Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആലപ്പുഴയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്‍ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവു നടത്തിയെന്ന പരാതി പിന്‍വലിച്ച്, സര്‍ക്കാര്‍ മാപ്പു ചോദിച്ചു. അന്വേഷണത്തില്‍ ഓമനക്കുട്ടന്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയാണ് പൊലീസിനു നല്‍കിയ പരാതി പിന്‍വലിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു നിര്‍ദ്ദേശം നല്‍കിയത്. ഓമനക്കുട്ടന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലായെന്നും, ഇക്കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായ മനോവിഷമത്തില്‍ ഖേദിക്കുന്നുവെന്നും ഡോ. വി. വേണു ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ ഇന്നു വൈകിട്ട് ഓമനക്കുട്ടനെ നേരില്‍ക്കാണും. സംഭവത്തില്‍ നിരപരാധിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഓമനക്കുട്ടനെതിരെ സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടി സി.പി.എം പിന്‍വലിക്കും. ചേര്‍ത്തല കുറുപ്പന്‍കുളങ്ങരയിലെ കമ്മ്യൂണിറ്റി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ ഓമനക്കുട്ടന്‍ പണപ്പിരിവു നടത്തിയെന്നായിരുന്നു പരാതി. പണപ്പിരിവിന്റെ മൊബൈല്‍ കാമറാ ദൃശ്യങ്ങള്‍ പുറത്തുവരികയും ഇന്ന് ദിനപത്രങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തിരുന്നു. അതേസമയം, സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പണപ്പിരിവിന്റെ ദൃശ്യങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്ന് ഡോ. വി. വേണു പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങള്‍ മാവേലി സ്റ്റോറില്‍ എത്തിയിരുന്നെങ്കിലും ഇത് ക്യാമ്പിലേക്ക് എത്തിക്കുന്നതിനുള്ള തുക റവന്യൂ വകുപ്പ് അനുവദിച്ചിരുന്നില്ല. സാധനങ്ങള്‍ ഓട്ടോയില്‍ എത്തിക്കുന്നതിനു ചെലവായ തുകയാണ് ഓമനക്കുട്ടന്‍ പിരിച്ചത്. ആകെ 70 രൂപ മാത്രമാണ് ഇങ്ങനെ പിരിച്ചെടുത്തതെന്നും ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.
വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത കമ്മ്യൂണിറ്റി ഹാളിലേക്ക് അതിനടുത്തള്ള വീട്ടില്‍ നിന്ന് താത്കാലിക കണക്ഷന്‍ എടുത്തിരുന്നു. ഇതിന്, വൈദ്യുതി ചാര്‍ജ് ആയി ഉടമയ്ക്കു നല്‍കാനും ഓട്ടോ കൂലിക്കുമാണ് താന്‍ ആളുകളില്‍ നിന്ന് പണം പിരിച്ചതെന്ന് ഓമനക്കുട്ടന്‍ ഇന്നലെത്തന്നെ പറഞ്ഞിരുന്നെങ്കിലും സംഭവം വിവാദമായ സാഹചര്യത്തില്‍ വഞ്ചനാ കുറ്റത്തിന് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. പാര്‍ട്ടിയും ഓമനക്കുട്ടനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ക്യാമ്പിലുള്ളവരില്‍ നിന്ന് മൊഴിയെടുക്കുകയും ഓമനക്കുട്ടനില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നിരപരാധിത്വം ബോധ്യപ്പെട്ടതും പരാതി പിന്‍വലിച്ച് റവന്യൂ വകുപ്പ് മാപ്പപേക്ഷ നടത്തിയതും.
24.47°C








