Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കവളപ്പാറയിലെ ദുരന്ത മുഖത്ത് നിന്നും എടക്കര സർക്കിൾ ഇൻസ്‌പെക്ടർ മനോജ് പറയറ്റ എഴുതിയ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. സഞ്ചാരികളുടെ ശ്രദ്ധയ്ക്ക് എന്ന് തലക്കെട്ട് നൽകിയിരിക്കുന്ന ലഘു കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്. ദുരന്തമുഖത്തെ കാഴ്ചകളും വേദനകളും വിശദമാക്കുന്ന കുറിപ്പിൽ ദുരന്തസ്ഥലങ്ങളിലേക്ക് വിനോദത്തിനും സെൽഫി എടുക്കാനുമായി പോകുന്ന മലയാളികളെ ഹൃദയ സ്പർശിയായ വാക്കുകൾ കൊണ്ട് വിമർശിക്കുന്നുമുണ്ട്.സി ഐ മനോജ് പറയറ്റയുടെ കുറിപ്പ് ഇവിടെ വായിക്കാം ;
സഞ്ചാരികളുടെ ശ്രദ്ധക്ക്.
------------------------------
ഉരുള് പൊട്ടി
കരളു തകർന്നവരുണ്ട്.
ഉറ്റവരെ പറ്റി
ചോദിക്കാതെ
അവഗണിച്ചേക്കണം.
ഒന്നുറക്കെ
നിലവിളിക്കാനാവാതെ
മണ്ണിലടിഞ്ഞു
ഉറങ്ങിപ്പോയവരുണ്ട്.
പൊട്ടിച്ചിരികൾ കൊണ്ട്
ഉണർത്താതെ നോക്കണം.
എല്ലാം നഷ്ട്ടപ്പെട്ടു
തല കുനിച്ചിരിക്കുന്നവരുടെ
കണ്ണിലേക്കു
സൂം ചെയ്യരുത്.
കണ്ണിൽ
ആരും കാണാതെ
ഉരുൾപൊട്ടാറായ
കടലൊളിപ്പിച്ചു വെച്ചിട്ടുണ്ടവർ,
തുറന്നു വിട്ടേക്കരുത്.
പുതു വസ്ത്രങ്ങളിൽ
വെള്ളം തെറിക്കുന്നതും
ഷൂവിൽ
ചെളി പുരളുന്നതും
പറഞ്ഞു ബഹളം വെക്കരുത്.
പെരുന്നാൾ പുലരി സ്വപ്നം കണ്ടുറങ്ങിയ കുഞ്ഞുങ്ങളുടെ ലോകമാണ് താഴെ.
മണ്ണിനടിയിൽ നിന്നവർ
വാശിപിടിച്ചു കരഞ്ഞേക്കാം,
സൂക്ഷിക്കണം.
എത്ര ദിവസമായി.
ഇനിയും മാന്തണോ,
ചീഞ്ഞിട്ടുണ്ടാകും
എന്നൊന്നും പറഞ്ഞേക്കരുത്,
മണ്ണിനടിയിൽ
ഉപ്പയും ഉമ്മയുമാണ്.
കുഞ്ഞനിയത്തിയും മകളുമാണ്.
മനുഷ്യരാണ്.
തളർത്തരുത്.
മണ്ണ് നീക്കുന്നവരെ
ബുദ്ധിമുട്ടിക്കരുത്.
കൗതുകത്തിന് കിളക്കുകയല്ല,
മനുഷ്യരെ തിരയുകയാണ്.
ഉച്ചക്ക് തിന്ന
ബിരിയാണിയുടെ
മേന്മ പറയരുത്.
വിശക്കുന്നവരുടെ നാടാണ്.
നാവിൽ വെള്ളമൂറിയേക്കാം.
വീട്ടിൽ കറന്റില്ലാത്തതിനാൽ
കാർ സർവീസ് ചെയ്തില്ല
എന്നുറക്കെ സങ്കടം പറയരുത്.
വീട് മണ്ണടിഞ്ഞുപോയവരുടെ
ലോകമാണ്.
ശ്രദ്ധിക്കണം.
സെൽഫിയും കറക്കവും
കഴിഞ്ഞാൽ
ഒന്ന് പെട്ടന്ന്
തിരിച്ചു പോയേക്കണം.
മരുന്ന് വണ്ടികളും
ചോറ്റു പൊതികളും
വഴിയിൽ കെട്ടികിടക്കാണ്.
വീട്ടിലെത്തിയിട്ട്
ഇവിടുത്തെ വിശേഷങ്ങൾ
പറയണം.
അവർക്കൊക്കെ
സുഖമാണെന്നും
ഏതോ നിറമുള്ള സ്വപ്നം കണ്ടു
മണ്ണിൽപുതച്ചുറങ്ങുകയാണെന്നും...
പിന്നെ
ടൂറ് സൂപ്പറായിരുന്നെന്നും
മഴയെത്തും മുൻപേ
മടങ്ങിപ്പോന്നെന്നും....
30.82°C








