Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:20 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിന്ന് ഇടതു മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാവുകയും, പെയ്ഡ് സീറ്റ് വിവാദത്തിലാവുകയും ചെയ്ത ഡോ. ബെന്നറ്റ് എബ്രഹാമിനെതിരെ മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസ്!കാരണക്കോണം സി.എസ്.ഐ മെഡിക്കല്‍കോളേജ് മുന്‍ ഡയറക്ടര്‍ ആയ ബെന്നറ്റ് എബ്രഹാം, മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. വെള്ളറട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബെന്നറ്റിന് എതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

തിരുനെല്‍വേലി പാളയംകോട് സ്വദേശിയായ ഡോ.പ്രേംനാഥ് നല്‍കിയ പരാതിയിലാണ് വെള്ളറട പൊലീസ് േേഅന്വഷണം ഊര്‍ജ്ജിതമാക്കിയത്. ഡോ. പ്രേംനാഥിന്റെ മകനു വേണ്ടിയായിരുന്നു മെഡിക്കല്‍ സീറ്റ്. സി.എസ്.ഐ സഭയ്ക്കു കീഴിലുള്ള കോളേജില്‍ എന്‍.ആര്‍.ഐ ക്വാട്ടയില്‍ സീറ്റ് വാഗ്ദാനം ചെയ്ത ബെന്നറ്റ് എബ്രഹാം ഉള്‍പ്പെടെ സഭയുമായും കോളേജുമായും ബന്ധപ്പെട്ട നാലു പേര്‍ക്ക് എതിരെയാണ് അന്വേഷണം. സി.എസ്.ഐ മെഡിക്കല്‍ കോളേജിന്റെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജയരാജ്, മഹായിടവക സെക്രട്ടറി ഡോ. റോസ് ബിസ്റ്റ്, മെഡിക്കല്‍ മിഷന്‍ സെക്രട്ടറി അലക്‌സ് എന്നിവരാണ് പരാതിയില്‍ പറയുന്ന മറ്റുള്ളവര്‍.

സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ പരാതിക്കാരനില്‍ നിന്ന് കൈപ്പറ്റിയത് ഡോ. ബെന്നറ്റ് എബ്രഹാമും ജയരാജും ചേര്‍ന്നാണ്. 2018 മേയ് പതിനെട്ടിന് ആയിരുന്നു ഇടപാടെന്നും പരാതിയില്‍ പറയുന്നു. ഡോ. റോസ് ബിസ്റ്റ്, അലക്‌സ് എന്നിവര്‍ക്ക് ഇടപാടുമായി നേരിട്ടു ബന്ധമില്ല. എന്നാല്‍, പണം വാങ്ങി സീറ്റ് തട്ടിപ്പു നടത്തിയവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങളായ ഇരുവരെയും പ്രതി ചേര്‍ത്തിരിക്കുന്നത്.

നേരത്തെയും നിരവധി ക്രമക്കേടുകളുടെ പേരില്‍ ആരോപണ വിധേയനായ ബെന്നറ്റ് എബ്രഹാം ഇപ്പോല്‍ കൊല്ലം മീയന്നൂര്‍ അസീസിയ മെഡിക്കല്‍ കോളേജ് സാരഥിയാണ്. എം.ബി.ബി.എസ് ഫൈനല്‍ പരീക്ഷയില്‍ കൂട്ട കോപ്പിയടി നടന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് ആരോഗ്യ സര്‍വകലാശാലയുടെ നടപടി നേരിടുന്ന അഞ്ച ്‌മെഡിക്കല്‍ കോളേജുകളുടെ കൂട്ടത്തില്‍ ബെന്നറ്റ് എബ്രഹാം നയിക്കുന്ന അസീസിയയുമുണ്ട്. തട്ടിപ്പുകളും ക്രമക്കേടുകളും മുഖമുദ്രയാക്കിയ ബെന്നറ്റിനു കീഴില്‍ വിദ്യാര്‍ത്ഥികള്‍ 'നായകനെ' മാതൃകയാക്കിയതില്‍ അദ്ഭുതപ്പെടാനില്ലെന്നാണ് മെഡിക്കല്‍ മേഖലയിലെ സംസാരം.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡോ. ബെന്നറ്റ് എബ്രഹാമില്‍ നിന്ന് കോടികള്‍ കൈപ്പറ്റിയാണ് സി.പി.ഐ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വ ടിക്കറ്റ് വിറ്റതെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു. പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്തയാളെ സ്ഥാനാര്‍ത്ഥിയാക്കുക വഴി സി.പി.ഐ അന്ന് ഇടതു മുന്നണിയില്‍ പരക്കെ വിമര്‍ശനത്തിന് വിധേയമാവുകയും ചെയ്തിരുന്നു.

തിരഞ്ഞെടുപ്പില്‍ പരാജിതനായ ബെന്നറ്റ് എബ്രഹാം അന്ന് 2,48,941 വോട്ടാണ് നേടിയത്. സി.പി.ഐയുടെ വോട്ട് വിഹിതത്തില്‍ 2.24 ശതമാനത്തിന്റെ കുറവും ഉണ്ടായി. ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കുക വഴി തിരുവനന്തപുരത്ത് സി.പി.ഐ, ഇടതു മുന്നണിയുടെ പരാജയം ഉറപ്പാക്കുകയായിരുന്നു എന്നാണ് മുന്നണിയില്‍ത്തന്നെ വിമര്‍ശനം ഉയര്‍ന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ വിജയിച്ച തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു സി.പി.ഐ. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ 2,82,336 വോട്ട് നേടി.

Readers Comment

Add a Comment