Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആകെ വിസ്തൃതി 38,863 ചതുരശ്ര കിലോമീറ്റര്‍. ജനസംഖ്യ 3.5 കോടി. സാക്ഷരത 93.91 ശതമാനം. കേരളത്തെക്കുറിച്ചുള്ള ചില അടിസ്ഥാന വിവരങ്ങളാണ് ഇവ. ഇനി ദൈവത്തിന്റെ സ്വന്തം ദേശത്തെക്കുറിച്ച് മറ്റു ചില കണക്കുകള്‍ ഇങ്ങനെ:
ഈ വര്‍ഷം ഇതുവരെ മാത്രം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ബലാത്‌സംഗങ്ങള്‍ 1645. മാനഭംഗ കേസുകള്‍ 3911. ഭര്‍തൃപീഡനങ്ങള്‍ 1465.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുഞ്ഞുങ്ങളെ ലൈംഗികമായി ഉപയോഗിച്ച സംഭവങ്ങള്‍ 999. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ 146. ശൈശവ വിവാഹങ്ങള്‍ 15. കുട്ടികള്‍ക്കു നേരെയുണ്ടായ മറ്റു വിധത്തിലുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം 2090.
കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമപ്രകാരം ഈ വര്‍ഷം ഏറ്റവും അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം റൂറല്‍ മേഖലയില്‍- 208. മലയാള ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മദേശമായ തിരൂര്‍ തുഞ്ചന്‍പറമ്പ് ഉള്‍പ്പെടുന്ന മലപ്പുറം ജില്ലയില്‍ മാത്രം പോക്‌സോ കേസുകള്‍ 266. സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമ കേസുകള്‍ ഈ വര്‍ഷം ഇതുവരെ 2272. പത്തു വര്‍ഷം മുമ്പ് ഈ കണക്കുകളെല്ലാം ഈ സംഖ്യകളുടെ പകുതിയിലും എത്രയോ താഴെയായിരുന്നു. ഉദാഹരണത്തിന്, 2007-ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട റേപ്പ് കൈസുകളുടെ എണ്ണം 500)
ഈ കണക്കുകളൊന്നും നമ്മുടെ സ്വന്തം നാടിന്റെ അന്തസ്സ് കുറച്ചുകാണിക്കാനോ, മലയാളികളില്‍ കുറ്റവാസന വര്‍ദ്ധിച്ചുവരുന്നെന്നോ, കൂടുതല്‍ പേര്‍ ലൈംഗിക മനോരോഗികളായി മാറുന്നെന്ന് സ്ഥാപിക്കാനോ അല്ല. ഇതേ കാലയളവില്‍ മറ്റു ചില മേഖലകളില്‍ നമ്മള്‍ നേടിയ മികവുകളും നേട്ടങ്ങളും വിസ്മരിക്കുന്നുമില്ല. പക്ഷേ, നാഷണല്‍ ക്രൈം റെക്കാര്‍ഡ്‌സ് ബ്യൂറോയുടെ രേഖകള്‍ പ്രകാരമുള്ള കുറ്റകൃത്യ കണക്കുകള്‍ നമ്മുടെയും പൊലീസിന്റെയും സര്‍ക്കാരിന്റെയും കണ്ണുകള്‍ ഒരുപോലെ തുറപ്പിക്കേണ്ടതല്ലേ?
പോലീസിന് വേണ്ടത്ര അംഗബലമില്ലാത്തതാണോ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനു പിന്നില്‍? ഏറ്റവും ഒടുവല്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ രാജ്യത്ത് ആകെയുള്ളത് 17.2 ദശലക്ഷം പോലീസ് ഉദ്യോഗസ്ഥരാണ്. ജനസംഖ്യയ്ക്ക് ആനുപാതികമായി നോക്കിയാല്‍ 22.6 ദശലക്ഷം പോലീസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്താണ് ഇത്. ലോക ശരാശരി അനുസരിച്ച് പരിശോധിച്ചാല്‍ 500 പേര്‍ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്ന തോതില്‍ വേണ്ടിടത്ത് ഉള്ളത് 720 പേര്‍ക്ക് ഒരു പോലീസ്! കേരളത്തില്‍ ഇത് 713 പേര്‍ക്ക് ഒരു കാവലാള്‍ എന്ന തോതിലുണ്ടെന്ന് ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ഡവലപ്‌മെന്റിന്റെ കണക്കുകള്‍ പറയുന്നു. ഇതിനേക്കാള്‍ മികച്ച സ്ഥിതിയുള്ളത് നാഗാലാന്‍ഡില്‍ മാത്രം.
