Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോകം, എച്ച്.ഐ.വി എന്നു കേട്ടു തുടങ്ങിയിട്ട് അന്‍പതു വര്‍ഷത്തോളമാകുമ്പോഴും ഇനിയും പരിഹാരമില്ലാത്ത ഭീതിയായി അത് ലോകരാജ്യങ്ങളെ നടുക്കിക്കൊണ്ടേയിരിക്കുന്നു. ഇന്ന്, ലോകം വീണ്ടുമൊരു എയിഡ്‌സ് ദിനം ആചരിക്കുമ്പോള്‍ ലോകമെമ്പാടുമായുള്ള എച്ച്.ഐ.വി ബാധിതരുടെ എണ്ണം 3.79 കോടിയാണ്! കഴിഞ്ഞ വര്‍ഷം മാത്രം എച്ച്.ഐ.വി ബാധിച്ചത് 17 ലക്ഷം പേരെയാണെന്ന് അറിയുമ്പോള്‍ ഊഹിക്കാമല്ലോ, എയിഡ്‌സ് എന്ന ഭീതിയില്‍ നിന്ന് ലോകം ഒട്ടും സുരക്ഷിതമല്ലെന്ന്!
2018 ല്‍ മാത്രം എച്ച്.ഐ.വിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കാരണം 7.7 ലക്ഷം പേര്‍ മരണമടഞ്ഞിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2020 അവസാനം ആകുമ്പോഴേക്കും ലോകത്തെ അഞ്ചു ലക്ഷത്തോളം പുതിയ എച്ച്.ഐ.വി രോഗികളുണ്ടാകുമെന്നും കണക്കുകൂട്ടുന്നു. പ്രതിവിധികളില്ലാത്ത ഈ ദുരന്തം ഇത്രയും ശക്തമായ സാമൂഹിക പ്രചാരണങ്ങള്‍ക്കു ശേഷവും ഇപ്പോഴും പിടിതരാതെ തുടരുന്നതിനു കാരണമെന്ത്?
1986 ലാണ് ഇന്ത്യയില്‍ ആദ്യത്തെ എച്ച്.ഐ.വി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യം എയിഡ്‌സിനെക്കുറിച്ച് കേട്ടു തുടങ്ങിയിട്ട് മുപ്പതു വര്‍ഷം പിന്നിടുന്നതേയുള്ളൂ എന്ന് അര്‍ത്ഥം. 2017 ലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ എച്ച്.ഐ.ബാധിതരുടെ സംഖ്യ 46 ശതമാനത്തോളം കുറയ്ക്കാന്‍ നമുക്കായിട്ടുണ്ട്. 2005 ല്‍ ഒന്നര ലക്ഷം പുതിയ എച്ച്.ഐ.വി ബാധിതര്‍ ഉണ്ടായിരുന്നെങ്കില്‍ 2016 ല്‍ അത് 80,000 ആയി ചുരുക്കാന്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. പക്ഷേ, ഇപ്പോഴും 20 ലക്ഷത്തിലധികം പേര്‍ എച്ച്.ഐ.വിയുമായി രാജ്യത്തുണ്ട്.
സുരക്ഷിത ലൈംഗിക ബന്ധമാണ് എച്ച്.ഐ.വി പ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. ലൈംഗിക തൊഴിലാളികള്‍, സ്വവര്‍ഗ രതിക്കാര്‍, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവര്‍, ഭിന്നലിംഗക്കാര്‍ എന്നിവരാണ് എച്ച്.ഐ.വി വാഹകരില്‍ വലിയ ശതമാനവും. ലൈംഗിക ബന്ധം ഏക പങ്കാളിയിലേക്കു ചുരുക്കുകയെന്ന ശക്തമായ പ്രചാരണവും, ലൈംഗിക വേളകളില്‍ കോണ്‍ഡം ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രചാരണവുമാണ് ഇന്ത്യയില്‍ ഏറ്റവും കാര്യക്ഷമം. ഇവ രണ്ടും നല്‍കിയ വിജയമാണ് പുതുതായി എച്ച്.ഐ.വി ബാധിക്കുന്നവരുടെ എണ്ണത്തിലുണ്ടായ കുറവ്.
പൊതുവെ സുരക്ഷിത ലൈംഗിക ശീലങ്ങള്‍ തുടരുന്ന മലയാളികളില്‍ എച്ച്.ഐ.വിയെക്കുറിച്ചുള്ള ഭീതി പടര്‍ത്തുന്നത് രക്തം സ്വീകരിക്കുന്നതിലൂടെ രോഗ ബാധയേല്‍ക്കാനുള്ള സാധ്യതയാണ്. നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ തന്നെ നല്‍കുന്ന കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് 1342 പേരില്‍ രക്തം സ്വീകരിക്കുന്നതിലൂടെ എച്ച്.ഐ.വി ബാധ ഉണ്ടായിട്ടുണ്ട്. ഇത്തരം 169 കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്ര ആണ് ഈ പട്ടികയിൽ ഏറ്റവും മുന്നില്‍. ഇതിനുള്ള സാധ്യത കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും രക്തദാതാക്കളെ കണ്ടെത്തുന്നതിലും പരിശോധനാ സംവിധാനങ്ങളുടെ കാര്യക്ഷമതയിലും സംശയം ജനിപ്പിക്കുന്നതാണ് ഈ കണക്കുകള്‍.
കേരളവും ഈ ഭീഷണയില്‍ നിന്ന് മുക്തമല്ലെന്ന് വെളിപ്പെടുത്തുന്നതായിരുന്നു രക്തസ്വീകാരത്തിലൂടെ എച്ച്.ഐ.വി ബാധിച്ച ആലപ്പുഴ സ്വദേശിയായ ഒന്‍പതു വയസുകാരിയുടെ വേദനാജനകമായ മരണം. 2018 ഏപ്രില്‍ 11 ന് ആയിരുന്നു ആ മരണം. അര്‍ബുദ രോഗ ബാധിതയായിരുന്ന പെണ്‍കുട്ടിക്ക് രാജ്യത്തെ തന്നെ ഏറ്റവും മികച്ച ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി) നിന്നാണ് രക്തസ്വീകാരം വഴി എച്ച്.ഐ.വി ബാധിച്ചത് എന്നതാണ് ഏറ്റവും ഞെട്ടലുളവാക്കുന്ന വസ്തുത. ഒറ്റപ്പെട്ട സംഭവമാകാമെങ്കിലും അതുയര്‍ത്തുന്ന ആശങ്ക ചെറുതല്ല. മറ്റു രോഗങ്ങളുടെ ചികിത്സയുടെ ഭാഗമായോ ശസ്ത്രക്രിയാ വേളയിലോ പുറത്തു നിന്ന് രക്തം സ്വീകരിക്കേണ്ടിവരുമ്പോള്‍ നൂറു ശതമാനം സുരക്ഷിതത്വം ഉറപ്പുവരുത്തുക മാത്രമാണ് ഇതിനു പരിഹാരം.
29.68°C







