Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് പെട്ടെന്നൊരു ദൈവവിളി ഉണ്ടായെന്നേ, കൊവിഡ് 19 പ്രതിരോധിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം പുറപ്പെടുവിച്ച കല്പന വായിച്ചാല്‍ തോന്നൂ! പക്ഷേ, കല്പന ഒന്നുകൂടി വായിച്ചാല്‍ പിടികിട്ടും, അതിനകത്ത് ഒളിച്ചിരിക്കുന്ന പരിഹാസ്യമായ ദുരുദ്ദേശ്യം എന്തെന്ന്! പകര്‍ച്ചവ്യാധി പടരുമ്പോഴും ദൈവമേ, പള്ളിഭരണമാണല്ലോ ഇവര്‍ക്കൊക്കെ മുഖ്യം എന്ന് വിശ്വാസികളില്‍ വലിയൊരു വിഭാഗം കുരിശുവരച്ച് ചോദിക്കുകയും ചെയ്യുന്നു.
വിശുദ്ധ കുര്‍ബാനയും യാമപ്രാര്‍ത്ഥനകളും നടത്താം, സണ്‍ഡേ സ്‌കൂള്‍ ഉള്‍പ്പെടെ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ സംഗമങ്ങള്‍ ഒഴിവാക്കണം, പനിയും ചുമയും ഉള്ളവര്‍ പൊതുസംഗമങ്ങള്‍ ഒഴിവാക്കണം തുടങ്ങി നിര്‍ദ്ദോഷമായ കല്പനകള്‍ക്കിടയില്‍, തിരഞ്ഞെടുപ്പ് അജണ്ടയായുള്ള ഇടവക യോഗങ്ങള്‍ അടിയന്തര സ്വഭാവമുള്ളതാകയാല്‍ മുറപ്രകാരം നടത്താം എന്നൊരു കല്പന പുറപ്പെടുവിച്ചിട്ടുണ്ട്. പിതാവേ, യഥാര്‍ത്ഥത്തില്‍ ഇക്കാര്യം പറയാന്‍ വേണ്ടി മാത്രമല്ലേ ഇങ്ങനെയൊരു കല്പന പുറപ്പെടുവിച്ചിരിക്കുന്നത്?
കാര്യം ഇതാണ്. മാര്‍ച്ച് മാസം പള്ളികളില്‍ തിരഞ്ഞെടുപ്പു മാസമാണ്. മെത്രാപ്പോലീത്തയ്ക്കു വേണ്ടപ്പെട്ട ആളുകള്‍ ഭരണസമിതിയായുള്ള പള്ളികളില്‍ അവരുടെ തുടര്‍ഭരണം ഉറപ്പാക്കണമെങ്കില്‍, ക്വാറം തികച്ച് യോഗം നടത്തണം. യോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ ആണ്ടു കുമ്പസാരം നടത്തണം. കൊവിഡ് വൈറസിനെ പേടിച്ച് ആളുകള്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണമെന്ന മുന്നറിയിപ്പ് അനുസരിച്ചാല്‍ എങ്ങനെ കുമ്പസാരരഹസ്യം പറയും? ആണ്ടു കുടിശ്ശിക തീര്‍ത്ത്, ആണ്ടു കുമ്പസാരം നടത്തി, കൃത്യമായി പൊതുയോഗത്തില്‍ പങ്കെടുത്ത് ഭരണം നിലനിര്‍ത്താന്‍ സഹകരിക്കണം എന്ന് പച്ചയ്ക്കു പറയാന്‍ പറ്റില്ലല്ലോ. അതാണ്, മുറപ്രകാരം എന്ന ഒരൊറ്റ പ്രയോഗത്തിലൂടെ മെത്രാൻ ഉദ്ദേശിക്കുന്നത്.
കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും അക്ഷരംപ്രതി അനുസരിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്ന് മെത്രാപ്പോലീത്താ കല്പനയില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതിന്റെ കൂടെത്തന്നെയാണ് തിരഞ്ഞെടുപ്പു യോഗം മുറപ്രകാരം നടത്തണമെന്നും ഓര്‍മ്മിപ്പിക്കുന്നത്. ഇടവക പൊതുയോഗം ആള്‍ക്കൂട്ടത്തിന്റെ ഒത്തുചേരലല്ലേ? അങ്ങനെ ഒത്തുചേരുന്നവരില്‍ ആരെങ്കിലും ഒരാളുടെ ശരീരത്തില്‍ വൈറസ് ഉണ്ടെങ്കില്‍, യോഗത്തില്‍ പങ്കെടുക്കുന്ന മറ്റുള്ളവരിലേക്ക് രോഗാണു ബാധയ്ക്ക് സാദ്ധ്യതയില്ലേ? അത്തരത്തില്‍ സാദ്ധ്യതയുള്ളതുകൊണ്ടാണല്ലോ സണ്‍ഡേ സ്‌കൂള്‍ ഉള്‍പ്പെടെ നടത്തരുതെന്ന് പിതാവു തന്നെ പറയുന്നത്. ഈ വൈരുദ്ധ്യത്തെക്കുറിച്ചാണ് വിശ്വാസികളുടെ ചോദ്യം.
ആളുകള്‍ കൊവിഡ് 19-നെ പേടിച്ച് വീടിനു പുറത്തിറങ്ങാതെ കതകടച്ചിരിക്കുന്നു. കടകളില്‍പ്പോകാനോ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുറത്തിറങ്ങുന്നതിനോ പോലും ധൈര്യമില്ല. വിവാഹങ്ങള്‍ മാറ്റിവയ്ക്കുന്നു. മാറ്റിവയ്ക്കാന്‍ പറ്റാത്ത വിവാഹങ്ങള്‍ വെറും ചടങ്ങു മാത്രമായി വീട്ടില്‍ നടത്തുന്നു. വ്യാപാരശാലകള്‍ അടച്ചിടുന്നു. ക്ഷേത്രോത്സവങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നു. പരീക്ഷകള്‍ അല്ലാതെ സംസ്ഥാനത്ത് മറ്റേതെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വിലക്കിയിരിക്കുന്നു. അപ്പോഴാണ്,മെത്രാന്റെ മുറപ്രകാരമുള്ള പള്ളിത്തിരഞ്ഞെടുപ്പു യോഗം!
മരണത്തേക്കാള്‍ വലുതാണ് ഭരണമെന്നു വിചാരിക്കുന്ന ഭദ്രാസന മെത്രോപ്പോലീത്തയുടെ സമീപനത്തിനും, കുരുട്ടുബുദ്ധി വ്യക്തമാകുന്ന അദ്ദേഹത്തിന്റെ കല്പനയ്ക്കുമെതിരെ വിശ്വാസികളില്‍ അമര്‍ഷം പുകയുന്നുണ്ട്. സമൂഹ മാദ്ധ്യമങ്ങള്‍ വഴിയും മറ്റും പങ്കുവയ്ക്കപ്പെടുന്ന ഈ അമര്‍ഷം പതിയെപ്പതിയെ രൂക്ഷമായ പ്രതിഷേധമായി രൂപപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് വീട്ടിലിരിക്കുന്നവരെ, മുറപ്രകാരമുള്ള ആണ്ടു കുമ്പസാരം നടത്തി തിരഞ്ഞെടുപ്പു യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിക്കുന്നത് ക്രിമിനല്‍ കുറ്റമായിക്കണ്ട് നടപടി സ്വീകരിക്കണമെന്നാണ് ചിലരുടെ ആവശ്യം. പിതാവേ... നിന്നെ നീ തന്നെ കാത്തോളണേ...
23.48°C








