Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:19 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തലസ്ഥാനത്ത്, പത്രപ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്ത വിഷയം വിവാദമാകുന്നതിനിടെ, ഇതിനു പിന്നില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്‌ള്യു.ജെ) നടത്തിയ നെറികെട്ട ചരടുവലികളെച്ചൊല്ലി യൂണിയനില്‍ പൊട്ടിത്തെറി.

വ്യക്തിപരമായ ലാഭവും രാഷ്ട്രീയ താത്പര്യവും മുന്‍നിര്‍ത്തി സര്‍ക്കാരുമായി നാണംകെട്ട രഹസ്യ ഒത്തുതീര്‍പ്പിനു വഴങ്ങിയ യൂണിയന്‍ ജില്ലാ ഭാരവാഹികളുടെ നടപടിയില്‍ പ്രതിഷേധിച്ച് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ബിജു ഗോപിനാഥ് രാജിവച്ചതിനു പിന്നാലെ കൂടുതല്‍ പേര്‍ രാജിക്ക് ഒരുങ്ങുന്നതായാണ് സൂചന. യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിന്റെയും സെക്രട്ടറി അഭിജിത്തിന്റെയും കുലംകുത്തി നടപടി സംഘടനയ്ക്കുള്ളില്‍ രൂക്ഷമായ ചേരിപ്പോരിനാണ് വഴിതുറന്നിരിക്കുന്നത്.

ഐ.എ.എസ് ലോബിയുടെ താത്പര്യത്തിനു വഴങ്ങി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്ത് ഉന്നതപദവിയില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ തിരക്കഥ തയ്യാറാക്കിയപ്പോള്‍ ഏറ്റവും വലിയ തലവേദനയായി മുന്നില്‍ക്കണ്ടത്, പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നു പ്രതീക്ഷിച്ച കടുത്ത പ്രതിഷേധമായിരുന്നു. അതിന്, ഐ.എ.എസ് മേലാളന്മാര്‍ തന്നെ കണ്ടെത്തിയ വഴിയാണ്, പത്രപ്രവര്‍ത്തക സംഘടനയ്ക്കു ലഭിച്ച സര്‍ക്കാര്‍ ഗ്രാന്റും മറ്റും വെട്ടിച്ചതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം കടുപ്പിക്കുമെന്ന ഭീഷണി. ഗ്രാന്റും കെട്ടിട നിര്‍മ്മാണ ഫണ്ടും വെട്ടിച്ച മിടുക്കന്മാര്‍ പത്രപ്രവര്‍ത്തക സംഘടനയുടെ തലപ്പത്തുണ്ടെന്നിരിക്കെ, അവരെ പൂട്ടാന്‍ ഇതിലും വലിയ വജ്രായുധമുണ്ടോ!

ശ്രീറാമിനെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന നേതൃത്വവുമായി ആശയവിനിമയം നടത്തിയിരുന്നു. സംസ്ഥാന നേതൃത്വം ഈ ഉത്തരവാദിത്വം സമര്‍ത്ഥമായി തിരുവനന്തപുരം ജില്ലാ കമ്മിയെ ഏല്പിച്ചു. ഇവരാണത്രേ മുഖ്യമന്ത്രിയുമായി ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു പോയത്. ഈ ചര്‍ച്ചയില്‍ എന്തു സംഭവിച്ചുവെന്നാണ് സഹ പത്രപ്രവര്‍ത്തകര്‍ക്കോ പുറംലോകത്തിനോ അറിയാത്തത്! പുലിയെപ്പോലെ ചീറിനിന്ന വീരന്മാര്‍ ആ ചര്‍ച്ചയ്ക്കു ശേഷം എലിയെക്കാള്‍ പതുങ്ങിപ്പോയെങ്കില്‍ കാര്യമായ എന്തോ ഒന്ന് ആ ചര്‍ച്ചയില്‍ സംഭവിച്ചിട്ടുണ്ടെന്നു തീര്‍ച്ച. വിജിലന്‍സ് കേസിന്റെ കുരുക്ക് ഉയര്‍ത്തിക്കാട്ടിയുള്ള ഭീഷണിയല്ലാതെ അത് മറ്റൊന്നുമാവില്ല. കനത്ത സാമ്പത്തികലാഭവും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കണം.

