Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പോലീസില്‍ ഒളിച്ചോട്ടത്തിന്റെ കാലം. മേലുദ്യോഗസ്ഥന്‍ ശകാരിച്ചതിന് വീടുവിട്ടു പോയി മൂന്നു ദിവസം ആഭ്യന്തര വകുപ്പിനെ വെള്ളംകുടിപ്പിച്ച എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്. നവാസിനു പിറകേ കഴിഞ്ഞ ദിവസം ഒരു പൊലീസുകാരന്‍ കൂടി വീടുവിട്ടു. ഏനാത്ത് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആനന്ദ് ഹരിപ്രസാദ് ആണ് രണ്ടാമന്‍. സ്ഥിരമായി രാത്രി ഡ്യൂട്ടി നല്‍കി മേലുദ്യോഗസ്ഥന്‍ ആനന്ദിനെ മാനസിക സമ്മര്‍ദ്ദിലാക്കിയിരുന്നതായി ഭാര്യ പറയുന്നുണ്ട്. ജോലി സമ്മര്‍ദ്ദം താങ്ങാന്‍ വയ്യെന്ന് മേലുദ്യോഗസ്ഥനായ അടൂര്‍ ഡിവൈ.എസ്.പിക്കും ജില്ലാ പൊലീസ് മേധാവിക്കും വാട്‌സ്ആപ്പ് സന്ദേശമയച്ച ശേഷം ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് ആനന്ദ് സ്ഥലംവിട്ടത്. അടൂര്‍ പൊലീസ് തിരച്ചിലിലാണ്. മേലുദ്യോഗസ്ഥര്‍ക്ക് പണികൊടുക്കാന്‍ പൊലീസുകാര്‍ കണ്ടെത്തിയ പുതിയ വിദ്യയാണ് ഈ വീടുവിട്ടു പോക്കെന്നു വേണം കരുതാന്‍. അല്ലെങ്കില്‍പ്പിന്നെ, മേലുദ്യോഗസ്ഥന്‍ ശകാരിച്ചു, രാത്രി ഡ്യൂട്ടി നല്‍കി എന്നൊക്കയെുള്ളത് സ്വന്തം ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് നാടുവിടാന്‍ തക്ക കാരണങ്ങളാണോ? നവാസിന്റെ തിരോധാന വിഷയത്തില്‍, കാര്യങ്ങള്‍ ഇത്രത്തോളം സൂപ്പര്‍ഹിറ്റാകുമെന്ന് അദ്ദേഹം പോലും കരുതിയിരിക്കില്ല. മധുരയില്‍ നിന്ന് നവാസിനെ കണ്ടെത്തി കൊച്ചിയിലെത്തിച്ചപ്പോഴാണ് കഴിഞ്ഞ മൂന്നു ദിവസം നാട്ടില്‍ നടന്ന പുകിലെല്ലാം നവാസ് അറിയുന്നത്. അതിന്റെ രസവും ഹരവും മുഴുവന്‍ അദ്ദേഹത്തിന്റെ ചിരിയിലുണ്ട് താനും. മേലുദ്യോഗസ്ഥന്റെ പീഡനങ്ങളെപ്പറ്റി കൂടുതലൊന്നും നവാസ് വെളിപ്പെടുത്തിയിട്ടുമില്ല. എന്തായാലും, നവാസ് വിചാരിച്ചപ്പോള്‍ രെു കാര്യം നടന്നു. മാനസിക സമ്മര്‍ദ്ദമുള്ള പൊലീസുകാര്‍ക്ക് സങ്കടങ്ങളും സമ്മര്‍ദ്ദങ്ങളും തുറന്നുപറയാന്‍ സംസ്ഥാന പൊലീസില്‍ മെന്റര്‍ സംവിധാനം നടപ്പാക്കാനാണ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനം. എസ്.ഐ മുതല്‍ അഡി. എസ്.പി വരെയുള്ളവര്‍ക്കാണ് മെന്ററുടെ ഉപദേശം ലഭിക്കുക. അടുത്തുള്ള സ്റ്റേഷനുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും ഈ മെന്റര്‍. അടുത്തടുത്ത സ്‌റ്റേഷനുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയാകാമെന്നിരിക്കെ കീഴുദ്യോഗസ്ഥരുടെ തുറന്നുപറച്ചില്‍ എന്തു ഫലമുണ്ടാക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിരിക്കുമോ ആവോ? മേലുദ്യോഗസ്ഥന്‍ ഒന്നു ശകാരിച്ചാല്‍ ചോര്‍ന്നുപോകുന്നതാണോ പോലീസുകാരുടെ മനോവീര്യം? സ്ഥിരമായി തനിക്ക് നൈറ്റ് ഡ്യൂട്ടി കിട്ടുന്നെങ്കില്‍ അതില്‍ മനംനൊന്ത് ഭാര്യയെയും കുഞ്ഞുങ്ങളെയും വിട്ട് രാമേശ്വരത്തിനു പോകുന്നതാണോ പൊലീസ് മാതൃക? അടിയന്തരമായി പരിശോധിക്കേണ്ട വിഷയം അതല്ലേ? പരിശീലനകാലത്ത് കടുത്ത ശാരീരിക വ്യായാമങ്ങള്‍ കൊണ്ട് പൊലീസുകാരനെ പരുക്കന്മാരാക്കി മാറ്റുന്ന പ്രക്രിയ അവര്‍ക്ക് കൂടുതല്‍ മനോബലം നല്‍കാന്‍ ഉപകരിക്കുന്നില്ലെങ്കില്‍ അതിന് വേറെ വഴി നോക്കണ്ടേ? മാനസിക സമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ട് ജോലി ചെയ്യേണ്ടിവരുന്നത് ഏതു മേഖലയിലായാലും അവര്‍ക്കു മാത്രമല്ല, ജോലിയെയും മറ്റുള്ളവരെയും പ്രതികൂലമായി ബാധിക്കും. പൊലീസുകാരനെ സംബന്ധിച്ച് അവരുടെ സമ്മര്‍ദ്ദത്തിന്റെ പ്രതിഫലനമുണ്ടാവുക സഹപ്രവര്‍ത്തരോടും കുടുംബാംഗങ്ങളോടും പരാതിയുമായി എത്തുന്നവരോടുമാകും. അതാണ് യഥാര്‍ത്ഥ പ്രശ്‌നം. നീതി തേടിയെത്തുന്നയാളോട് എസ്.ഐ മോശമായി പെരുമാറുന്നെങ്കില്‍, അതിനു പിന്നില്‍ മാനസിക സമ്മര്‍ദ്ദമാണെന്ന് പറഞ്ഞാല്‍ മതിയോ? 1. മേലുദ്യോഗസ്ഥരുടെ പീഡനം സംബന്ധിച്ച പരാതികള്‍ വസ്തുതാപരമാണോ എന്നു പരിശോധിക്കണം. 2. അതു ശരിയെങ്കില്‍ അതിനു മാറ്റം വരണം. ശകാരവും ശിക്ഷയും മറ്റും കുറേക്കൂടി മാന്യമായ രീതിയിലാകാം. 3. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരോട് വൈരനിര്യാതന ബുദ്ധിയോടെ പെരുമാറുന്നുണ്ടോ എന്ന് പരിശോധിക്കണം. 4. കേസുകള്‍ വളച്ചൊടിക്കാനും ഉന്നതരെ സംരക്ഷിക്കാനും മേലുദ്യോഗസ്ഥര്‍ താഴെയുള്ളവരെ നിര്‍ബന്ധിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. 5. സ്വകാര്യത ചോര്‍ന്നുപോകില്ലെന്ന ഉറപ്പില്‍, വകുപ്പിനെയും മേലുദ്യോഗസ്ഥരെയും കുറിച്ച് തുറന്നു സംസാരിക്കാന്‍ പൊലീസുകാര്‍ക്ക് ഒരു സ്ഥിരം സംവിധാനം വേണം. 6. വ്യക്തിപരമായ മാനസിക സമ്മര്‍ദ്ദങ്ങള്‍ തുറന്നു പറയാനും സൗകര്യമുണ്ടാകണം. അത്തരമൊരു സംവിധാനമില്ലാത്തതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാവേലിക്കരയില്‍ പൊലീസുകാരിയെ തീകൊളുത്തി കൊന്ന അജാസ് എന്ന ട്രാഫിക് പൊലീസുകാരന്റെ കഥ. സൗമ്യാ പുഷ്പാകരന്‍ എന്ന പൊലീസുകാരിയെ കൊന്ന് ആത്മഹത്യ ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്ന് അജാസ് വെളിപ്പെടുത്തിയിട്ടുണ്ട്. അജാസിന്റെ മനോവ്യാപാരങ്ങള്‍ മനസ്സിലാക്കാന്‍ സഹപ്രവര്‍ത്തകര്‍ക്കോ മേലുദ്യോഗസ്ഥര്‍ക്കോ കഴിയാതെ പോയതെന്ത്? ജോലി സമ്മര്‍ദ്ദമുള്ള മറ്റു പല മേഖലകളിലുമെന്നതുപോലെ കൗണ്‍സലിംഗ് സൗകര്യം പൊലീസുകാര്‍ക്കും വേണ്ടേ? അല്ലെങ്കില്‍, അതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായിരിക്കും.
34.85°C








