Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പശ്ചിമ ബംഗാളില്‍ നാലു ദിവസമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഇരകളാകാന്‍ തുടങ്ങിയിട്ട്. സംസ്ഥാന സര്‍ക്കാരാകട്ടെ, ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ഭീഷണിയുയര്‍ത്തുകയും പ്രതികാര മനോഭാവത്തോടെ പെരുമാറുകയും ചെയ്യുന്നു. അക്രമികള്‍ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പിന്തുണയോടെ അഴിഞ്ഞാട്ടം തുടരുന്നു. ഇതിനെതിരെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസേയിയേഷന്റെ ആഹ്വാനപ്രകാരം രാജ്യമെങ്ങുമുള്ള ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നത്. ആശുപത്രിയില്‍ വച്ച് രോഗി മരിച്ചാല്‍ ബന്ധുക്കള്‍ ഡോക്ടറെ കയ്യേറ്റം ചെയ്യുന്നതും, ആശുപത്രിയില്‍ അതിക്രമം കാണിക്കുന്നതും പുതിയ സംഭവമല്ല. അത് ഒരു വികാരപ്രകടനമാണ്. അത്തരം ഘട്ടത്തില്‍ വിവേകത്തിനോ, നിജസ്ഥിതി മനസ്സിലാക്കിയുള്ള സംയമനത്തിനോ അധികം സ്ഥാനമില്ല.
രോഗിയുടെ മരണത്തിനു പിന്നില്‍ പല കാരണങ്ങളുണ്ടാകാം. രോഗത്തിന്റെ കാഠിന്യം, ആശുപത്രിയിലെത്തിക്കാനുണ്ടായ കാലതാമസം, മരുന്നുകളോടുള്ള രോഗിയുടെ ശരീരത്തിന്റെ പ്രതികരണശേഷി, അയാളുടെ പൊതുവായ ആരോഗ്യസ്ഥിതി, മറ്റേതെങ്കിലും രോഗം ബാധിച്ചയാളാണെങ്കില്‍ അത്തരം ഘടകങ്ങള്‍, അവിചാരിതമായി ഉണ്ടാകാവുന്ന ഹൃദയാഘാതം ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകള്‍ ഇങ്ങനെ പലതും ആ മരണത്തിനു പിന്നിലുണ്ടാകാം. ചിലപ്പോള്‍ അത് ചികിത്സിച്ച ഡോക്ടര്‍ക്കുണ്ടായ പിഴവു മൂലവുമാകാം. പക്ഷേ, രോഗി മരിച്ചാലുടന്‍ കാരണം മനസ്സിലാക്കാതെ ഡോക്ടര്‍ക്കു നേരെ ആക്രമണത്തിനു മുതിരുന്നതാണ് പൊതുവില്‍ സംഭവിക്കുന്ന നിര്‍ഭാഗ്യ സാഹചര്യം. പക്ഷേ, കൊല്‍ക്കത്തയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി രോഗി മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ പല സംശയത്തിനും വഴിവയ്ക്കുന്നതാണ്. രോഗി മരിച്ച് ദീര്‍ഘസമയം കഴിഞ്ഞ് ഇരുന്നൂറിലധികം വരുന്ന ആള്‍ക്കാര്‍ സംഘടിച്ചെത്തിയാണ് അര്‍ദ്ധരാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് യുവ ഡോക്ടര്‍മാരെ ആക്രമിച്ചത്. അവരില്‍ ഒരാളുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു.
