Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കണ്ടനാട് ഭദ്രാസനത്തിലെ കറുകപ്പിള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന കറുകപ്പിള്ളി സെന്റ് ജോർജ് സൺഡേ സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈബിൾ പ്രകാശനത്തിന് ഒരുങ്ങുന്നു. ഏകദേശം രണ്ടര കിലോമീറ്റര്‍ നീളമുള്ള വി.ഗ്രന്ഥമാണ് പ്രകാശനം ചെയ്യുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ചേർന്നെഴുതിയ ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈബിൾ ആണിത്.
ഒക്ടോബർ 30 ഞായറാഴ്ച ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനം ബഹു. കേരള സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീ. വി.പി ജോയ് ഉദ്‌ഘാടനം ചെയ്യും. മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കാതോലിക്കേറ്റ് അസ്സിസ്റ്റന്റുമായ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈബിൾ പ്രകാശനം നിർവ്വഹിക്കും.
വികാരി ഫാ. പ്രിൻസ് പൗലോസ്, ട്രസ്റ്റി സി.കെ തോമസ്,സെക്രട്ടറി പി.എ അബ്രാഹാം,ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ടി.പി മാത്തുകുട്ടി,ജനറൽ കൺവീനർ എം.കെ തമ്പി,സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ബിജു സ്കറിയ,ശ്രീ. അജിത്ത് ബേബി തുടങ്ങിയവർ നേതൃത്വം നൽകും.
2019 ൽ ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്ത് പ്രതി ഒരുക്കി കൊണ്ട് നാലംഗ പ്രവാസി മലയാളി കുടുംബം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിൽ ഇടംപിടിച്ചിരുന്നു. ദുബായില്‍ താമസമാക്കിയ മനോജ് വര്‍ഗീസും അദ്ദേഹത്തിന്റെ ഭാര്യ സൂസനും മക്കളായ കരുണും കൃപയും ചേര്‍ന്ന് 153 ദിവസം കൊണ്ടാണ് ബൈബിളിന്റെ ലോകത്തെ ഏറ്റവും വലിയ കയ്യെഴുത്ത് പ്രതി അന്ന് തയ്യാറാക്കിയത്.
151 കിലോ ഭാരമുള്ള എ വണ്‍ (A1) പേപ്പര്‍ സൈസില്‍ എഴുതിയുണ്ടാക്കിയ ഈ ഭീമന്‍ ബൈബിളില്‍ 1,500 പേജുകളാണുള്ളത്. 85.5 cm നീളവും, 60.7 cm വീതിയുമുള്ള ബൈബിള്‍ കയ്യെഴുത്ത് പ്രതി നിലവില്‍ ജെബല്‍ അലിയിലെ മാര്‍തോമ ചര്‍ച്ചിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ബന്ധപ്പെട്ട പരിശോധകന്റെ സാന്നിധ്യത്തില്‍ ബൈബിളിന്റെ വലുപ്പം അളന്ന് തിട്ടപ്പെടുത്തുകയും, കയ്യെഴുത്ത് വിശകലന വിദഗ്ദന്‍ ബൈബിളിലെ എഴുത്ത് പരിശോധിക്കുകയും ചെയ്ത ശേഷം, ബൈബിള്‍ എഴുതുന്ന വീഡിയോ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട്, ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികാരികള്‍ക്ക് അയക്കുകയായിരുന്നു.
ഗിന്നസ് റെക്കോര്‍ഡ്സില്‍ ഇടം നേടുകയായിരുന്നില്ല ബൈബിള്‍ എഴുതിയുണ്ടാക്കിയതിന്റെ പിന്നിലെ ലക്ഷ്യമെന്നായിരുന്നു സൂസന്‍ അന്ന് പ്രതികരിച്ചത്.
മക്കള്‍ക്ക് സമ്മാനമായി നല്‍കുന്നതിന് വേണ്ടി സാധാരണ സൈസിലുള്ള പേജില്‍ എഴുതുവാനാണ് ആദ്യം തീരുമാനിച്ചത്. ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തുന്ന മനോജ് വര്‍ഗീസാണ് മതിയായ അന്വേഷണങ്ങള്‍ക്ക് ശേഷം നിലവിലുള്ളതിലും വലിയ സൈസിലുള്ള ബൈബിള്‍ എഴുതുവാന്‍ കുടുംബത്തിന് പ്രചോദനമേകിയത്.
കുടുംബത്തിലെ എല്ലാവരേയും പങ്കെടുപ്പിക്കുന്നതിനായി ദൗത്യം പലര്‍ക്കുമായി വീതിച്ചു നല്‍കി. മെയ് 11-ന് എഴുത്ത് ആരംഭിച്ചു. 153 ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 10-നാണ് എഴുത്ത് പൂര്‍ത്തിയായത്. ബൈബിളിലെ 60 പുസ്തകങ്ങളും സൂസന്‍ തന്നെയാണ് പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളവ മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍ക്കുകയായിരുന്നു.