Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അർബുദ കോശങ്ങളെ ശരീരത്തിൽ നിന്നും നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള വിവിധ രോഗ നിവാരണത്തിന് തികച്ചും വ്യത്യസ്ഥമായ ചികിത്സാരീതി നടപ്പാക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂക്ലിയാർ മെഡിസിൻ വിഭാഗം ആരംഭിച്ചിട്ട് 22 വർഷം പിന്നിടുന്നു. രോഗിയ്ക്ക് മെഷീൻ വഴി റേഡിയേഷൻ നൽകുന്നതാണ് പതിവ് രീതിയെങ്കിൽ ഉള്ളിൽ കഴിയ്ക്കാവുന്ന മരുന്നിലൂടെ റേഡിയേഷൻ നൽകുന്നുവെന്നതാണിതിന്റെ പ്രത്യേകതകളിലൊന്ന്. ഡോ പി രാമചന്ദ്രൻ നായരായിരുന്നു ആദ്യ വകുപ്പു മേധാവി. തൈറോയ്ഡ് കാൻസർ, ലിംഫോമ, ലുക്കീമിയ, പോളിസൈത്തീമിയ, ന്യൂറോ എൻഡോക്രൈൻ ട്യൂമർ, അസ്ഥിയിലെ കാൻസർ തുടങ്ങി പതിനഞ്ചോളം കാൻസറുകൾക്ക് ന്യൂക്ലിയർ മെഡിസിൻ ചികിത്സ നടത്തി വരുന്നു. ചികിത്സയ്ക്കെത്തുന്നവരൊഴികെ ഈ ചികിത്സാവിധി കേട്ടു പരിചയമുള്ളവർ വിരളമാണ്. ന്യൂക്ലിയർ മെഡിസിൻ സ്കാൻ ( ഐസോടോപ്പ് സ്കാൻ ) വഴി ശരീരത്തിലെ എല്ലാ ആന്തരിക അവയവങ്ങളുടെയും പ്രവർത്തനക്ഷമത വിലയിരുത്താൻ കഴിയും. രോഗനിർണ്ണയത്തിനാണെങ്കിൽ ചെറിയ അളവിൽ മരുന്നു നൽകിയ ശേഷം സ്കാൻ ചെയ്യും. സിംഗിൾ ഫോട്ടോൺ എമിഷൻ കംപ്യൂട്ടഡ് ടോമോഗ്രാഫി (സ്പെക്ട്) സ്കാൻ, പൊസിട്രോൺ എമിഷൻ ടോമോഗ്രാഫി ( പെറ്റ് ) സ്കാൻ എന്നീ സ്കാനിംഗ് മെഷീനുകളാണ് രോഗനിർണയത്തിന് ഉപയോഗിക്കുന്നത്. രോഗിയ്ക്ക് മരുന്നു കൊടുത്ത് രക്തചംക്രമണം വഴി ഉദ്ദേശിക്കുന്ന അവയവങ്ങളിൽ എത്തുന്നത് കൃത്യമായി അറിയാൻ സ്കാൻ ചെയ്യേണ്ടതുണ്ട്. ചെറിയ അളവിൽ മരുന്നു കൊടുത്ത് സ്കാൻ ചെയ്യുകയും ഉദ്ദേശിയ്ക്കുന്ന ശരീര ഭാഗത്ത് മരുന്ന് പ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്തുകയും ചെയ്താൽ ചികിത്സയ്ക്ക് വേണ്ടത്ര അളവിൽ മരുന്ന് നൽകിത്തുടങ്ങും. റേഡിയോ ഐസോടോപ്പ് അഥവാ റേഡിയേഷൻ മരുന്ന് 30 മില്ലീ ക്യൂറിയ്ക്ക് മുകളിലാണ് ഒരു രോഗിയ്ക്ക് കൊടുക്കേണ്ടതെങ്കിൽ അതിനെ ഹൈഡോസ് തെറാപ്പിയായി കണക്കാക്കുകയും രോഗിയെ കിടത്തി ചികിത്സയ്ക്ക് വിധേയനാക്കുകയും വേണം. പൊതുമേഖലയിൽ സംസ്ഥാനത്ത് നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ മാത്രമാണ് ഹൈഡോസ് ചികിത്സാ സൗകര്യമുള്ളത്. തൈറോയ്ഡ് നീക്കം ചെയ്ത ശേഷം അർബുദ കലകളുടെ ശേഷിപ്പ് കണ്ടെത്തി ചികിത്സ നടത്തുന്നത് ന്യൂക്ലിയാർ മെഡിസിൻ വിഭാഗമാണ്. തൈറോയ്ഡ് നീക്കം ചെയ്ത ശേഷം ചെറിയ അളവിൽ റേഡിയോ അയഡിൻ മരുന്ന് നൽകി രണ്ടു ദിവസം കഴിഞ്ഞ് സ്കാൻ ചെയ്യും. അർബുദ കലകൾ ചെറുതായെങ്കിലും ശരീരത്തിൽ എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ രോഗി കഴിച്ച റേഡിയോ അയഡിൻ ആ സ്ഥലത്ത് കേന്ദ്രീകരിക്കും. അങ്ങനെ രോഗം ബാധിച്ച ശരീരഭാഗം കൃത്യമായി കണ്ടെത്താനാവും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സ നടത്തുന്നതിന് വെവ്വേറെ അളവിലാണ് മരുന്നു നൽകുന്നത്. തുടർന്ന് രോഗിയുടെ ശരീരത്തിൽ നിന്നും റേഡിയേഷൻ പുറത്തേയ്ക്ക് വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം തയ്യാറാക്കിയ മുറിയിൽ കിടത്തിയാണ് ചികിത്സിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിൽ സ്പെക്ട്, പെറ്റ് സ്കാനറൂകളോ കിടത്തി ചികിത്സാ സൗകര്യങ്ങളോ ഇല്ലെങ്കിലും രോഗനിർണ്ണയവും പരിമിതമായ ചികിത്സയും നടത്തി വരുന്നു. ന്യൂക്ലിയാർ മെഡിസിൻ ഒരു പ്രധാന ചികിത്സാ ശാഖയായി വളർന്നു വരുന്നതിനാൽ സ്കാനറുകളും മറ്റ് ചികിത്സാ സംവിധാനങ്ങളും എത്രയും വേഗം ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചു വരുന്നു. ഡോ ജേക്കബ് സ്റ്റീഫൻസണിന്റെ നേതൃത്യത്തിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ന്യൂക്ലിയാർ മെഡിസിൻ ഒ പി പ്രവർത്തിക്കുന്നത്. വിവിധ ചികിത്സാ വിഭാഗങ്ങളിലെ ചികിത്സയ്ക്കു ശേഷം തുടർചികിത്സയ്ക്കായി രോഗികൾ ന്യൂക്ലിയാർ മെഡിസിൻ ഒ പിയിലേയ്ക്ക് റെഫർ ചെയ്തു വരുന്നുണ്ട്.
27.92°C







