Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സിനിമയില്‍ പാട്ടിന്റെ നാളത്തെ താരമാണ് ജോജി തോമസ്. മമ്മൂട്ടിയുടെ പേരന്‍പ്, ചാണക്യന്‍ (തമിഴ്) എന്നീ ചിത്രങ്ങളില്‍ പാടിക്കഴിഞ്ഞ ജോജിയെ തേടി കൈനിറയെ അവസരങ്ങളെത്തമ്പോള്‍, പിന്നണിഗാന രംഗത്ത് ജോജിക്ക് ഗായകനായും സംഗീതസംവിധായകനായും വൈകിയെത്തിയ അവസരങ്ങളാണ് എല്ലാം. കാരണം, ബ്രേവ് ഹാര്‍ട്ട്‌സ് എന്ന സ്വന്തം മ്യൂസിക് ബാന്‍ഡുമായി ലോകം മുഴുവന്‍ കറങ്ങിയ ജോജി സംഗീത ഡിവോഷണല്‍ ആല്‍ബങ്ങളും വേദികളില്‍ ലൈവ് മ്യൂസിക് പെര്‍ഫോമന്‍സുമായി ഇവിടെത്തന്നെ ഉണ്ടായിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ മ്യൂസിക് വിഭാഗം മേധാവി കൂടിയായ ജോജിയുടെ ക്‌ളാസിക്കല്‍ കച്ചേരികള്‍ക്കുമുണ്ട്, ആരാധകരായി ആയിരങ്ങള്‍.
മമ്മൂട്ടിച്ചിത്രമായ പേരന്‍പിന്റെ മലയാളം പതിപ്പിനായി ജോജി പാടിയ മനോഹര ഗാനത്തെ ശ്രദ്ധേയമാക്കിയത് വ്യത്യസ്തമായ ശബ്ദമാണ്. ശാസ്ത്രീയ സംഗീതത്തിന്റെ ഉറച്ച പിന്‍ബലമുള്ളതുകൊണ്ട് വാക്കുകളുടെ വൈകാരിക ഭാവം പെട്ടെന്ന് ഉള്‍ക്കൊള്ളാനും, വരികളുടെ ഉച്ചാരണത്തില്‍ കൃത്യത സൂക്ഷിക്കാനും ജോജിക്ക് പെട്ടെന്നു കഴിയുന്നു. മെലഡികള്‍ മാത്രമല്ല, ഏത് ഉയരങ്ങളിലേക്കും ആഴങ്ങളിലേക്കും കയറിയിറങ്ങുന്ന ശബ്ദത്തിന്റെ ആരോഹണാവരോഹണങ്ങള്‍ ജോജിക്ക് അനായാസം.
കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ജോജിയുടെ രക്തത്തിലേക്ക് സംഗീതം അലിിഞ്ഞുചേര്‍ന്നത് ചെറുപ്പത്തിക്കല്‍ അമ്മ അച്ചാമ്മ പാടിക്കൊടുത്ത പാട്ടുകളില്‍ നിന്ന്. ഇരിട്ടിയില്‍ത്തന്നെ ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ ജോജി തീരുമാനിച്ചു സംഗീതമാണ് തന്റെ വഴി. പിന്നീട് എം.എ വരെ ചിറ്റൂര്‍ ഗവ. കോളേജില്‍. ബി.എയ്ക്കും എം.എയ്ക്കും മ്യൂസിക്കില്‍ ഒന്നാം റാങ്ക്. പഠനം പൂര്‍ത്തിയായ ഉടന്‍ മംഗലാപുരം സര്‍വകലാശാലയില്‍ ലക്ചറര്‍ ആയി ജോലി. അതിനിടെ പിന്നണിഗാനങ്ങളും സംഗീത ആല്‍ബങ്ങളും കച്ചേരികളുമായി ജോജി ഫുള്‍ടൈം 'മ്യൂസിക്കല്‍.'
