Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇതുവരെയില്ലാത്ത ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് തൃക്കാക്കര മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വം. സിപിഎമ്മിന്റെ നാടകീയമായ പ്രഖ്യാപനത്തിന് പിന്നില്‍ പേമെന്റ് സീറ്റാണെന്ന് ആരോപണം ശക്തമാണ്. ഇപ്പോഴിതാ ഇടതുപക്ഷത്തെ പാടെ തള്ളുകയാണ് അങ്കമാലി അതിരൂപത സംരക്ഷണ സമിതി. ഡോ. ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എറണാകുളം അങ്കമാലി അതുരൂപത. ജോ ജോസഫിനായി സഭയുടെ ഏതെങ്കിലും തലത്തിൽ ചർച്ച ഉണ്ടായോ എന്നറിയില്ല. ആരെങ്കിലും നിർദേശിച്ചു എന്നത് കൊണ്ട് അതിരൂപത പിന്തുണ ഉണ്ടെന്ന് പറയാനാകില്ല. ആർക്ക് വോട്ട് എന്നതിൽ അതിരൂപതയ്ക്ക് നിലപാടുണ്ട്. അതിരൂപതയെ സഹായിച്ചവർക്ക് മാത്രം പിന്തുണയെന്നാണ് ഫാദർ ജോസഫ് പാറേക്കാട്ടിൽ ഇതിനോടകം മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. എന്നിരുന്നാലും എൽഡിഎഫ് കരുതുന്നത് ഹൃദ്‌രോഗചികിത്സകൻ, സാമൂഹ്യപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ അംഗീകാരം നേടിയയാളാണ് ഡോ. ജോ ജോസഫ്. ജനങ്ങൾക്ക് ഏറെ പ്രിയങ്കരനായ ഡോക്ടർ എന്നനിലയിൽ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം എൽഡിഎഫിന് വലിയ നേട്ടമാകും എന്നാണ്. സഭയും പി ടി തോമസുമായുണ്ടായിരുന്ന ഭിന്നതകളെ മുതലെടുക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയതന്ത്രമാണ് തൃക്കാക്കരയില്‍ ജോ ജോസഫിലെത്തിയത്. കൂടാതെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ എതിര്‍ത്തും അനുകൂലിച്ചുമാണ് പി ടി തോമസും കത്തോലിക്കാ സഭയും പണ്ട് രണ്ടുതട്ടിലായത്. എന്നാല്‍ ക്രൈസ്തവ വിശ്വാസികളില്‍, വിശിഷ്യ കത്തോലിക്ക വോട്ടര്‍മാരില്‍ പി ടി വിരുദ്ധ വികാരം ജോ ജോസഫിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഉണര്‍ത്താനാകുമെന്നും സിപിഎം കണക്കുകൂട്ടിയിരുന്നു.എന്നാല്‍, ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്നാണ് അതിരൂപത സംരക്ഷണ സമിതി നിലപാടെടുത്തിരിക്കുന്ന സാഹചര്യത്തിൽ ലത്തീൻ കത്തോലിക്കാ, സീറോ മലബാർ സഭകൾക്കു സ്വാധീനമുള്ള മണ്ഡലത്തിൽ സഭകളുടെ പിന്തുണ കിട്ടില്ലെന്ന് ഉറപ്പായതോടെ സഭയെ തള്ളിപ്പറയാൻ ഇടതുമുന്നണി നിർബന്ധിതമായി. താൻ സഭയുടെ സ്ഥാനാർഥിയല്ലെന്നും സഭയിലെ ആരും തന്റെ പേര് നിർദേശിച്ചിട്ടില്ലെന്നുമായിരുന്നു ഡോ. ജോ. ജോസഫ് ഇന്നലെ പ്രതികരിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിച്ചത് ഭാഗ്യമാണെന്നും ഇടതുപക്ഷമാണ് ഹൃദയപക്ഷമെന്നും എപ്പോഴും താനൊരു കമ്യൂണിസ്റ്റ്കാരനാണെന്നും ജോ ജോസഫ് പറഞ്ഞിരുന്നു. മാത്രമല്ല തന്റെ സ്ഥാനാർഥിത്വത്തിൽ സഭയ്ക്ക് പങ്കില്ല. താൻ സഭയുടെ സ്ഥാനാർഥിയെന്നത് ആരോപണം മാത്രമാണ്. തനിക്ക് എല്ലാ സാമുദായിക സംഘടനകളുടെയും വോട്ട് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പേമെന്റ് സീറ്റാണ് ഡോ. ജോ ജോസഫിനു കിട്ടിയതെന്നു സിപിഎമ്മിൽ തന്നെ അടക്കംപറയുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ സിപിഎമ്മിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച തർക്കങ്ങൾ ഉടലെടുത്തിരുന്നു. പ്രാദേശികമായി ജനങ്ങളുമായി അടുപ്പമുള്ള ലോക്കൽ നേതാക്കളെ സ്ഥാനാർഥിയാക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ആവശ്യം തുടക്കത്തിൽ തന്നെ സിപിഎം സംസ്ഥാന നേതൃത്വം തള്ളി. സമ്മർദ തന്ത്രത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി അംഗം കെ.എസ്. അരുൺ കുമാറിനെ ഒരു വിഭാഗം പ്രവർത്തകരും നേതാക്കളും സ്ഥാനാർഥിയാക്കി ചുവരെഴുത്തും തുടങ്ങി. സിപിഎമ്മിന്റെ ചരിത്രത്തിൽ ഇന്നോളമില്ലാത്ത നടപടിയായിരുന്നു ഇത്. അതിനെതിരേ കടുത്ത ഭാഷയിലാണ് സംസ്ഥാന നേതൃത്വം പ്രതികരിച്ചത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ലെന്നും അരുൺ കുമാറിനു വേണ്ടി എഴുതിയ ചുവരെഴുത്തുകൾ മായിച്ചു കളയാനുമായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ നിർദേശം. അപ്പോഴേക്കും സംസ്ഥാന നേതൃത്വം ഇടപെട്ട് തൃക്കാക്കരയിൽ പേമെന്റ് സീറ്റ് ഉറപ്പിച്ചിരുന്നു. ഒരു വിജയ സാധ്യതയുമില്ലാത്ത മണ്ഡലത്തിൽ സ്ഥാനാർഥിയാകുന്ന ആൾ തെരഞ്ഞെടുപ്പ് ചെലവ് വഹിച്ചോട്ടെ എന്നായിരുന്നു പാർട്ടി അതിനു കണ്ടെത്തിയ ന്യായീകരണം. ചെലവിനു പുറമേ പാർട്ടിക്കും ഫണ്ട് കിട്ടാനുള്ള വഴിയും തെളിഞ്ഞു. ഇനിയിപ്പോൾ എന്തുതന്നെയായാലും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച യുഡിഎഫ് മണ്ഡലത്തിൽ അക്ഷീണം പ്രവർത്തിക്കുകയാണ്. എൻഡിഎ ഇതുവരെയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇടതും ഇപ്പോൾ രംഗത്തിറങ്ങുന്നതോടെ പോര് മുറുകുമോ എന്ന് നോക്കാം.
31.82°C








