Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇടുക്കിയില്‍ തേക്കടിയിലെ ബാംബൂ പെരിയാര്‍ സ്വകാര്യ ഹോംസ്‌റ്റേയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി പ്രമോദ് പ്രകാശ് എന്ന വിഷ്ണുവിന്റെ വ്യക്തിജീവിതം കേന്ദ്രീകരിച്ച് അന്വേഷണം. പ്രമോദ് പ്രകാശ് (40), ഭാര്യ തമിഴ്‌നാട് സ്വദേശി ജീവ (39), പ്രമോദിന്റെ അമ്മ ശോഭന (60) എന്നിവരെയാണ് ഹോംസ്‌റ്റേയിലെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ഞായറാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.
സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട് മൂന്നു മാസമായി ഹോംസ്റ്റേയില്‍ താമസിക്കുന്ന ഇവരുടെ മരണത്തെ ചുറ്റിപ്പറ്റി ദുരൂഹതകള്‍ ഏറെയാണ്. വിഷ്ണു എന്നു വിളിക്കുന്ന പ്രമോദ് പ്രകാശിന് നാട്ടില്‍ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സൂചനയുള്ളതായി പൊലീസ് പറഞ്ഞു. ഭാര്യയും തമിഴ്‌നാട്ടുകാരിയുമായ ജീവയാകട്ടെ നേരത്തേ മറ്റൊരു വിവാഹം കഴിച്ചതാണ്. ഈ ബന്ധത്തിലുണ്ടായിരുന്ന കുട്ടി നേരത്തേ ആത്മഹത്യ ചെയ്തതായാണ് അറിയുന്നത്.
സ്ഥലം ഇടപാടിനായി വന്നുവെന്നാണ് പറയുന്നതെങ്കിലും മൂന്നു മാസമായിട്ടും ഇവര്‍ ഇടുക്കിയില്‍ എവിടെയും അത്തരം ഇടപാടുകള്‍ നടത്തിയതായി അറിവില്ല. ഹോംസ്‌റ്റേയില്‍ രണ്ടു നിലകളിലായി രണ്ടു മുറികളിലാണ് ഇവര്‍ താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ പ്രമോദിന്റെ അമ്മ ശോഭനയും മുകളിലത്തെ നിലയില്‍ പ്രമോദും ജീവയും.
ശക്തമായ മഴ കാരണം ഹോംസ്‌റ്റേയില്‍ മറ്റു താമസക്കാരാരും ഉണ്ടായിരുന്നില്ല. അതിനാല്‍ ഹോംസ്‌റ്റേ ഉടമയായ അനീഷ് നാട്ടിലേക്കു പോയിരുന്നു. ഞായറാഴ്ച ഇയാള്‍ മടങ്ങിയെത്തിയപ്പോഴാണ് കുടുംബത്തെ മുകളിലത്തെ നിലയില്‍, പ്രമോദിന്റെ മുറിക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. പ്രമോദും അമ്മ ശോഭനയും തൂങ്ങിമരിച്ച നിലയിലും ജീവയുടെ ശരീരം കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു.
ജീവയുടെ അച്ഛനമ്മമാര്‍ക്ക് കമ്പത്തെ പുതുപ്പെട്ടിയില്‍ ഭൂമിയുണ്ട്. ഇത് സ്വന്തം പേരിലാക്കിക്കിട്ടാന്‍ ജീവ ശ്രമിച്ചിരുന്നതായി പറയുന്നു. എന്നാല്‍, ജീവയുടെ മൃതദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടതാണ് പൊലീസിനെ കുഴയ്ക്കുന്നത്. ജീവയെ കൊലപ്പെടുത്തിയതിനു ശേഷം പ്രമോദും അമ്മയും ആത്മഹത്യ ചെയ്യുകയായിരുന്നോ എന്നത് വ്യക്തമല്ല. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിലേ മരണകാരണം വ്യക്തമാകൂ. അതിനു ശേഷമായിരിക്കും വിശദമായ അന്വേഷണം.
ആദ്യവിവാഹ ബന്ധം ഉപേക്ഷിച്ച ജീവ ചെന്നൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനെന്ന് പരിചയപ്പെടുത്തിയ പ്രമോദുമായി പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മില്‍ അടുത്ത ബന്ധമായി. ഇവര്‍ നിയമപരമായി വിവാഹിതരായിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇരുവരും ഒരുമിച്ചുനില്‍ക്കുന്ന ഒരു ഫോട്ടോ പ്രമോദ് തങ്ങളെ കാണിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.
മിക്ക ദിവസങ്ങളിലും പുറത്തുപോയിരുന്ന കൂടുംബം രണ്ടു കാറുകളിലായാണത്രേ സഞ്ചരിച്ചിരുന്നത്. ഇതില്‍ ഒരു കാര്‍ ജീവയുടെ തമിഴ്‌നാട്ടിലെ ബന്ധുവിന്റെ പേരിലുള്ളതാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ എവിടേയ്ക്കാണ് പോയിരുന്നതെന്നോ, എന്തായിരുന്നു ഇടപാടുകളെന്നോ വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കട്ടപ്പന ഡി.വൈ.എസ്.പി രാജ്‌മോഹന്റെ നേതൃത്വത്തില്‍ കുമളി സി.ഐ ജയപ്രകാശ്, എസ്.ഐ പ്രശാന്ത് പി. നായര്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.
23.58°C








