്നിട്ടു. 109 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതമാണ് അയ്യർ 50 കടന്നത്. അയ്യരുടെ ചെറുത്തുനിൽപ്പിന്റെ ബലത്തിൽ ഇന്ത്യയുടെ ആകെ ലീഡ് 200 കടന്നു. 57 ഓവർ പൂർത്തിയാകുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എന്ന നിലയിലാണ് ഇന്ത്യ. അയ്യർ 51 റൺസോടെയും വൃദ്ധിമാൻ സാഹ 21 റൺസോടെയും ക്രീസിൽ. പിരിയാത്ത ഏഴാം വിക്കറ്റിൽ ഇരുവരും 50 റൺസ് കൂട്ടിച്ചേർത്തു.
51 റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ഇന്ത്യയെ, ആറാം വിക്കറ്റിൽ അശ്വിനൊപ്പവും ഏഴാം വിക്കറ്റിൽ വൃദ്ധിമാൻ സാഹയ്ക്കൊപ്പവും അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് അയ്യർ രക്ഷിച്ചത്. അശ്വിൻ 62 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 32 റൺസെടുത്തു. ആറാം വിക്കറ്റിൽ അശ്വിൻ – അയ്യർ സഖ്യം 52 റണ്‍സ് കൂട്ടിച്ചേർത്തു. അശ്വിനെ പുറത്താക്കി കൈൽ ജയ്മിസനാണ് കൂട്ടുകെട്ട് പൊളിച്ചത്.
ഒന്നാം ഇന്നിങ്സിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരുക്കേറ്റെങ്കിലും നിർണായക ഘട്ടത്തിൽ ക്രീസിലെത്തിയ വൃദ്ധിമാൻ സാഹയ്ക്കൊപ്പമായി പിന്നീട് അയ്യരുടെ ചെറുത്തുനിൽപ്പ്. ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തതോടെ ഇന്ത്യയുടെ ലീഡ് 200 കടന്നു.
ഒരു വിക്കറ്റ് നഷ്ടത്തിൽ 14 റൺസുമായി ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 37 റൺസിനിടെയാണ് നാലു വിക്കറ്റുകൾ കൂടി നഷ്ടമായത്. ചേതേശ്വർ പൂജാര (33 പന്തിൽ 22), അജിൻക്യ രഹാനെ (15 പന്തിൽ നാല്), മയാങ്ക് അഗർവാൾ (53 പന്തിൽ 17), രവീന്ദ്ര ജഡേജ (0) എന്നിവരാണ് പുറത്തായത്. ഓപ്പണർ ശുഭ്മൻ ഗിൽ (ഒന്ന്) മൂന്നാം ദിനം പുറത്തായിരുന്നു. ന്യൂസീലൻഡിനായി കൈൽ ജയ്മിസൻ മൂന്നും ടിം സൗത്തി രണ്ടും അജാസ് പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, ഇടംകൈ സ്പിന്നർ അക്ഷർ പട്ടേലിന്റെയും (5 വിക്കറ്റ്) ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെയും പന്തുകൾക്കു മുൻപിൽ ബാറ്റർമാർ മുട്ടിടിച്ചു വീണതോടെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് 296 റൺസിനു പുറത്തായി. വിക്കറ്റ് നഷ്ടമില്ലാതെ 151 എന്ന നിലയിലായിരുന്ന സന്ദർശകർക്കു തുടർന്നു 145 റൺസിനിടെ 10 വിക്കറ്റുകൾ നഷ്ടമായി.
വിക്കറ്റ് നഷ്ടമില്ലാതെ 129 എന്ന മികച്ച സ്കോറിന്റെ ആത്മവിശ്വാസത്തിൽ 3–ാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലൻഡ് ആദ്യ 10 ഓവറിൽ നഷ്ടങ്ങളില്ലാതെ പിടിച്ചുനിന്നു. വിൽ യങ്ങിനെ (89) പുറത്താക്കി അശ്വിനാണ് ആദ്യ പ്രഹരമേൽപിച്ചത്. ന്യൂബോളിൽ പന്തെറിയാനെത്തിയ ഉമേഷ് യാദവ് ആദ്യ ഓവറിൽ തന്നെ നായകൻ കെയ്ൻ വില്യംസനെ വിക്കറ്റിനു മുൻപിൽ കുരുക്കി (18).
റോസ് ടെയ്‌ലറെ പുറത്താക്കിയാണ് (11) അക്ഷർ പട്ടേൽ തന്റെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. ഹെൻറി നിക്കോൾസ് (2), ടോം ലാതം (95) എന്നിവരെ പിന്നാലെ വീഴ്ത്തി. വെറും 13 റൺസിനുള്ളിലായിരുന്നു അക്ഷറിന്റെ ആദ്യ 3 വിക്കറ്റുകൾ. 94 പന്തിൽ 13 റൺസുമായി ടോം ബ്ലണ്ടൽ നടത്തിയ ചെറുത്തുനിൽപ് അവസാനിപ്പിച്ചതും അക്ഷറാണ്. നേരത്തേ ഇന്ത്യൻ ഇന്നിങ്സിൽ 5 വിക്കറ്റ് നേടിയ ടിം സൗത്തിയായിരുന്നു ഇന്നലെ അക്ഷറിന്റെ അഞ്ചാമത്തെ ഇര. വൃദ്ധിമാൻ സാഹയ്ക്കു പരുക്കേറ്റതിനെത്തുടർന്നു സബ്സ്റ്റിറ്റ്യൂട്ട് വിക്കറ്റ് കീപ്പറായെത്തിയ കെ.എസ്.ഭരത് ഒരു സ്റ്റംപിങ്ങും 2 ക്യാച്ചുകളുമായി കളംനിറഞ്ഞു.
30.82°C








