Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോക എച്ച്.ഐ.വി ദിനത്തില്‍ (ഡിസംബര്‍ 1) ഒരു ശുഭവര്‍ത്തമാനം ആദ്യം കേള്‍ക്കാം. കേരളത്തില്‍ എച്ച്.ഐ.വി ബാധിക്കുന്നവരുടെ എണ്ണം പകുതിയോളം കുറഞ്ഞെന്നാണ് ഈ എയ്ഡ് ദിനത്തില്‍ സംസ്ഥാന എയ്ഡ് കണ്‍ട്രോള്‍ സൊസൈറ്റി പുറത്തുവിടുന്ന കണക്ക്. ഈ വര്‍ഷം ഇതുവരെ എച്ച്.ഐ.വി പരിശോധനകള്‍ക്കു വിധേയരായത് 6.69 ലക്ഷം പേരാണ്. രോഗം സ്ഥിരീകരിക്കപ്പെട്ടത് വെറും 886 പേര്‍ക്ക്.
കഴിഞ്ഞ വര്‍ഷം പരിശോധനകള്‍ക്കു വിധേയരായത് 6.87 ലക്ഷമായിരുന്നെങ്കിലും, അതില്‍ 1299 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 2005 മുതല്‍ക്കുള്ള കണക്കനുസരിച്ച് ഓരോ ദിവസവും പുതുതായി ഇരുന്നൂറോളം പേരില്‍ എച്ച്.ഐ.വി ബാധ കണ്ടെത്തിയിരുന്നെങ്കല്‍, ഇപ്പോള്‍ അത് നൂറിലേക്കു താഴ്ന്നിരിക്കുന്നു.
ഇന്ത്യയിലെ എച്ച്.ഐ.വി ബാധിതരുടെ കണക്ക് ദേശീയ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ രേഖകള്‍ അനുസരിച്ച് 11.81 ലക്ഷമാണ്. അടുത്ത 10 വര്‍ഷത്തിനകം എച്ച്.ഐ.വി പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണ് ലക്ഷ്യം.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് വിവിധ രാജ്യങ്ങളിലായി ലോകത്താകമാനം 36.9 ദശലക്ഷം എച്ച്.ഐ.വി പോസിറ്റീവ്/ എയ്ഡ്‌സ് രോഗികളുണ്ട്. ഇതില്‍ 1.8 ദശലക്ഷം രോഗികള്‍ 15 വയസ്സിലും താഴെയുള്ള കുഞ്ഞുങ്ങളാണ് എന്നതാണ് ദു:ഖകരം.
ഇവരിലേക്ക് എച്ച്.ഐ.വി രോഗാണു എത്തിയത് ഗര്‍ഭാവസ്ഥയിലാണെന്നു വ്യക്തം. ഒന്നുകില്‍ എച്ച്.ഐ.വി നേരിട്ടു ബാധിച്ച അമ്മയില്‍ നിന്ന്. അല്ലെങ്കില്‍ എച്ച്.ഐ.വി ബാധിതനായ അച്ഛനില്‍ നിന്ന് അമ്മയിലേക്കും അതുവഴി കുഞ്ഞിലേക്കും. ഇപ്പോഴും ലോകത്ത് പ്രതിദിനം ശരാരശി 5000 കുഞ്ഞുങ്ങള്‍ എച്ച്.ഐ.വി ബാധിതരാകുന്നുണ്ട്.
സ്വാസിലന്‍ഡ് ആണ് ലോകത്ത് ഏറ്റവും അധികം എച്ച്.ഐ.വി ബാധിതരുടെ രാജ്യം. ഇവിടെ ആകെ ജനസംഖ്യയുടെ 27.20 ശതമാനം പേര്‍ എയ്ഡ്‌സ് രോഗികളാണ്. 21.90 ശതമാനം ജനങ്ങള്‍ രോഗികളായ ബോട്‌സ്വാന ആണ് രണ്ടാം സ്ഥാനത്ത്. ലെസോത്തോ, സൗത്ത് ആഫ്രിക്ക, നമീബിയ, സിംബാബ്‌വെ, സാംബിയ, മൊസാംബിക് എന്നിവയാണ് തൊട്ടു പിന്നാലെ. പൊതുവെ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് എച്ച്.ഐ.വി ബാധിതരുടെ എണ്ണം കൂടുതല്‍.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ ലൈംഗിക അക്രമത്തിന്റെ വര്‍ദ്ധിച്ച തോത്, ഒരേ സമയം പലരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ശീലം, ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാതെയുള്ള ലൈംഗികബന്ധം തുടങ്ങിയവയാണ് ഈ രാജ്യങ്ങളില്‍ എച്ച്.ഐ.വി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കാന്‍ കാരണം. ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും മറ്റു രോഗങ്ങളുടെ ചികിത്സയ്ക്കിടെ കുത്തിവയ്പിലൂടെയും, രക്തദാനത്തിനിടയിലും എച്ച്.ഐ.വി പകരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്ന വസ്തുതയാണ്.
നിങ്ങളുടെ സ്റ്റാറ്റസ് അറിയൂ- എന്നതാണ് ഇത്തവണത്തെ ലോക എയ്ഡ്‌സ് ദിനത്തില്‍ ലോകാരോഗ്യ സംഘടന നല്‍കുന്ന സന്ദേശം. പരിശോധനകളിലൂടെ എച്ച്.ഐ.വി ബാധയില്‍ നിന്ന് നിങ്ങള്‍ സുരക്ഷിതനാണോ എന്ന് തിരിച്ചറിയുക എന്നതാണ് ഈ സന്ദേശത്തിലൂടെ അര്‍ത്ഥമാക്കുന്നത്. ഇന്ത്യയില്‍ മണിപ്പൂര്‍, ആന്ധ്രപ്രദേശ്, നാഗാലാന്‍ഡ്, മിസോറം, കര്‍ണാടക എന്നിവിടങ്ങളിലാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ എച്ച്.ഐ.വി ബാധിതര്‍ ഉള്ളത്.
30.82°C







