Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:13 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവാഹം നടത്താന്‍ വധുവിന്റെ കന്യകാത്വ സര്‍ട്ടിഫിക്കറ്റിനു വാശിപിടിച്ച് വിവാദത്തിലായ വൈദിനകന് എതിരെ ഓര്‍ത്തഡോക്‌സ് സഭ ഒടുവില്‍ നടപടി സ്വീകരിച്ചു. പത്തനംതിട്ട പുത്തന്‍പീടിക സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി വികാരയായ ഫാ. ജേക്കബ് ബേബി എന്ന ഷിബുവച്ചന് എതിരെയാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്കു കീഴിലെ തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത കുറിയാക്കോസ് മാര്‍ ക്‌ളീമീസിന്റെ കല്പന. 

ഷിബുവച്ചനെ വികാരിയുടെ ചുമതലയില്‍ നിന്ന് തത്കാലം മാറ്റിനിറുത്തി, പള്ളിയില്‍ വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള ആത്മീയ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിന് ചന്ദനപ്പള്ളി ചാരുങ്കല്‍ ചെറിയാന്‍ ജോര്‍ജിന് പകരം ചുമതല നല്‍കിയിട്ടുണ്ട്. എന്നാല്‍, വധുവിന്റെ കന്യകാത്വത്തില്‍ ഉത്കണ്ഠാകുലനായ ഷിബുവച്ചനെ മാറ്റുന്നു എന്നതിനു പകരം, അദ്ദേഹം അവധിയില്‍ പ്രവേശിച്ചതിനാല്‍ പകരം സംവിധാനമെന്നാണ് കല്പനയിലെ വിശുദ്ധവചനം. നടപടി കല്പന കഴിഞ്ഞ ദിവസം പള്ളിയില്‍ വായിക്കുകയും ചെയ്തു.

വിവാഹ നടത്തിപ്പിന് വിചിത്രമായ ആവശ്യം ഉന്നയിച്ച അച്ചന്റെ നടപടിയില്‍ പ്രതിഷേധിച്ച് രാജിക്കത്തു നല്‍കിയ ഇടവക ട്രസ്റ്റി കെ.എ. ജോര്‍ജ്, സെക്രട്ടറി ടെനി ചാക്കോ എന്നിവര്‍ സഭാനടപടിയെ തുടർന്ന്  രാജി പിന്‍വലിച്ച് സ്ഥാനങ്ങളില്‍ തുടരാന്‍ സന്നദ്ധരായിട്ടുണ്ടെന്നും ഭദ്രാസന കല്പനയി്ല്‍ പറയുന്നു.

വൈദികര്‍ക്കെതിരെ ഉയരുന്ന ലൈംഗിക ആരോപണങ്ങള്‍ സഭയെ നാണംകെടുത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ്, വിവാഹ നടത്തിപ്പിന് വധുവിന്റെ കന്യകാത്വ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന ഷിബുവച്ചന്റെ സദാചാര കടുംപിടിത്തമെന്നതാണ് വിചിത്രം.  സഭയിലെ തന്നെ പടലപ്പിണക്കങ്ങളാണ് വികാരിയുടെ നിലപാടിനു പിന്നിലെ യഥാര്‍ത്ഥ കാരണമെന്നാണ് സൂചന.

ഇടവക യുവജന വിഭാഗത്തിന്റേ നേതൃസ്ഥാനത്തുള്ള ലിനു മാത്യു മള്ളേത്ത് ആണ് വികാരിക്കെതിരെ ഭദ്രാസനാധിപന് പരാതി നല്‍കിയത്. സമീപത്തു തന്നെയുള്ള റോമന്‍ കത്തോലിക്കാ യുവതിയുമായി ലിനു മാത്യു പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പു കാരണം കുറച്ചു നാള്‍ മുമ്പ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. ഇക്കാര്യം അറിഞ്ഞതോടെ വീട്ടുകാര്‍ വിയോജിപ്പു മാറ്റിവച്ച്, വിവാഹം നടത്താന്‍ പള്ളി വികാരിക്ക് അപേക്ഷ നല്‍കുകയും ചെയ്തു. അപ്പോഴാണ്, നേരത്തേ വിവാഹം രജിസ്റ്റര്‍ ചെയ്ത യുവതീയുവാക്കള്‍ തമ്മില്‍ ലൈംഗിക ബന്ധം നടന്നിട്ടുണ്ടാകാമെന്നും, അതുകൊണ്ട് പള്ളിയില്‍ വച്ച് വിവാഹം നടത്താന്‍ ഗൈനക്കോളജിസ്റ്റ് പരിശോധിച്ചു നല്‍കിയ കന്യകാത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഷിബുവച്ചന്‍ സദാചാര കല്പന പുറപ്പെടുവിച്ചത്.

ഭദ്രാസനാധിപന് പരാതി നല്‍കിയതിനെ തുടര്‍ന്ന്, വിവാഹം നടത്തിക്കൊടുക്കാന്‍ മെത്രാപ്പോലീത്ത നിര്‍ദ്ദേശം നല്‍കിയിട്ടു പോലും അത് അനുസരിക്കാതെ വിവാഹം മുടക്കാന്‍ നിസ്സാര കാരണങ്ങള്‍ ഉന്നയിിക്കുകയായിരുന്നു ഷിബുവച്ചന്‍. വധു ഓര്‍ത്തഡോക്‌സ് മതവിശ്വാസം സ്വീകരിക്കുന്നതായി സമ്മതിച്ച് എഴുതി  നല്‍കിയ കത്തില്‍, കുമ്പസാരം നടത്തിയിട്ടുണ്ടെന്നും , കുര്‍ബാന അനുവഭവിച്ചതായി രേഖപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു  അച്ചന്‍ നിരത്തിയ കാരണങ്ങളിലൊന്ന്. ഇടവക ഭരണസിമിതിയില്‍ ഒരു വിഭാഗവും വിശ്വാസികള്‍ ഒന്നടങ്കവും പ്രതിഷേധിച്ചിട്ടും തീരുമാനത്തില്‍ കടിച്ചുതൂങ്ങിയ ഷിബുവച്ചന് ഒടുവില്‍ സഭാനേതൃത്വത്തിന്റെ കര്‍ശന നിലപാടിനു മുന്നില്‍ വിവാഹനടത്തിപ്പിന് സമ്മതം മൂളേണ്ടിവരികയായിരുന്നു. ഇക്കഴിഞ്ഞ ജൂലായ് 15-നായിരുന്നു വിവാഹ കൂദാശ.

ഇടവകയില്‍ത്തന്നെ ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കാമായിരുന്ന പ്രശ്‌നം സഭയെ മൊത്തത്തില്‍ പരിഹാസ്യമാക്കുന്ന വിധത്തില്‍ വഷളാക്കിയ ഷിബുവച്ചന്റെ നടപടിക്കെതിരെ വിശ്വാസികള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പാണ് രൂപപ്പെട്ടത്. 

Readers Comment

Add a Comment