Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അരനൂറ്റാണ്ടിലേറെക്കാലം കെ.എം. മാണി കൈവശമാക്കി വച്ചിരുന്ന പാലായില്‍, മാണിയുടെ മരണത്തിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ചരിത്രജയം നേടിയ ഇടതു മുന്നണിക്ക് അടുത്ത കടമ്പ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പാകും. മണ്ഡലരൂപീകരണത്തിനു ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും കെ. മുരളീധരന്‍ കാത്തുപോന്ന കോട്ട പിടിക്കാന്‍ തന്നെയാണ് ഇക്കുറി തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിന്റെ യുവത്വവും ജനപ്രിയതയും മുന്നില്‍ നിര്‍ത്തി സി.പി.എമ്മിന്റെ ഉന്നം.
ഒക്ടോബര്‍ 21 ന് ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന അഞ്ചു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളില്‍ എല്‍.ഡി.എഫ് ആദ്യം നിശ്ചയിച്ചത് വട്ടിയൂര്‍ക്കാവിലെ പോരാളിയെ. മുരളീധരന്റെ മണ്ഡലം ഇടതിന് അഭിമാനമത്സരം കൂടിയായിത്തൂരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്: 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും പിന്നില്‍ മൂന്നാമതായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍. സീമയുടെ സ്ഥാനം! 2011 ലെ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ ആറു ശതമാനത്തിലധികം വോട്ട് മണ്ഡലത്തില്‍ എല്‍.ഡി.എഫിന് കുറയുകയും ചെയ്തു.
വട്ടിയൂര്‍ക്കാവില്‍ മുന്‍ തവണത്തേക്കാള്‍ 20 ശതമാനം വോട്ട് വര്‍ദ്ധിപ്പിച്ച്, പോള്‍ ചെയ്ത വോട്ടുകളില്‍ 32.19 ശതമാനം നേടി ബി.ജെ.പി മുന്നേറ്റം നടത്തിയത് കുമ്മനം രാജശേഖരനെ ഇറക്കിയായിരുന്നെങ്കില്‍, ഇക്കുറിയും കുമ്മനം കളത്തിലുണ്ടാകുമോ എന്ന് അന്തിമമായി തീരുമാനിക്കപ്പെട്ടിട്ടില്ല. സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ കുമ്മനത്തിന്റെ പേരുമുണ്ടെങ്കിലും, ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ കൂടിയുണ്ടെങ്കിലേ കുമ്മനം മത്സരിക്കൂ. കഴിഞ്ഞ തവണ യു.ഡി.എഫ് നേടിയ വോട്ട് ശതമാനം 37.81 ആയിരുന്നു. കെ. മുരളീധരന്റെ ഭൂരിപക്ഷം 7622.
ഇടതു സര്‍ക്കാര്‍ ഭരണത്തിലിരിക്കെ, ഭരണ സിരാകേന്ദ്രത്തിന്റെ മൂക്കിന്‍തുമ്പില്‍ കിടക്കുകയും ചെയ്യുന്ന വട്ടിയൂര്‍ക്കാവ് എങ്ങനെയും പിടിക്കുകയെന്ന അജണ്ട എല്‍.ഡി.എഫിനുണ്ട്. തിരുവനന്തപുരം നഗരസഭ കൂടി ഉള്‍പ്പെട്ട വട്ടിയൂര്‍ക്കാവില്‍ അതിന് ധൈര്യമായി ഇറക്കാവുന്ന ഏറ്റവും ബുദ്ധിപരമായ കാര്‍ഡ് തന്നെയാണ് മേയര്‍ വി.കെ. പ്രശാന്ത്. പ്രളയദുരികാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തിയ സാമൂഹിക ഉത്തരവാദിത്വവും, അതുവഴി പ്രശാന്ത് യുവാക്കളില്‍ ചെലുത്തിയ സ്വാധീനവുമാണ് അനുകൂല സാഹചര്യങ്ങളായി ഇടതു മുന്നണി വിലയിരുത്തുന്നത്.
ഇടതുപക്ഷക്കാരനെങ്കിലും സൗമ്യനും ശത്രുപക്ഷത്തിനു പോലും പ്രിയങ്കരനുമായ പ്രശാന്ത് മത്സരത്തിനിറങ്ങുമ്പോള്‍, അതിനെ എതിരിടാന്‍ യു.ഡി.എഫ് പരീക്ഷിക്കുന്നത് മുന്‍ എം.എല്‍.എയും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗവുമായ കെ. മോഹന്‍കുമാറിനെയാണ്. എന്‍. പീതാംബര കുറുപ്പിനായി പിടിമുറുക്കിയിരുന്ന മുരളീധരപക്ഷത്തെ വെട്ടിയാണ് അവസാന നിമിഷം മോഹന്‍കുമാറിനു നറുക്കുവീണത്. മോഹന്‍കുമാര്‍ മുരളീധരനെ വീട്ടിലെത്തി കണ്ട് അനുഗ്രഹം വാങ്ങിയെങ്കിലും, മണ്ഡലത്തില്‍ മുരളീധരപക്ഷക്കാര്‍ മോഹന്‍കുമാറിനെ എങ്ങനെ സ്വീകരിക്കുമെന്ന് ഉറപ്പില്ല.
ഇത്തവണ മത്സരിക്കാനില്ലെന്ന് കുമ്മനം രാജശേഖരന്‍ ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ നിലപാടെടുത്തെങ്കിലും, വട്ടിയൂര്‍ക്കാവില്‍ ഇത്തവണ വി.കെ. പ്രശാന്തും കെ. മോഹന്‍കുമാറും തമ്മില്‍ മത്സരത്തിന് അരങ്ങൊരുങ്ങുമ്പോള്‍ അവിടെ കുമ്മനത്തേക്കാള്‍ മികച്ചൊരു സ്ഥാനാര്‍ത്ഥിയില്ലെന്ന് ബി.ജെ.പിക്ക് അറിയാം. പ്രത്യേകിച്ച്, പാലാ ഉപതിരഞ്ഞെടുപ്പിലെ വോട്ടുകച്ചവടം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കെ കുമ്മനത്തെപ്പോലൊരാളെ കളത്തിലിറക്കിയാലേ അത്തരം ശത്രുപക്ഷ വാദങ്ങളെ മറികടക്കാനാകൂ. വട്ടിയൂര്‍ക്കാവില്‍ കുമ്മനം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ ഒക്ടോബര്‍ 21 ന് ഉപതിരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഏറ്റവും വീറുറ്റ പോരാട്ടത്തിന് വേദിയാവുക, വട്ടിയൂര്‍ക്കാവ് ആയിരിക്കും.
24.47°C