ഈ ആക്രമണത്തില്‍ പ്രതിഷേധിച്ച് എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പിറ്റേന്നു മുതല്‍ സമരം തുടങ്ങി. സമരം പിന്നീട് മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേക്കും വ്യാപിച്ചു. എന്‍.ആര്‍.എസ് ആശുപത്രിയിലുണ്ടായ ആക്രമണത്തിനു പിന്നില്‍ രോഗിയുടെ ബന്ധുക്കളുടെ വികാരപ്രകടനമായിരുന്നു എന്ന് സമ്മതിച്ചാല്‍ത്തന്നെ, പിന്നീടുള്ള ദിവസങ്ങളില്‍ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കു നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ എന്തു കാരണം കണ്ടെത്തും? ആക്രമണങ്ങള്‍ക്കു പിന്നില്‍ ബി.ജെ.പി ആണെന്നും, സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയും വര്‍ഗീയവത്കരിക്കുകയും ചെയ്യാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രമമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറയുന്നു. രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നത് മമതാ ബാനര്‍ജി ആണെന്ന് ബി.ജെ.പിയും സി.പി.എമ്മും ആരോപിക്കുന്നു. സി.പി.എമ്മിന്റെ പിന്തുണയോടെ സംസ്ഥാനത്ത് മുസ്‌ളിം- ഹിന്ദു വൈരം വളര്‍ത്തി, കലാപങ്ങളിലേക്കു വളര്‍ത്തനാണ് അമിത് ഷായുടെ നീക്കമെന്ന് മമത മറുപടി നല്‍കുന്നു. ഒന്നു മാത്രം സത്യമാണ്: കഴിഞ്ഞ നാലു ദിവസം തുടര്‍ച്ചയായി ബംഗാളിലെ വിവിധ ജില്ലകളില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരെ ആള്‍ക്കൂട്ടം സംഘം ചേര്‍ന്ന് ആക്രമിക്കുന്നു. രോഗികള്‍ക്ക് ദൈവദൂതന്മാരെപ്പോലെയാണ് ഡോക്ടര്‍മാര്‍. ചികിത്സ എന്നത് ദൈവദത്തമായ നിയോഗവുമാണ്. മറ്റേതു ജോലിയുമായും താരതമ്യപ്പെടുത്താവുന്നതല്ല ചികിത്സകന്റെ ജോലി. ഡോക്ടര്‍മാരുടെ മുന്നിലുള്ളത് മനുഷ്യജീവനാണ്. അതു മറന്ന് ഒരു ഡോക്ടറും മനപൂര്‍വമായ അശ്രദ്ധ കാണിക്കില്ല. എത്ര പരിചയസമ്പന്നനും വിദഗ്ദ്ധനുമായ ഡോക്ടര്‍ക്കും, അദ്ദേഹത്തിനു ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യാനേ ആകൂ. അതിനുമപ്പുറമാണ് ജീവന്റെയും ആയുസ്സിന്റെയും രഹസ്യങ്ങള്‍. പശ്ചിമ ബംഗളാളില്‍ എഴുപത്തിയഞ്ചുകാരനായ മുഹമ്മദ് ഷാഹിദ് എന്ന രോഗി മരിച്ചതിനു പിന്നല്‍ ഡോക്ടറുടെ കൃത്യവിലോപമുണ്ടായോ എന്നത് അന്വേഷിക്കേണ്ട വിഷയമാണ്. അതിനൊപ്പം അന്വേഷിക്കേണ്ടതാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കു നേരെയുണ്ടായ, കാരണമറിയാത്ത ആക്രമണങ്ങളുടെ പ്രകോപനം. രാഷ്ട്രീയമോ ജാതിയോ മതമോ നോക്കിയല്ല ഒരു ഡോക്ടറും രോഗിയെ ചികിത്സിക്കുന്നത്. ഡോക്ടര്‍മാരെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ബലിയാടുകളാക്കാനുള്ള ശ്രമത്തിനെതിരെ പൊതുസമൂഹം ഉണര്‍ന്നുകഴിഞ്ഞുവെന്നത് ആശ്വാസകരമാണ്. രാഷ്ട്രീയനേട്ടങ്ങള്‍ക്കോ മതപരമായ ലക്ഷ്യങ്ങള്‍ക്കോ ഉപയോഗപ്പെടുത്താനുള്ളതല്ല ചികിത്സക സമൂഹം.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിയമനിര്‍മ്മാണം നടത്തേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോദ്ധ്യപ്പെടുത്താനുമാണ് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നതെന്ന് ഐ എം എ ഡിസ്ട്രിക്ട് കമ്മിറ്റി ചെയർമാൻ ഡോ.ജെ ശ്രീകുമാർ പറഞ്ഞു. ആശുപത്രികൾ സുരക്ഷിത മേഖല ആയി പ്രഖ്യാപിക്കാനും ജോലി സ്ഥലത്തു സുരക്ഷ ഉറപ്പാക്കാനുള്ള നിയമം പാർലമെന്റ് നടപ്പാക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ ആശു പത്രിയിലും സ്വകാര്യ ആശുപത്രികളിലും ഐ എം എ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു . രോഗി പരിചരണത്തിൽ ഒരു വീഴ്ചയും വരാത്ത രീതിയിലാണ് പ്രതിഷേധിച്ചത് . ഉദ്‌ഘാടനം ജില്ലാ ചെയർമാൻ ഡോ .ജെ .ശ്രീകുമാർ നിർവഹിച്ചു . ഡോ. ശ്യാം.എൻ, ഡോ . ബിജു നെൽസൺ , ഡോ . വസന്തദാസ് ,ഡോ . ജയശങ്കർ , ഡോ. മിനി , ഡോ. അജിത എന്നിവർ സംസാരിച്ചു .
30.82°C