എന്തിന്റെ പേരിലായാലും സഹജീവിയെ ഒറ്റിക്കൊടുത്ത് ചോരകുടിച്ച യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ സംഘടനയിലെ കൂടുതല്‍ പേര്‍ രംഗത്തുവന്നതോടെ യൂണിയന്‍ നേതൃത്വം അങ്കലാപ്പിലാണ്. നേരത്തെ നടത്തിയ തട്ടിപ്പുകള്‍ കൂടോടെ പുറത്തുവന്നതു മാത്രമല്ല, സ്വന്തം സമൂഹത്തില്‍ നിന്നുള്ള മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെന്നതും ഇവരുടെ ചങ്കിടിപ്പിക്കുന്നുണ്ട്. രാജി വച്ച എക്‌സിക്യുട്ടീവ് അംഗം ബിജു ഗോപിനാഥ്, അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയ ഫേസ് ബുക്ക് പോസ്റ്റില്‍ യൂണിയന്‍ ജില്ലാ നേതൃത്വത്തിന് എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളും ആക്ഷേപങ്ങളുമാണ് ഉന്നയിച്ചിരിക്കുന്നത്. ഈ പോസ്റ്റ് വൈറല്‍ ആയതോടെ, കൂടുതല്‍ പേര്‍ യൂണിയന്റെ കള്ളക്കളികള്‍ വെളിച്ചപ്പെടുത്തി രംഗത്തു വരികയും ചെയ്തു.

ഫേസ് ബുക്ക് പോസ്റ്റില്‍ ബിജു ഗോപിനാഥ് ഇങ്ങനെ എഴുതുന്നു: നിഷ്പക്ഷ പത്രപ്രവര്‍ത്തനത്തില്‍ സമാനതകളില്ലാത്ത മാതൃക സൃഷ്ടിച്ച് ഭരണാധികാരികള്‍ക്കു മുന്നില്‍ ശിരസ്സ് ഉയര്‍ത്തിപ്പിടിച്ച കേസരിയുടെ പേരിലുള്ള കെട്ടിടത്തെ ഉപയോഗിച്ചാണ് ഇവര്‍ ഇതൊക്കെ നടപ്പാക്കുന്നത് എന്നത് ലജ്ജയുണ്ടാക്കുന്നു! ശ്രീറാമിനെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ പത്രപ്രവര്‍ത്തക യൂണിയനില്‍ അതില്‍ പരസ്യ പ്രതിഷേധം പ്രകടിപ്പിക്കുകയോ, സര്‍ക്കാരുമായി ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു മുമ്പ് എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. ഇത് രഹസ്യമാക്കി വച്ചതിന്റെ ഉദ്ദേശ്യമാണ് ദുരൂഹമായിരിക്കുന്നത്...

ബിജു ഗോപിനാഥിന്റെ ചോദ്യം അദ്ദേഹത്തിന്റേതു മാത്രമല്ല. കേരളീയ പൊതുസമൂഹമാകെ ചര്‍ച്ച ചെയ്ത ഒരു കേസില്‍ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിക്കുമ്പോള്‍ അവിടെ പ്രതിഫലിക്കപ്പെടേണ്ടത് പത്രപ്രവര്‍ത്തക സമൂഹത്തിന്റെയും കേരളീയ സമൂഹത്തിന്റെയും മുഴുവന്‍ വികാരമല്ലേ? അതിനു പകരം, സര്‍ക്കാര്‍ ഉത്തരവിനു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാനും ശ്രീറാമിന് ഓശാന പാടാനും ഇവര്‍ക്ക് അധികാരം നല്‍കിയതാര്? അംഗങ്ങളുടെ വോട്ട് വാങ്ങി ഭരണസുഖം പറ്റി അഴിമതികളുടെ സിംഹാസനം പൂകുന്ന സംഘടനാ മേധാവികള്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പിണിയാളായി നിന്ന് കൂടെയുള്ളവരെ ഒറ്റിക്കൊടുക്കുമ്പോള്‍ അത് പത്രപ്രവര്‍ത്തക സമൂഹത്തിനു തന്നെ കളങ്കമല്ലേ?

 

Readers Comment

Add a Comment