Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം ജനവാസകേന്ദ്രത്തിലുള്ള പൊതുസ്മശാനത്തില്‍ സംസ്‌ക്കരിക്കുന്നതിനെതിരെ കോട്ടയത്ത് കഴിഞ്ഞ ദിവസം പ്രതിഷേധം ഉയര്‍ന്നിരുന്നു. കോട്ടയം മുട്ടമ്പലത്തുള്ള നഗരസഭ ശ്മശാനത്തില്‍ സംസ്‌ക്കരിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉണ്ടായത്. കോവിഡ് വ്യാപനമുണ്ടാകുമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ മൃതദേഹത്തില്‍നിന്ന് കോവിഡ് പകരാന്‍ സാധ്യതയുണ്ടോ?
ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി മുഖ്യമന്ത്രി ഇന്നു വാര്‍ത്താസമ്മേളനത്തിനിടെ വിശദീകരണം നല്‍കി. കോവിഡ് രോഗം ഒരു മരണകാരണമാകുമ്പോള്‍ അകാരണമായ ഭയം ജനങ്ങള്‍ കാണിക്കുന്നുണ്ട്. രോഗകാരണങ്ങള്‍ക്കെതിരായ പ്രവര്‍ത്തനത്തിനാണ് നാം ഊന്നല്‍ നല്‍കേണ്ടത്. മരണപ്പെട്ട വ്യക്തിയോട് അനാദരവ് കാണിക്കുന്നത് സംസ്‌കാരമുള്ള സമൂഹത്തിനു ചേര്‍ന്ന നടപടിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കാരണം മരിച്ച ആളുടെ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ രോഗം പകരുമോ?
കോവിഡ് വൈറസുകള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് പകരുന്നത് രോഗബാധയുള്ളയാള്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തേയ്ക്ക് തെറിക്കുന്ന ശരീരസ്രവത്തിന്റെ കണങ്ങളിലൂടെയാണ്. മൃതദേഹത്തില്‍ നിന്നും രോഗം പകരാനുള്ള സാധ്യത വളരെ കുറവാണ്. ഏതാണ്ടില്ല എന്നു തന്നെ പറയാം.
മൃതദേഹത്തെ തൊടുമ്പോഴോ ചുംബിക്കുമ്പോഴോ മറ്റോ സംഭവിക്കാവുന്ന രോഗബാധയുടെ വളരെ നേരിയ സാധ്യത മാത്രമാണുള്ളതെന്ന് മുഖ്യമന്ത്രി. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കോവിഡ് 19 പ്രോട്ടോക്കോള്‍ പുറത്തിറക്കിയിട്ടുണ്ട്. അതില്‍ മൃതദേഹത്തെ കൈകാര്യം ചെയ്യുന്നതിലും സംസ്‌കരിക്കുന്നതിലും പാലിക്കേണ്ട ശാസ്ത്രീയമായ രീതികള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതുപ്രകാരമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. ശവമടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യേണ്ട സന്ദര്‍ഭത്തില്‍ ഈ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നു.
വൈദ്യുത ശ്മശാനങ്ങളില്‍ ദഹിപ്പിക്കുന്നത് 800 ഡിഗ്രി സെല്‍ഷ്യസ് വരെ വരുന്ന വളരെ ഉയര്‍ന്ന താപനിലയില്‍ ആയതിനാല്‍ വൈറസുകള്‍ വായു വഴി പകരുന്നതിന് യാതൊരു സാധ്യതയുമില്ലെന്ന് മുഖ്യമന്ത്രി. യുക്തിയ്ക്ക് ഒരു തരത്തിലും നിരക്കാത്തതാണ് ഇത്തരം ആശങ്കകള്‍. യഥാര്‍ഥത്തിലുള്ള പ്രശ്‌നം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന ആള്‍ക്കൂട്ടമാണ്. അവിടെ കൂടുന്നവരില്‍ രോഗവ്യാപനം ഉണ്ടാകാം.
ഇതു സാധൂകരിക്കുന്ന നിരവധി സംഭവങ്ങള്‍ ഇതിനോടകം ഉണ്ടായിക്കഴിഞ്ഞു. അക്കാര്യമാണ് നാം ശ്രദ്ധിക്കേണ്ടത്. അവിടെയാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരേണ്ടത്. അല്ലാതെ, ആരെങ്കിലും ഉണ്ടാക്കുന്ന തെറ്റിദ്ധാരണയുടെ പുറത്ത് മൃതദേഹങ്ങളുടെ സംസ്‌കാരം തടയാന്‍ വേണ്ടി കൂട്ടം കൂടുകയല്ല വേണ്ടത്. അങ്ങനെ കൂട്ടം കൂടുന്നതാണ് അപകടം. അതിനു നേതൃത്വം കൊടുക്കാന്‍ ജനപ്രതിനിധി പോലും ഉണ്ടായി എന്നത് അപമാനകരമാണ്. ആ കേസില്‍ ശക്തമായ ഇടപെടാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.