Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അംശവടിയിൽ അടിവസ്ത്രം ചിത്രീകരിച്ച്, ക്രൈസ്തവ ചിഹ്നങ്ങളെ അവഹേളിച്ചു വിവാദത്തിലായ കാർട്ടൂണിന് പുരസ്കാരം നൽകിയ തീരുമാനം പുന:പരിശോധിക്കേണ്ടതില്ലെന്ന് കേരള ലളിതകലാ അക്കാഡമി തീരുമാനം. ഈ വർഷത്തെ മികച്ച കാർട്ടൂണിനു പ്രഖ്യാപിച്ച അവാർഡ് വ്യാപകമായ രോഷത്തിനും ക്രൈസ്തവ സഭകളുടെ പ്രതിഷേധത്തിനും ഇടയാക്കിയ സാഹചര്യത്തിലാണ് ലളിതകലാ അക്കാഡമി അടിയന്തര ഭരണസിമിതി യോഗം ചേർന്ന് തീരുമാനം പുനരവലോകനം ചെയ്തത്. അവാർഡ് നിർണയം പുന:പരിശോധിക്കണമെന്ന് സാംസ്കാരിക വകുപ്പു മന്ത്രി എ.കെ. ബാലൻ അക്കാഡമിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവാർഡ് തീരുമാനം മാറ്റേണ്ടതില്ലെന്നു തീരുമാനിച്ച് ഇടതു സർക്കാരിനെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ് കേരള ലളിതകലാ അക്കാഡമി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാഗങ്ങൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെ പിൻതുണച്ചില്ലെന്ന് സി.പി.എമ്മും എൽ.ഡി.എഫും വിലയിരുത്തിയിരുന്നു. പാർട്ടിയെയും മുന്നണിയെയും കൈവിട്ട ക്രൈസ്തവരോടുള്ള പ്രതികാര നടപടി എന്ന നിലയിലാണ് ക്രൈസ്തവ സമൂഹത്തെ മുഴുവൻ അവഹേളിക്കുന്ന കാർട്ടൂണിന് അവാർഡ് നൽകിയതെന്നും ആരോപണമുയർന്നിരുന്നു. കാർട്ടൂണിന് എതിരെ കെ.സി.ബി.സിയും ക്രൈസ്തവ വിശ്വാസികളും ഒരു വശത്തും കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം എന്ന വിഷയമുയർത്തി ഒരു വിഭാഗം പുരോഗമന വാദികളും രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ലെങ്കിലും ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ വിശ്വാസങ്ങളെയും മതചിഹ്നങ്ങളെയും അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ രചന നിർവഹിക്കുന്നതിനോട് സർക്കാരിന് ആഭിമുഖ്യമില്ല എന്നായിരുന്നു മന്ത്രി എ.കെ. ബാലന്റെ പ്രതികരണം. അതേസമയം, ലൈംഗികാരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ചത് ക്രൈസ്തവ സഭയെ അപകീർത്തിപ്പെടുത്താനല്ലെന്ന് കാർട്ടൂണിസ്റ്റും, അക്കാഡമി അവാർഡ് പിൻവലിച്ചാൽ തങ്ങൾ ഈ കാർട്ടൂണിന് അവാർഡ് പ്രഖ്യാപിക്കുമെന്ന് വെല്ലുവിളിച്ച് കേരള യുക്തിവാദി സംഘവും രംഗത്തെത്തി. എന്തായാലും, ക്രൈസ്തവ സഭയ്ക്കു മുന്നിൽ സർക്കാരിനെ വില്ലൻ വേഷത്തിൽ നിർത്തുന്നതാണ് ലളിതകലാ അക്കാഡമിയുടെ ഇപ്പോഴത്തെ തീരുമാനം. മതചിഹ്നത്തെ ആക്ഷേപിച്ചതിന് പുരസ്കാരം നൽകുകയും, വിവാദമായിട്ടും തീരുമാനം മാറ്റേണ്ടതില്ലെന്ന് ഇടത് ആഭിമുഖ്യമുള്ള ഭരണസമിതി അംഗങ്ങൾ ധിക്കാരമനോഭാവം പ്രകടിപ്പിക്കുകയും ചെയ്തതിന് അടുത്ത നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഫലമുണ്ടാകും. സംസ്ഥാന സർക്കാരിനു വേണ്ടി കനത്ത ഒരു പൊന്നാട തയ്‌ക്കാൻ ക്രൈസ്തവ വിശ്വാസികൾ ഒാർഡർ നൽകിക്കഴിഞ്ഞെന്നാണ് കേൾവി.
34.85°C