സംഗീതത്തിനൊപ്പം, അംഗപരിമിതര്‍ക്ക് സാന്ത്വനമേകുന്ന ബ്രേവ് ഹാര്‍ട്ട്‌സ് മ്യൂസിക് ബാന്‍ഡ് ജോജിയുടെ ആശയമാണ്. സംഗീതത്തിന്റെ കാര്യത്തില്‍ അംഗവൈകല്യവും കാഴ്ചയുടെ പരിമിതിയുമൊന്നും അതിരുകളല്ലെന്ന് ആസ്വാദകര്‍ക്കു മുന്നില്‍ മധുരാലാപനത്തിലൂടെ, പറയാതെ പറയുകയാണ് ബ്രേവ് ഹാര്‍ട്ട്‌സ് ബാന്‍ഡിലെ ഗായകരും ഉപകരണ സംഗീതജ്ഞരും. മലയാളം ടെലിവിഷന്‍ ചാനലുകളിലെ മ്യൂസിക് റിയാലിറ്റി ഷോകളിലൂടെ പ്രശസ്തരായ ഗായകരാണ് ബ്രേവ് ഹാര്‍ട്ട്‌സിനു വേണ്ടി വേദികളിലെത്തുന്നത്.
ഓട്ടിസത്തിന്റെ പരിമിതകളെ മറികടന്ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദികളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ഋത്വിക് രാജന്‍, കാലുകളുടെ വൈകല്യത്തെ കനകസ്വരംകൊണ്ട് തോല്‍പ്പിച്ച തമിഴ്‌നാട് സ്വദേശി വാസന്തി, ബഷീര്‍, രാകേഷ് രജനീകാന്ത്, താന്‍സന്‍ കണ്ണന്‍, ഒറ്റക്കാലില്‍ കുച്ചുപ്പുഡി ഒരുക്കുന്ന വന്ദന എന്നിവര്‍ കൂടിയാകമ്പോള്‍ വിധി നല്‍കിയ ബലഹീനതകളെ മനോധൈര്യവും നിശ്ചയദാര്‍ഢ്യവും സംഗീത സാധനയുംകൊണ്ട് മറികടന്ന്, ജീവിതത്തെ രാഗഭരിതമാക്കിയ ഒരു സംഘം ചെറുപ്പക്കാരുടെ വിജയവേദി കൂടിയായിത്തീരുന്നു, ബ്രേവ് ഹാര്‍ട്ട്‌സ് മ്യൂസിക്കല്‍ ബാന്‍ഡ്. ഇവര്‍ക്കെല്ലാം നായകനായി, മനസ്സില്‍ സംഗീതം മാത്രമുള്ള ജോജി
തിരക്കുകള്‍ക്കിടയില്‍ നിരവധി ലളിതഗാന ഭക്തിഗാന ആല്‍ബങ്ങള്‍ക്കു വേണ്ടി സംഗീതമൊരുക്കാനും പാടാനും ജോജി സമയം കണ്ടെത്തി. എച്ച്.എം.വിക്കു വേണ്ടി ഒരുക്കിയ 'നിലാമഴയില്‍', കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഒരുക്കിയ കൃഷ്ണഗാഥ, ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങളായ സഹനം, സ്വര്‍ഗവാതില്‍ തുടങ്ങിയ ആല്‍ബങ്ങള്‍ സംഗീതാസ്വാദകര്‍ ഹൃദയപൂര്‍വം സ്വീകരിച്ചവയാണ്. സംഗീതലോകത്തെ തിരക്കുകളുമായി കൊച്ചിയിലാണ് ഇപ്പോള്‍ ജോജി തോമസിന്റെ താമസം. സിനിമകളില്‍ തിരക്കുള്ള ഗായികയും അവതാരകയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാണ് ജോജിയുടെ ഭാര്യ ബൈജി. മക്കള്‍ നന്ദനയും ഹേമന്ദും.
https://www.facebook.com/640844299646828/posts/806229493108307/
https://www.facebook.com/640844299646828/posts/806230043108252/
30.82°C








