Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കോഴിക്കോട് ജില്ലയിൽ ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച് 18, 19 തിയ്യതികളിലാണ് ഉഷ്‌ണതരംഗത്തിന് സാധ്യത. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെയുണ്ടാകാൻ സാധ്യതയുണ്ട്. അതീവ ഗൗരവത്തോട് കൂടി വേണം ഈ മുന്നറിയിപ്പിനെ കാണാനെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോഴിക്കോട് ജില്ലയിലാകെ നിലവിൽ പുറംജോലികളിൽ ഏർപ്പെടുന്നവരും, നഗരങ്ങളിലും നിരത്തിലുള്ളവരും, വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കി വൈകീട്ട് 4 മണി വരെയെങ്കിലും തണലിലേക്ക് മാറണമെന്നും, ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യേണ്ടതാണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചു .
പകൽ 11 മുതൽ 4 വരെയുള്ള സമയത്ത് ഒരു കാരണവശാലും നേരിട്ട് സൂര്യതാപം ശരീരത്തിലേൽക്കുന്ന സാഹചര്യമുണ്ടാകാൻ പാടില്ല. കോഴിക്കോട് ജില്ലയിൽ, പ്രത്യേകിച്ച് നഗരമേഖകളിൽ ആളുകൾ പകൽ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്. ശുദ്ധമായ വെള്ളം ധാരാളമായി കുടിക്കേണ്ടത് ഈ ഘട്ടത്തിൽ അത്യാവശ്യമാണ്. കഠിനമായ ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകളെടുത്ത് വിശ്രമത്തോട് കൂടി മാത്രം ജോലിയിൽ ഏർപ്പെടേണ്ടതാണ്. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, രോഗങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങളെ പെട്ടെന്ന് ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ബാധിക്കാനിടയുണ്ട്. ഇത്തരം വിഭാഗങ്ങൾ മുന്നറിയിപ്പ് നിലനിൽക്കുന്ന ഘട്ടത്തിൽ ഒരു കാരണവശാലും പുറത്തിറങ്ങാൻ പാടുള്ളതല്ല.
സൂര്യഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ തോന്നുന്നവർ ഉടനെ ശരീരം തണുപ്പിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ ആരേയെങ്കിലും ശ്രദ്ധയിൽ പെട്ടാൽ പ്രഥമ ശുശ്രൂഷ നൽകുകയും ഉടനെ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്.
ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുവിൽ കേരളത്തിൽ എല്ലായിടത്തും ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു.