Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യുണിസ്റ്റിന്, ജനമനസുകളിലെ പ്രിയ വിഎസിന് ഇന്ന് 98 വയസ്.. പ്രായാധിക്യം മൂലം സജീവ രാഷ്ടീയത്തിൽ നിന്ന് ഏറെ കാലമായി അദ്ദേഹം അകന്നുനിൽക്കുന്നു. പിറന്നാൾ ആഘോഷങ്ങളും കുറച്ചുകാലമായിട്ടില്ല. പതിറ്റാണ്ടുകൾ നീണ്ട പേരാട്ട വഴികളിൽ നിന്ന് കവടിയാറിലെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ് തൻറെ 98ാം വയസിൽ അദ്ദേഹം.കർഷക സമരം മുതൽ സംസ്ഥാനത്തെ വിവാദ വിഷയങ്ങൾ വരെയുള്ള ചൂടുപിടിച്ച ദേശീയ,സംസ്ഥാന രാഷ്ട്രീയത്തിൻറെ പൊതുവേദികളിൽ അന്യമായ വിഎസിൻറെ നീട്ടി കുറുക്കിയ ശബ്ദം കേരളത്തിന് നഷ്‌ടം തന്നെയാണ്. പക്ഷേ വിഎസ് എന്ന പേരിൽ വിരിയുന്ന തലകുനിക്കാത്ത, സ്‌ഫുടതയുള്ള ആ നിലപാടുകളെ തളർത്താൻ 98 ൻറെ ജരാനരകൾക്കും കഴിഞ്ഞിട്ടില്ല. പൊതുവേദികളിലെ അസാന്നിധ്യത്തിലും, എഴുതി തയ്യാറാക്കിയ പ്രസ്‌താവവനകളിലൂടെ വിഎസ് തൻറെ നിലപാടുകൾ ഇന്നും ലോകത്തോട് ഉറക്കെ പറയുന്നു.വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന് 98 തികയുമ്പോൾ കേരള രാഷ്ട്രീയത്തിനും ഒരു വയസ് കൂടുകയാണ്. ഏഴാം ക്ലാസിൽ പഠിപ്പ് അവസാനിപ്പിക്കേണ്ടി വന്നതോടെ തുന്നൽ കടയിലും കയർ ഫാക്‌ടറിയിലും ജോലിചെയ്‌ത അച്യുതാനന്ദൻ, തൊഴിലാളികൾക്ക് നേരെയുള്ള ചൂഷണങ്ങൾക്ക് സാക്ഷിയായതോടെയാണ് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്.അന്ന് തൊട്ട് ഇന്നോളമുള്ള കേരള രാഷ്ട്രീയത്തിൽ വിഎസ് എന്ന പേരിന് അത്രമേൽ പ്രാധാന്യമുണ്ട്. 1940 ലാണ് വിഎസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മെമ്പറാകുന്നത്. ജന്മിത്ത ചൂഷണത്തിനെതിരെ പുന്നപ്രയിൽ ചെങ്കൊടി ഉയർത്തികൊണ്ടായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻറെ സമര കാലഘട്ടത്തിൻറെ തുടക്കം. അന്ന് മുതൽ ഇന്ന് വരെയുള്ള വർളച്ചയും തളർച്ചയും നിറഞ്ഞ വിഎസിൻറെ പോരാട്ട പാതകൾ കൂടി നിറഞ്ഞതാണ് കേരള രാഷ്ട്രീയം.
1965 ൽ സിപിഎം രൂപീകരണത്തിന് മുമ്പിൽ നിന്നവരിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ. കർക്കശക്കാരനായ പാർട്ടി സെക്രട്ടറി, ജനകീയനായ മുഖ്യമന്ത്രി, സ്വീകാര്യനായ പ്രതിപക്ഷ നേതാവ്, രണ്ട് പതിറ്റാണ്ട് മലമ്പുഴ കീഴടക്കിയ ജനനായകൻ. നേതൃത്വ വിമർശനങ്ങൾക്ക് വിധേയമാകുമ്പോഴും പ്രവർത്തന ശൈലിയിലൂടെ ജനമനസുകളിലേക്ക് നടന്നുകയറാൻ സാധിച്ച ചുരുക്കം നേതാക്കളിൽ ഒരാൾ.വിഎസ് എന്ന രണ്ടക്ഷരത്തിന് വിശേഷണങ്ങൾ ഏറെയാണ്. മത്സര രംഗത്ത് മാറ്റി നിർത്താൻ ശ്രമിച്ചപ്പോഴേല്ലാം തെരുവുകളിൽ ആളിക്കത്തിയ വിഎസിൻറെ ജനപിന്തുണയ്ക്ക് മുമ്പിൽ പാർട്ടി പോലും മുട്ടുമടക്കിയിട്ടുണ്ട്. 2001 യുഡിഎഫ് ഭരണ കാലത്ത് സർക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണങ്ങളുമായി മുന്നിട്ടിറങ്ങിയ നാളുകളിലാണ് സ്വീകാര്യനായ പ്രതിപക്ഷ നേതാവായി വിഎസ് ജനമനസുകൾ കീഴടക്കിയത്.ഐസ്ക്രീം കേസിൽ ഉൾപ്പടെ വിഎസ് നടത്തിയ ഇടപെടലുകൾ അദ്ദേഹത്തിൻറെ പ്രതിച്ഛായ വർധിപ്പിച്ചു. 2006ൽ മൂന്നാർ ഓപ്പറേഷൻ ഉൾപ്പടെയുള്ള നടപടികളിലൂടെ വീണ്ടും ശ്രദ്ധേയനായെങ്കിലും വിഎസിൻറെ ഒറ്റയാൾ പോരാട്ടത്തിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനമുയർന്നു. പടലപ്പിണക്കങ്ങളിൽ പരസ്യമായി പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുമ്പോഴും, പക്ഷേ പുറത്ത് വിഎസ് എന്ന പേരിനോളം പിന്തുണ ആർക്കുമുണ്ടായിരുന്നില്ല. ആർക്കുമുണ്ടായിട്ടുമില്ല.2016 ൽ സംസ്ഥാന ഭരണ പരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി സ്ഥാനമേറ്റങ്കിലും, അനാരോഗ്യം മൂലം 2021 ജനുവരി 31ന് രാജിവെച്ച് കവടിയാറിലെ വീട്ടിൽ വിശ്രമത്തിലാണ് ഇന്ന് വിഎസ്. 98ൻറെ നിറവിൽ നിൽക്കുമ്പോഴും പ്രായത്തിന് തളർത്താനായത് വിഎസ് എന്ന സമര നായകൻറെ ശരീരത്തെ മാത്രമാണ്. ഒരിക്കൽ ടിഎസ് തിരുമുമ്പിൻറെ കവിത ഉദ്ധരിച്ച് വിഎസ് ഉറക്കെ പാടിയപോലെ ...
"തല നരയ്ക്കുവതല്ലെൻറെ വൃദ്ധത്വം, തല നരക്കാത്തതല്ലെൻ യുവത്വവും. പിറവിതൊട്ടു നാളെത്രെയെന്നെണ്ണുമാ പതിവു കൊണ്ടളപ്പതല്ലെൻ യൗവ്വനം..കൊടിയ ദുഷ് പ്രാഭുത്വത്തിൻ തിരുമുൻപിൽ തല കുനിക്കാത്ത ശീലമെൻ യൗവ്വനം''