Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

രണ്ട് പ്രാവശ്യമായി പ്രളയം വന്നപ്പോഴും നിപ്പ വൈറസ് വന്നപ്പോഴും ഒറ്റക്കെട്ടായി ചെറുത്ത് നിന്നതിന്റെ ചരിത്രം ഉണ്ട് കേരളത്തിന്. കൊറോണ ഭീതി പരന്ന് തുടങ്ങിയപ്പോഴും, മൂന്ന് കേസുകൾ ഉറപ്പിക്കപ്പെട്ടപ്പോഴും ഭയമല്ല പ്രതിരോധമാണ് വേണ്ടത് എന്ന് മനസിലാക്കി ചെറുത്ത് നിന്നുകൊണ്ടാണ് കേരളം മാതൃകയായത്. ലോകത്തിന് തന്നെ മാതൃകാപരമായ പ്രതിരോധം കാഴ്ച വെച്ച കേരളത്തിൽ നിന്നും പഠിക്കാൻ തെലുങ്കാനയിൽ നിന്നും 12 അംഗ സംഘമെത്തി. തുടർന്ന് ഒഡീഷ, ഡല്‍ഹി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും നിന്നും പ്രതിനിധികൾ എത്തിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. തെലുങ്കാന സംഘത്തിന് ആവശ്യമുള്ള വിവരങ്ങൾ നൽകിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു.
കേരളം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് 3 പോസിറ്റീവ് കേസുകള്‍ ഉണ്ടായിട്ടും മറ്റുള്ളവരിലേക്ക് പകരാതെ കോവിഡ് 19 രോഗം തടയാന്‍ കഴിഞ്ഞതെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനകളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് കൃത്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാണ് കോവിഡ് 19നെ പ്രതിരോധിച്ചത്. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും ജില്ലാ കണ്‍ട്രോള്‍ റൂമുകളും തുറന്നു. എയര്‍പോര്‍ട്ടില്‍ നിരീക്ഷണം ശക്തമാക്കി. ജനങ്ങള്‍ക്ക് ശക്തമായ അവബോധം നല്‍കി. സംശയ നിവാരണത്തിനായി കോള്‍സെന്റര്‍ സ്ഥാപിച്ചു. വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ടു. മാധ്യമങ്ങളുടെ ശക്തമായ പിന്തുണയാണ് ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.
ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാര്‍ഗങ്ങള്‍, വീട്ടിലെ നിരീക്ഷണം, ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരണം, ഉപകരണങ്ങളുടെ ലഭ്യത, എന്നീ കാര്യങ്ങളും മന്ത്രിയും ഉദ്യോഗസ്ഥരും തെലുങ്കാന പ്രതിനിധി സംഘത്തിന് വിവരിച്ചു കൊടുത്തു.കോവിഡ് 19 രോഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. ഭീതിയല്ല ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് യാതൊരാശങ്കയും വേണ്ട. ഉത്സവങ്ങളോ ആഘോഷങ്ങളോ നിയന്ത്രിക്കേണ്ട യാതൊരു കാര്യവുമില്ല. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം ആള്‍ക്കൂട്ടത്തില്‍ പോകരുതെന്ന നിര്‍ദേശമേയുള്ളൂ. അതാണ് അവര്‍ക്കും സമൂഹത്തിനും നല്ലതെന്നും മന്ത്രി പറഞ്ഞു.
കോവിഡ് 19 രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് തെലുങ്കാന ജി.എച്ച്.എം.സി. അഡീഷണല്‍ കമ്മീഷണര്‍ ബി. സന്തോഷ് ഐ.എ.എസ്. പറഞ്ഞു. 3 പേര്‍ക്ക് പോസിറ്റീവായിട്ട് പോലും ഒരാളിലും വ്യാപിക്കാതെ രോഗപ്പകര്‍ച്ച തടയാനായി. തെലുങ്കാനയിലും മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പിന്തുടരുന്നത്. എല്ലാവരും ലോകാരോഗ്യ സംഘടനയുടെ ഒരേ ഗൈഡ്‌ലൈനാണ് പിന്തുടരുന്നതെങ്കിലും അതിലുപരി കേരളത്തിന്റെ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും മറ്റുള്ളവര്‍ക്ക് പാഠമാണ്. അതിനാലാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടരുന്നത്. ഇവിടെ നിന്നും ലഭിക്കുന്നതിന്റെ റിപ്പോര്‍ട്ട് തെലുങ്കാന ആരോഗ്യ വകുപ്പ് മന്ത്രിക്ക് നല്‍കുമെന്നും സംഘം വ്യക്തമാക്കി.
ജി.എച്ച്.എം.സി. അഡീഷണല്‍ കമ്മീഷണര്‍ സന്തോഷ് ഐ.എ.എസ്., ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. മഹ്ബൂഖന്‍, ഗാന്ധി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ശ്രാവണ്‍ കുമാര്‍, ഹൈദരാബാദ് ഡിസ്ട്രിക് മെഡിക്കല്‍ ഓഫീസര്‍ ഡോ. വെങ്കിടി, തെലുങ്കാന എന്‍.എച്ച്.എം. ഡോ. രഘു എന്നിവരാണ് മന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്.