Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യൻ ചരിത്രത്തിൽ ഇടം നേടിയ കർഷകസമരവും രാജ്യത്തെ ഞെട്ടിച്ച ലഖീംപുർ ഖേരിയും ഹത്രസും ഉൾപ്പെടെയുള്ള സംഭവങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്ന് വിലയിരുത്തലിനിടെ ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ പുതുചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്. 37 വർഷത്തിന് ശേഷം ഉത്തർപ്രദേശിൽ തുടർഭരണം കരസ്ഥമാക്കുന്ന പാർട്ടിയും മുഖ്യമന്ത്രിയുമായി ബിജെപിയും യോഗിയും മാറുകയാണ്. 1985ൽ കോൺഗ്രസാണ് അവസാനമായി ഉത്തർപ്രദേശിൽ തുടർഭരണം നേടിയത്. അന്ന് വീർ ബഹദുർ സിങിൻറെ നേതൃത്വത്തിലാണ് കോൺഗ്രസ് അധികാരത്തുടർച്ച നേടിയത്. ഹിന്ദുത്വ രാഷ്ടീയം ദേശീയ തലത്തിൽ ശക്തമാക്കാനുള്ള നീക്കത്തിനുള്ള അംഗീകാരമായി കൂടി യോഗി നയം മാറുകയാണ്.
അപ്രതീക്ഷിതമായാണ് ഉത്തർപ്രദേശ് രാഷ്ടീയത്തിലേക്ക് യോഗി ആദിത്യനാഥ് കടന്നുവന്നത്. 2017ൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ നയിച്ചത് കേശവ് പ്രസാദ് മൗര്യയായിരുന്നെങ്കിലും ഉത്തർപ്രദേശിനെ നയിക്കാൻ നിയോഗം യോഗിക്കായിരുന്നു. ശേഷം ഹിന്ദുത്വ രാഷ്ട്രീയത്തിൽ യോഗി നയങ്ങൾക്ക് മേൽക്കൈ കിട്ടുന്നതാണ് കണ്ടത്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ യോഗി പ്രചാരകനാകുന്നതും കണ്ടു. ഉത്തർപ്രദേശിൽ ഇക്കുറി മോദി ആദ്യം പിന്നിൽ നിന്നു. വികസനം തുടക്കത്തിൽ ചർച്ചയാക്കിയ യോഗി പിന്നീട് ധ്രുവീകരണത്തിൻ്റെ ആയുധങ്ങൾ ഒന്നൊന്നായി പുറത്തെടുത്തു. തീവ്രവാദിയായി പോലും അഖിലേഷ് യാദവിനെ മുദ്ര കുത്തി. ബംഗാളും, കേരളവും പോലെ ആകാതിരിക്കണമെങ്കിൽ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞ് ധ്രുവീകരണ ശ്രമം ആളി കത്തിച്ചു.
രാജ്യത്ത് കൊവിഡ്-19 കേസുകൾ ഉയർന്നതോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മാസങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് സംസ്ഥാന ബിജെപിയിൽ നിന്ന് തന്നെ ആരോപണം ഉയർന്നു. വിവാദങ്ങൾ തനിക്ക് നേരെ വിരൽ ചൂണ്ടിയതോടെ ഡൽഹിയിലെത്തിയ യോഗി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായെയും നേരിൽ കണ്ട് കാര്യങ്ങൾ തനിക്ക് അനുകൂലമാക്കുകയായിരുന്നു. പാർട്ടിയിൽ നിന്ന് തന്നെ ഉയർന്ന വിവാദങ്ങൾക്ക് ചെവികൊടുക്കാതെ യോഗിക്കൊപ്പം നിലയുറപ്പിക്കാൻ മോദിയും അമിത് ഷായും തീരുമാനിച്ചതോടെയാണ് യുപി രാഷ്ട്രീയത്തിൽ ചരിത്രവിജയം നേടാൻ ബിജെപിക്ക് സഹായമായത്.
വികസനപ്രവർത്തനങ്ങളിലൂടെയാണ് യോഗി ആദിത്യനാഥ് ഉത്തർപ്രദേശിൽ തൻറെ ജനസമ്മതി നിലനിർത്തിയത്. ഉത്തർപ്രദേശിലെ തുടർ ഭരണം ദേശീയ രാഷ്ട്രീയത്തിലും യോഗി ആദിത്യനാഥിന് കരുത്തായി മാറും. ഏറെ അനിശ്ചിതത്വങ്ങൾക്കിടയിലായിരുന്നു ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് കളമൊരുങ്ങിയത്. മന്ത്രിമാർ ഉൾപ്പടെ നിരവധി പ്രമുഖർ പാർട്ടി വിട്ട് എതിർ പക്ഷത്തേക്ക് ചേക്കേറി. എന്നാൽ പ്രതിസന്ധിയിലും കൂസാതെയാണ് യോഗി ആദിത്യനാഥ് പാർട്ടിയെ തെരഞ്ഞെടുപ്പിൽ നയിച്ചത്. ഒടുവിൽ വൻ വിജയവും തുടർഭരണമെന്ന ചരിത്രനേട്ടവും അദ്ദേഹം സ്വന്തമാക്കി. യോഗിക്ക് എതിരെ നേർക്ക് നേർ പോരാട്ടം നടത്തിയാണ് അഖിലേഷ് ഒടുവിൽ ജനവിധിക്ക് മുമ്പിൽ പിൻവാങ്ങുന്നത്. വീണ്ടും അധികാരത്തൽ എത്തിയാൽ ക്രമസമാധാന പ്രശ്നം വഷളമാകുമെന്ന ബിജെപി പ്രചാരണം താഴെത്തട്ട് മുതൽ സമാജ് വാദി പാർട്ടിക്ക് തിരിച്ചടിയായി. എന്നാൽ ബിജെപി വോട്ടുകളിലെ അടിയൊഴുക്കുകൾ പ്രതിപക്ഷ നിരയ്ക്ക് ആത്മവിശ്വാസം നൽകുന്നതാണ്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തിൻറെ ചിത്രം വ്യക്തമാകുമ്പോൾ ഒരിക്കൽ കൂടി മോദി-യോഗി മാജിക്ക് കൃത്യമായി പ്രവർത്തിച്ചുവെന്ന് കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്ത് നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ വോട്ടെടുപ്പിൽ നിർണായകമായി. പ്രധാനമന്ത്രിയുടെ മനസറിഞ്ഞുള്ള പ്രകടനമാണ് മുഖ്യമന്ത്രിയെന്ന നിലയിൽ യോഗിയും പുറത്തെടുത്തത്. മെഡിക്കൽ കോളേജുകളും മികച്ച ഗതാഗതസംവിധാനങ്ങളും പുതിയ വിമാനത്താവളവുമൊക്കെ ഉത്തർപ്രദേശിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യാഥാർഥ്യമായി. വികസനപ്രവർത്തനങ്ങൾക്കൊപ്പം അയോധ്യയിൽ രാമക്ഷേത്രത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനും മോദി-യോഗി സഖ്യത്തിന് സാധിച്ചു. ഇതും വോട്ടർമാരിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
24.47°C








