Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച അമ്മക്ക് ആയിരം രൂപ പിഴയും കോടതി പിരിയുംവരെ നില്‍പ്പുശിക്ഷയും. ഓമശേരി ചക്കാനക്കണ്ടി ഹഫ്സത്തിനെയാണ് താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് രണ്ടാം നമ്പര്‍ കോടതി ജഡ്ജി എം അബ്ദുള്‍ റഹീം ശിക്ഷിച്ചത്. സിദ്ധന്റെ അഭിപ്രായമനുസരിച്ച് കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ചുവെന്നാണ് കേസ്. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75, 87 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. രണ്ടാംപ്രതി കളന്തോട് മുഷ്താരി വളപ്പില്‍ ഹൈദ്രോസ് തങ്ങള്‍, മൂന്നാം പ്രതിയും ഹഫ്സത്തിന്റെ ഭര്‍ത്താവുമായ ചക്കാനക്കണ്ടി അബൂബക്കര്‍ എന്നിവരെ കോടതി വെറുതെ വിട്ടു.
2016 നവംബര്‍ രണ്ടിന് മുക്കം ഇ എം എസ് സഹകരണ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം. പകല്‍ ഒന്നേമുക്കാലിനാണ് ആണ്‍ കുഞ്ഞ് ജനിച്ചത്. മുലയൂട്ടാന്‍ പറഞ്ഞപ്പോള്‍ അഞ്ച് ബാങ്കുവിളിക്കു ശേഷമേ മുലപ്പാല്‍ നല്‍കാവൂ എന്ന് സിദ്ധന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഹഫ്സത്തിന്റെ മറുപടി. ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ചിട്ടും മുലപ്പാല്‍ നല്‍കിയില്ല. ഒടുവില്‍ വൈകിട്ട് നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി പോയി. അഞ്ച് ബാങ്കുവിളിച്ച ശേഷമാണ് ആദ്യകുഞ്ഞിനും മുലപ്പാല്‍ നല്‍കിയതെന്നായിരുന്നു അമ്മയുടെ വാദം. ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും ഇടപെടലിലാണ് കുഞ്ഞ് ജീവന്‍ നിലനിര്‍ത്തിയത്.
നേഴ്സ് നല്‍കിയ പരാതിയില്‍ മാതാപിതാക്കളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലക്ടറും ബാലാവകാശ കമീഷനും ഇടപെട്ടിരുന്നു. കേസ് കോടതിയിലെത്തിയപ്പോഴും തങ്ങളുടെ വാദത്തില്‍ മാതാപിതാക്കള്‍ ഉറച്ചുനിന്നു. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ഹഫ്സത്ത് ആയിരം രൂപ പിഴയടയ്ക്കണമെന്നും കോടതി പിരിയുംവരെ നില്‍ക്കണമെന്നും കോടതി വിധിച്ചു. പിഴയൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പത്തുദിവസം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. പ്രോസിക്യൂഷനു വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിന്‍ ബേബി ഹാജരായി.
27.82°C








