Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാന സര്‍ക്കാരിന്റെ ബെസ്റ്റ് കോണ്‍സ്റ്റബിള്‍ അവാര്‍ഡ് ഏറ്റുവാങ്ങിയതിനു പിറ്റേന്ന് പൊലീസുകാരന്‍ കൈക്കൂലി കേസില്‍ കൈയോടെ പിടിക്കപ്പെട്ട് അകത്തായി! സ്വാതന്ത്ര്യദിനത്തില്‍ തെലുങ്കാന സര്‍ക്കാരിന്റെ അവാര്‍ഡ് മന്ത്രിയില്‍ നിന്നു സ്വീകരിച്ച പല്ലേ തിരുപ്പതി റെഡ്ഡിയാണ് ഇന്നലെ കര്‍ഷകനില്‍ നിന്ന് 17,000 രൂപ കൈക്കൂലി ചോദിച്ചു വാങ്ങി, വിജിലന്‍സില്‍ നിന്ന് പണി മേടിച്ചത്.
മെഹബൂബ് നഗര്‍ ഐ- സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ആയ തിരുപ്പതി റെഡ്ഡി ഒരു വര്‍ഷത്തിലധികമായി രമേശ് എന്നൊരു കര്‍ഷകനോട് കൈക്കൂലി ആവശ്യപ്പെടുന്നുണ്ടായിരുന്നു. ആവശ്യപ്പെട്ട പണം നല്‍കാതിരുന്നപ്പോള്‍ കര്‍ഷകന്റെ ട്രാക്ടര്‍ പിടിച്ചെടുക്കുമെന്നും, അയാളെ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിയായി. നിവൃത്തികെട്ടാണ് രമേശ് തെലുങ്കാന വിജിലന്‍സ് വകുപ്പില്‍ പരാതി നല്‍കിയത്. ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് കൈക്കൂലിയുമായി സ്റ്റേഷനിലെത്തിയ രമേശ് തുക തിരുപ്പതി റെഡ്ഡിക്ക് കൈമാറി. കെണിയാണെന്ന് അറിയാതെ പണം വാങ്ങിയ റെഡ്ഡിയെ പുറത്ത് കാത്തുനിന്ന വിജിലന്‍സ് സംഘം തൊണ്ടി സഹിതം പൊക്കുകയും ചെയ്തു.
സ്വാതന്ത്ര്യ ദിനത്തില്‍ തെലുങ്കാന സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍, മന്ത്രി ശ്രീനിവാസ് ഗൗഡ് ആണ് റെഡ്ഡിക്ക് ബെസ്റ്റ് കോണ്‍സ്റ്റബിള്‍ ബഹുമതി നല്‍കിയത്. സാക്ഷ്യം വഹിക്കാന്‍ ജില്ലാ പൊലീസ് സൂപ്രണ്ട് രമ രാജേശ്വരിയും ഉണ്ടായിരുന്നു. മെഡലും ശില്പവും പ്രശംസാപത്രവും റെഡ്ഡി അഭിമാനപുരസ്സരം സ്വീകരിച്ചു. പുരസ്‌കാരം നേടിയ റെഡ്ഡി ഉള്‍പ്പെടെയുള്ള പൊലീസുകാരെ മന്ത്രിയും പൊലീസ് സൂപ്രണ്ടും വാനോളം പുകഴ്ത്താനും മറന്നില്ല. പക്ഷേ, അഭിനന്ദനങ്ങള്‍ക്കും റെഡ്ഡിയുടെ വീട്ടിലെ ആഘോഷങ്ങള്‍ക്കും ഒറ്റ ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ബെസ്റ്റ് കോണ്‍സ്റ്റബിളിനു കിട്ടിയ പണിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ശത്രുക്കളായ പൊലീസുകാര്‍ പറയുന്നുണ്ടത്രേ: ബെസ്റ്റ് യോഗം!
36.68°C








