Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഗുജറാത്തിലെ പഠാന്‍ നഗരത്തില്‍, പതിന്നാലു വര്‍ഷം മുമ്പ് 'ആത്മഹത്യ' ചെയ്ത വീട്ടമ്മയെ കഴിഞ്ഞ ദിവസം മറ്റൊരിടത്ത് കാമുകനൊപ്പം കണ്ടെത്തി! ബിക്കിബെന്‍ എന്നാണ് കഥാനായികയുടെ പേര്. പഠാന്‍ സിറ്റിയിലെ പ്രകാശ് അമൃത് ഭായിയുടെ വധുവായി ബല്‍വാ ഗ്രാമത്തില്‍ താമസമായ കാലത്തു തന്നെ ബിക്കിബെന്നിന് ഒരു പ്രണയം ഉടലെടുത്തു. അടുത്തു തന്നെ താമസിക്കുന്ന വിജുഭ റാത്തോഡ് ആയിരുന്നു കാമുകന്‍.
പ്രണയം കൊടുമ്പിരിക്കൊണ്ട് മുന്നേറുമ്പോഴും ബിക്കിയുടെ ദാമ്പത്യവല്ലരി ഒരുവട്ടം പൂവണിഞ്ഞു- ഒരു മകന്‍. സമാന്തരമായി വിജുഭയുമായുള്ള ബന്ധവും ബിക്കി സമര്‍ത്ഥമായി തുടര്‍ന്നു. പക്ഷേ, എത്ര നാളെന്നുവച്ചാണ് ഇങ്ങനെ ഒളിച്ചുംപാത്തും പ്രണയം തുടരുന്നത്. രണ്ടു പേരും ചേര്‍ന്ന് അതിനൊരു പദ്ധതി തയ്യാറാക്കി. ബിക്കിബെന്നിന്റെ അതേ ശരീരാകൃതിയുള്ള ഒരു സ്ത്രീയെ കണ്ടെത്തി, അവരെ ചുട്ടുകൊന്ന് വീടിന്റെ പുരയിടത്തില്‍ ഉപേക്ഷിച്ച ശേഷം സ്ഥലംവിടുക. കത്തിക്കരിച്ച് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലായ ശരീരം ബിക്കിബെന്നിന്റേതാണെന്ന് ഭര്‍ത്താവും നാട്ടുകാരും വിശ്വസിച്ചുകൊള്ളും.
അതേതു വെള്ളരിക്കാപ്പട്ടണമെന്ന് ചോദിക്കേണ്ട. രണ്ടു പേരും ചേര്‍ന്ന് പ്ലാന്‍ ചെയ്തതു പോലെ തന്നെ പദ്ധതി നടന്നു. ഒരു ദിവസം രാവിലെ ഭര്‍ത്താവ് ഉണര്‍ന്നു നോക്കുമ്പോള്‍ ബിക്കിബെന്നിനെ കാണാനില്ല. അന്വേഷണത്തില്‍, വീടിന്റെ പിന്‍ഭാഗത്ത് കത്തിക്കരിഞ്ഞ ഒരു മൃതദേഹം. ഭര്‍ത്താവുമായി എന്തോ പറഞ്ഞ് വഴക്കുണ്ടാക്കിയ ആ രാത്രിയിലാണ് ബിക്കിബെൻ പണി പറ്റിച്ചത്. അതിലുള്ള മനോവിഷമം കാരണം ഭാര്യ ആത്മഹത്യ ചെയ്‌തെന്ന് പാവം പ്രകാശ് അമൃത് ഭായിയും വിചാരിച്ചു. പൊലീസും അതുതന്നെ വിശ്വസിച്ചു.
അങ്ങനെ പതിന്നാലു വര്‍ഷം. ഈയിടെ, ജോലിക്കായി ഗുജറാത്തിലെ മെഹ്‌സാന ഗ്രാമത്തിലെത്തിയ ഒരാള്‍ക്ക് ഒരു സംശയം. ബിക്കിയുടെ ഭര്‍ത്താവിന്റെ നാട്ടുകാരനായിരുന്നു അയാള്‍. പോരെങ്കില്‍ അയാളുടെ അടുത്ത സുഹൃത്തും. വാടകയ്ക്ക് വീടെടുത്ത സ്ഥലത്തിനടുത്ത് താമസിക്കുന്ന സ്ത്രീ, നമ്മുടെ മരിച്ചുപോയ ബിക്കിബെന്‍ അല്ലേ? അവരുടെ ഭര്‍ത്താവിനെ കണ്ടപ്പോള്‍ സംശയം തീര്‍ന്നു. ഇത് ബിക്കിബെന്‍ തന്നെ. അപ്പോള്‍ അന്നു കണ്ട കത്തിക്കരിഞ്ഞ ഡെഡ്‌ബോഡിയോ?
അയാള്‍ നേരെ പ്രകാശ് അമൃത് ഭായിയെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. പ്രകാശ് പൊലീസില്‍ അറിയിച്ചു. മണിക്കൂറുകള്‍ക്കകം പഴയ കാമുകനും കാമുകിയും കസ്റ്റഡിയിലായി. ഒരു സംശയം മാത്രം ബാക്കിയായി- അന്നത്തെ മൃതദേഹം? പൊലീസിനോട് ബിക്കിബെന്‍ ആ രഹസ്യം പറഞ്ഞു: കാമുകന്‍ വിജുഭയും സുഹൃത്തുക്കളും ചേര്‍ന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്ന മനോരരോഗിയായ ഒരു സ്ത്രീയെ കണ്ടെത്തി, അവരെ തട്ടിക്കൊണ്ടുവന്ന് കഴുത്തു ഞെരിച്ചു കൊന്നു. മൃതദേഹത്തില്‍ ബിക്കിയുടെ ചുരിദാര്‍ ധരിപ്പിച്ചു. മുഖവും ശരീരവും പെട്രോള്‍ ഒഴിച്ച് കത്തിച്ചു. പിന്നെ, രാത്രിയില്‍ പ്രകാശ് അമൃത് ഭായിയുടെ വീടിനു പിന്നില്‍ ഉപേക്ഷിച്ചു. എല്ലാം ക്‌ളീന്‍. പക്ഷേ, പതിന്നാലു വര്‍ഷം വേണ്ടിവന്നു, ആ സത്യം പുറത്തു വരാന്‍.
27.82°C








