Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചേര്‍ത്തല എസ്എച്ച് നഴ്‌സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ പ്രീത മേരിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നഴ്‌സിംഗ് വിദ്യാർത്ഥികൾ. സംഭവത്തിൽ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തു. നഴ്‌സിങ് വിദ്യാഭ്യാസ ഡീനിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍. നഴ്സിംഗ് കൗണ്‍സിലിനോട് വിദ്യാർത്ഥികൾ ഉന്നയിച്ച അതേ ആരോപണങ്ങൾ മൊഴിയെടുക്കലിൽ ആവർത്തിച്ചു. ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് ഇന്ന് പിടിഎ യോഗം ചേരും. യോഗത്തില്‍ ആരോഗ്യ സര്‍വകലാശാല പ്രതിനിധികളും പങ്കെടുക്കും. നിയമ നടപടികള്‍ ആവശ്യമാണെങ്കില്‍ സ്വീകരിക്കുമെന്ന് ആരോഗ്യ സര്‍വകാശാല വ്യക്തമാക്കിയിട്ടുണ്ട്.
ചേര്‍ത്തല സേക്രഡ് ഹാര്‍ട്ട് കോളജ് ഓഫ് നഴ്‌സിങിലെ വിദ്യാർത്ഥികളോടാണ് കോളജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ പ്രീത മേരിയുടെ ക്രൂരത അരങ്ങേറിയത്. ജോലിക്കിടെ ഉടുപ്പിൽ ചുളിവ് വീഴുന്നതുപോലും ലൈംഗിക ചുവയോടെ കാണുകയും,രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ചുനടന്നാല്‍ സ്വവര്‍ഗാനുരാഗികളാണെന്ന് പറയുകയും, മാത്രമല്ല ലൈംഗികമായി അധിക്ഷേപിക്കുന്നതിന് പുറമേ ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും ചെരുപ്പ് കഴുകിക്കുകയും ആശുപത്രിയിലെ ടോയ്‌ലറ്റ് നിർബന്ധിച്ച് വൃത്തിയാക്കിച്ചതായും മതപ്രാർത്ഥനകളിൽ നിർബന്ധമായി പങ്കെടുപ്പിച്ചെന്നും പരാതിയുണ്ട്. വീട്ടിൽ പോകാനും ബന്ധുക്കളെ കാണാനും സമ്മതിക്കാറില്ലെന്നും വളരെ കുറച്ച് സമയം മാത്രമേ രക്ഷകർത്താക്കളെ കാണാൻ അനുവദിച്ചിരുന്നുളളൂവെന്നും പരാതിയിൽ പറയുന്നു.
വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വിവരങ്ങൾ തേടിയിട്ടുണ്ട്. വിദ്യാർഥികളെ ചൂഷണം ചെയ്യുന്നുവെന്ന പരാതിയിൽ കഴിഞ്ഞദിവസം കോളജിലെത്തിയ നഴ്‌സിങ് കൗണ്‍സിൽ അംഗങ്ങള്‍ക്ക് മുന്നിലാണ് വിദ്യാർഥികൾ ഞെട്ടിക്കുന്ന വിവരം ധരിപ്പിച്ചത്. ഇതേത്തുടർന്നാണ് നഴ്‌സിങ് കൗൺസിൽ സര്‍വകലാശാലക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവത്തിൽ ആരോപണ വിധേയരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥി യുവജനസംഘടനകളും പ്രതിഷേധമുയർത്തി. കെ.എസ്.യു ചേര്‍ത്തല നിയോജക മണ്ഡലം കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ കോളജ് പ്രിന്‍സിപ്പൽ റൂബി ജോർജിനെ ഉപരോധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ജയിലിന് സമാനമെന്നാണ് ഹോസ്റ്റലിനെ നഴ്‌സിംഗ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചത്. അവധി ദിനത്തില്‍ പോലും വീട്ടില്‍ പോവാന്‍ സാധിക്കില്ല. പോയാല്‍ പിഴ ഈടാക്കും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഒരു മണിക്കൂര്‍ മാത്രമാണ് അനുമതി, ഹോസ്റ്റല്‍ മുറി തിങ്ങി നിറഞ്ഞതില്‍ പരാതിപ്പെട്ടാല്‍ ഇരുട്ടു മുറിയിലേക്ക് മാറ്റും. കോളേജില്‍ നേരിടുന്ന ദുരനുഭവങ്ങള്‍ സംബന്ധിച്ച് ഒരു വിദ്യാര്‍ത്ഥി നഴ്‌സിംഗ് കൗണ്‍സിലിനയച്ച ശബ്ദ സന്ദേശമാണ് ആദ്യം നഴ്‌സിംഗ് കൗണ്‍സിലിന് ലഭിച്ചതെന്നും ഇതാണ് ഇടപെടലിലേക്ക് നയിച്ചതെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. വിദ്യാർത്ഥികൾ കോളേജ് അധികൃതർക്ക് എതിരെ പരാതിപ്പെടുന്ന വോയിസ് ക്ളിപ്പുകൾ മുൻപും പ്രചരിച്ചിരുന്നു.
31.82°C