ഈ കണക്കുകള്‍ മാറ്റിവച്ചാലും, പോലീസിന്റെ അംഗബലക്കുറവാണ് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ പ്രധാന കാരണമെന്ന് പറയാമോ- പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ കാര്യത്തില്‍? സര്‍ക്കാരിനും സമൂഹത്തിനും ഇതില്‍ ഒരു പങ്കുമില്ലേ? സ്ത്രീകള്‍ കൂടുതല്‍ സ്വതന്ത്രരും, അധികാരസ്ഥാനങ്ങളില്‍ അവര്‍ക്ക് ഗണ്യമായ ഇരിപ്പിടം ലഭിക്കുന്നതിനുമൊപ്പം അവരോടുള്ള പുരുഷസമൂഹത്തിന്റെ മനോഭാവത്തില്‍ സംഭവിച്ച മാറ്റം ആരെങ്കിലും പഠിച്ചിട്ടുണ്ടോ? ആ മനോഭാവത്തെ സ്വാധീനിക്കുന്ന ബാഹ്യഘടകങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ? ഇന്റര്‍നെറ്റ്, മൊബൈല്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവയുടെ വിപരീത സ്വാധീനങ്ങള്‍ ചെറുക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ?
പോലീസിന്റെ അംഗബലവും പോലീസ് സ്‌റ്റേഷനുകളുടെ എണ്ണവും വനിതാ പോലീസുകാരുടെ എണ്ണവും വര്‍ദ്ധിക്കുന്നതും, പുതിയ നിയമങ്ങള്‍ പാസാക്കപ്പെടുന്നതും നല്ല കാര്യം. പക്ഷേ, ഇവരുടെയെല്ലാം റോള്‍ കുറ്റകൃത്യം സംഭവിച്ചതിനു ശേഷം മാത്രമാണ്. കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ക്ക് തുടക്കമിടേണ്ടത് ആരാണ്? സംസ്ഥാനത്തെ സ്ത്രീസുരക്ഷ അളക്കേണ്ടത് എത്ര കേസുകളില്‍ പ്രതികള്‍ പിടിയിലായി എന്ന സര്‍ക്കാര്‍ കണക്കനുസരിച്ചു മാത്രമാകരുത്. പത്തു വര്‍ഷത്തിനിടെ ബലാത്‌സംഗ കേസുകളുടെ എണ്ണം മൂന്നിരട്ടി വര്‍ദ്ധിച്ചെങ്കില്‍ നിയമങ്ങളും പോലീസുംകൊണ്ട് എന്തു പ്രയോജനം?
സ്ത്രീ? പുരുഷന്‍? സമൂഹം? സര്‍ക്കാര്‍? പോലീസ്? ഇന്‍ര്‍നെറ്റ്? മൊബൈല്‍ ഫോണ്‍? തെറ്റ് ആരുടേത്? സമൂഹത്തിന്റെ മനോനിലയുടെ പ്രതിഫലനം കൂടിയാണ് കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവ്. എവിടെ നിന്നാണ് നമ്മള്‍ തിരുത്തിത്തുടങ്ങേണ്ടത്? നിങ്ങള്‍ പറയൂ... ഐ ടു ഐ ന്യൂസ്- റിയാക്റ്റ് ഫോര്‍ റൈറ്റ് പ്രതികരണ വേദിയിലൂടെ നിങ്ങളുടെ കമന്റ് ലോകത്തിനു മുന്നിലെത്തിക്കൂ.
34.85°C








