Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാണി സി കാപ്പന്‍ എം.എൽ.എ.താൻ ശരത് പവാറിനെ ഇടയ്ക്കിടെ കാണാറുണ്ട് എന്ന് കരുതി ഇടതുമുന്നണിയിലേക്ക് പോകുന്നു എന്നല്ല അർത്ഥം.  എൻഡിഎയിലേക്ക് പോയാലും ഇടതുമുന്നണിയിലേക്ക് ഇല്ല എന്ന കടുത്ത നിലപാട് പ്രഖ്യാപിക്കുകയാണ് കാപ്പൻ. എൻ.സി.പി അധ്യക്ഷൻ പവാറിനെ കണ്ടിട്ടുണ്ടെന്നത് സത്യമാണ്. ഇന്നും കാണും, നാളെയും കാണും. യുഡിഎഫിനെ ചില പരാതികള്‍ അറിയിച്ചിട്ടുണ്ടെന്നും കാപ്പന്‍ പറഞ്ഞു. മാണി സി കാപ്പന്‍ യു.ഡി.എഫ് വിടുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാണി സി.കാപ്പന്‍ എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന വാഗ്ദാനം എന്‍സിപി സംസ്ഥാന നേതൃത്വം മാണി സി.കാപ്പന് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോ മുന്‍കയ്യെടുത്താണ് നീക്കങ്ങളെന്നായിരുന്നു വിവരം. പി.സി.ചാക്കോയുമായും ശരദ് പവാറുമായും മാണി സി.കാപ്പന്‍ ചര്‍ച്ച നടത്തിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ എന്‍.സി.പിയില്‍ ചേരുന്നത് സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. യു ഡി എഫ് വിടാന്‍ നിലവില്‍ ചിന്തിച്ചിട്ടില്ല. യു ഡി എഫിന്റെ ഭാഗമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. യു ഡി എഫിലെ ചില പരാതികള്‍ അറിയിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപാണ് മാണി സി.കാപ്പൻ എൻ.സി.പി വിട്ടത്. പാലാ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു നടപടി. ഇതിനുശേഷം നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്ന പാർട്ടി രൂപീകരിച്ച കാപ്പൻ, പാലായിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിച്ചത്. പാലായിൽ ഇടതു സ്ഥാനാർഥിയായിരുന്ന ജോസ് കെ. മാണിയെ പരാജയപ്പെടുത്തിയാണ് മാണി സി. കാപ്പൻ നിയമസഭയിലെത്തിയത്. അതിന് പിന്നാലെയാണ് കാപ്പൻ ഇടതുമുന്നണിയിലേക്ക് വീണ്ടും എത്തുന്നുവെന്ന വാർത്ത പ്രചരിക്കുന്നത്.എന്തുതന്നെയായാലും ഇടതുമുന്നണിയിൽ എത്തിയാലും ഭാവിയിൽ പാലാ സീറ്റ് കാപ്പന് ലഭിക്കാൻ സാധ്യതയില്ല. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയുമായി വളരെ ചേർന്നു പോകുന്ന സ്ഥിതിയാണ് ഉള്ളത്. പാലായിൽ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോസ് കെ. മാണി വീണ്ടും കച്ചകെട്ടി കാത്തിരിക്കുകയാണ്. വികസന വിഷയങ്ങളിൽ അടക്കം മാണി സി. കാപ്പനുമായി നേരിട്ടുള്ള ഏറ്റുമുട്ടലാണ് കേരള കോൺഗ്രസ് (എം).പരമാവധി വികസനപ്രവർത്തനങ്ങൾ തങ്ങളുടേതാക്കി മാറ്റാനുള്ള ശ്രമമാണ് ജോസ് കെ. മാണി വിഭാഗം നടത്തുന്നത്. സംസ്ഥാന സർക്കാരിന്റെ  വിവിധപദ്ധതികൾ തങ്ങളാണ് പാലയിൽ കൊണ്ടുവന്നത് എന്ന് വരുത്തിതീർക്കാൻ ജോസ് കെ. മാണിയും ഒപ്പമുള്ളവരും കാര്യമായി ശ്രമിക്കുന്നുണ്ട്.

Readers Comment

Add a Comment