Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നമ്മൾ ഈ രാജ്യത്ത് രുചിച്ചു വരുന്ന സുരക്ഷിതത്വത്തിനും പോലീസ് ഉൾപ്പടെയുള്ള വിവിധ സുരക്ഷാ സേനകളുടെ അധ്വാനത്തിനും നന്ദി പറയാനും സ്മരിക്കാനുമാണ് മാർച്ച് 4 ദേശീയ സുരക്ഷാ ദിനമായി ആചരിക്കുന്നത്. ദേശീയ സുരക്ഷയെന്ന് പറയുന്നതിൽ തന്നെ പല ഘടകങ്ങളും ഉൾപ്പെടും. ഭക്ഷ്യ സുരക്ഷ, രാജ്യ സുരക്ഷ, കുറ്റകൃത്യങ്ങളിൽ നിന്നും കുറ്റവാളികളിൽ നിന്നുമുള്ള പരിരക്ഷ, സമാധാനം മുതലായ ഘടകങ്ങളൊക്കെ പരിഗണിക്കപ്പെടും. അതിർത്തികളിലെ സംഘർഷകളിൽ ഓരോ ഇന്ത്യക്കാരനും വേണ്ടി പൊരുതി വീരമൃത്യു വരിച്ച ഓരോ പട്ടാളക്കാരനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും കണ്ണീരോടെയും നന്ദിയോടെയും തന്നെ വേണം ദിവസവും സ്മരിക്കാൻ. എന്നാൽ ജനങ്ങളുടെ ആകെ മനസമാധാനം തകർന്ന ഒരു കലാപകാലം പയ്യെ കെട്ടടങ്ങുന്ന നേരത്തെ ഈ ദിനാചരണത്തിൽ രാജ്യ സുരക്ഷയെക്കുറിച്ച് നമ്മുക്ക് വിചിന്തനങ്ങൾ ആവശ്യമല്ലേ?
ഇന്ത്യയിലെ ഒട്ടുമിക്ക ജനാധിപത്യവാദികളും വിശ്വസിക്കുന്ന സ്ക്രോൾ .ഇൻ എന്ന മാധ്യമത്തിന്റെ ഇന്നത്തെ ലീഡ് ലേഖനം ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങൾ മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ച് കൊന്നു എന്ന കലാപകാരികളുടെ നേരിട്ടുള്ള വെളിപ്പെടുത്തലോടെയാണ് ലേഖനം ആരംഭിക്കുന്നത്. വലിയ സാമ്പത്തിക ഭദ്രതയോ അധികാരമോ ഇല്ലാത്ത അവർ കൂസലില്ലാതെയാണ് ഞങ്ങൾ കൊന്നു എന്ന് മാധ്യമപ്രവർത്തകരോട് തുറന്നുപറയുന്നത്. കൊല നടത്തുന്നതിന് യാതൊരു തടസവും ഇല്ലായിരുന്നു എന്ന് കൂടിയാണ് ഇവരുടെ വെളിപ്പെടുത്തലിൽ നിന്നും തെളിയുന്ന പ്രധാന കാര്യം.
സംഘർഷം അതിന്റെ ഏറ്റവും മോശമായ അവസ്ഥയിൽ ആയിരിക്കുമ്പോഴും പോലീസ് മൗനാനുവാദം നല്കിയിരുന്നുവെന്ന പരക്കെയുള്ള ആക്ഷേപത്തെ ശരി വെയ്ക്കുന്നത്പോലെയായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. കണ്ണിന്മുൻപിൽ ഇത്ര നഗ്നമായ അതിക്രമങ്ങളും 47 കൊലയും നടന്നിട്ടും, കൊല്ലപ്പെട്ടവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കൾ തങ്ങളുടെ കണ്മുൻപിൽ വെച്ച് അരങ്ങേറിയ ഭീകര സംഭവങ്ങൾ എണ്ണിയെണ്ണി പറഞ്ഞിട്ടും ഇതുവരെ കൊലപാതകക്കുറ്റം ചാർജ്ജ് ചെയ്ത പ്രതികളുടെ പേരുകൾ എവിടെയും രേഖപ്പെടുത്തി കണ്ടില്ലെന്ന് ഇന്നലത്തെ ദി ഇന്ത്യൻ എക്സ്പ്രസ്സ് പത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആളുകളിൽ അരക്ഷിതാവസ്ഥ പരത്തപ്പെടുന്ന, ആളുകൾ അത്യന്തം ഭീതിയിലാഴ്ന്ന് പോകുന്ന ഈ അവസരത്തിലെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ കരുതൽ കാണിക്കണമായിരുന്നു.
പൗരത്വ ഭേദഗതി നിയമം ഇന്ത്യയിൽ നടപ്പിലാക്കാൻ പോകുന്നത് രാജ്യസുരക്ഷയുടെ പേരിലാണ്, അനധികൃത കുടിയേറ്റക്കാരെ പുറന്തള്ളാനും മറ്റ് രാജ്യങ്ങളിൽ മതപീഡനം നേരിടുന്നവരെ
സംരക്ഷിക്കാനാണെന്നുമാണ് ഭരണകൂടം നമ്മോട് പറയുന്നത്. എന്നാൽ രാജ്യങ്ങളുടെ തിരഞ്ഞെടുപ്പിലും മുസ്ലിം മതത്തെ ഒഴിവാക്കിയതിനും പിന്നിലുള്ള അയുക്തികൾ ഇപ്പോൾ ശക്തമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. രാജ്യസുരക്ഷ എന്നത് വർഗീയതയുടെ മറയായാണോ ഉപയോഗിക്കപ്പെടുന്നത് എന്ന് ജനങ്ങളിൽ സംശയമുണ്ടാക്കും വിധമല്ലാതെ യഥാർത്ഥ രാജ്യ സുരക്ഷയും രാജ്യത്തിലെ വ്യക്തികളുടെ സുരക്ഷയും ഉറപ്പാക്കാൻ ഭരണകൂടം ബാധ്യസ്ഥരാണ് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ കലാപകാലത്തെ രാജ്യസുരക്ഷാദിനം.