Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കുത്തിത്തിരിപ്പിന് കൈയും കാലും വച്ച അവതാരങ്ങളെ കണ്ടിട്ടില്ലെങ്കിൽ തിരുവനന്തപുരത്ത്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആസ്ഥാനത്തേക്കു വന്നാൽ മതി- അവിടെയുണ്ട്! കൊറോണയെ പ്രതിരോധിക്കാൻ കേരളം ഒറ്റക്കെട്ടായി നിൽക്കുകയും, മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഊണും ഉറക്കവുമില്ലാതെ യുദ്ധം നയിക്കുകയും ചെയ്യുമ്പോൾ ഐ.എം.എ ഭാരവാഹികൾ നോക്കിയിട്ട് കൊറോണയെ പേടിക്കാതെയും പുറത്തിറങ്ങാതെയും ചെയ്യാൻ പറ്റുന്ന ഒറ്റ പണിയേയുള്ളൂ: പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് കുത്തിത്തിരിപ്പുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുക!
കൊറോണ കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് ഫലപ്രദമായി തടയാൻ ആളുകൾ ഒരുമിച്ചു ചേരുന്ന ആഘോഷങ്ങളും അത്തരം അവസരങ്ങളും പരമാവധി ഒഴിവാക്കുകയാണ് മാർഗം. കാര്യമൊക്കെ എല്ലാവർക്കും അറിയാമെങ്കിലും അനുസരിക്കാനാണ് പലർക്കും ബുദ്ധിമുട്ട്. സർക്കാർ തലത്തിൽ മുതൽ പള്ളികളിലും ക്ഷേത്രങ്ങളിലും വരെ ഇത്തരം പല കൂടിച്ചേരലുകളും നടക്കുന്നുണ്ട്. കുർബാനകൾക്കും പൊങ്കാലകൾക്കും ആൾ കുറവാണെങ്കിലും സംഗതി നടക്കുന്നുണ്ട്. സർക്കാർ തലത്തിൽത്തന്നെ നടക്കുന്ന ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർ പോലും ഫേസ് മാസ്ക് ധരിച്ചു കാണുന്നില്ല! ഇതിലൊന്നും ഐ.എം.എയ്ക്ക് ഒരു ഖേദവും ആശങ്കയുമില്ല. ഒറ്റക്കാര്യത്തിലേയുള്ളൂ പേടി- ബാറുകൾ തുറന്നിരിക്കുന്നതിൽ!
സംസ്ഥാന സർക്കാർ നടത്തുന്ന കൊറോണ പ്രതിരോധ നടപടികളിലെവിടെയെങ്കിലും ഒരു പഴുതു കണ്ടുപിടിക്കാൻ നോമ്പുനോറ്റു നടക്കുകയാണ് പ്രതിപക്ഷം. മറ്റൊന്നും കണ്ടുപിടിക്കാൻ പറ്റാതായപ്പോൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജ മീഡിയാ മാനിയാക് ആണ് എന്നൊരു പ്രചാരണം അഴിച്ചുവിടാൻ നോക്കി. ഈ നിലയ്‌ക്കു പോയാൽ മുഖ്യമന്ത്രിയെക്കാൾ ജനപ്രീതി ടീച്ചർക്കായിരിക്കുമെന്ന് ഭരണപക്ഷത്തേക്കു തന്നെ ഒരു വൈറസിനെ കടത്തിവിടുകയും ചെയ്തു. അത് ഏറ്റെന്നാണ് തോന്നുന്നത്. കാരണം, മുഖ്യമന്ത്രി തന്നെ നേരിട്ടു വന്ന് പ്രതിരോധ നടപടികൾ വിശദീകരിച്ചു തുടങ്ങിയിരിക്കുന്നു. ആരോഗ്യമന്ത്രി ബാക് സീറ്റിൽ!
ആരോഗ്യവും പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വസ്തുനിഷ്ഠമായും യാഥാർത്ഥ്യബോധത്തോടെയും ശക്തമായും അവതരിപ്പിക്കുന്നതും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതും ശൈലജ ടീച്ചർ ആണെന്ന് വാർത്താ സമ്മേളനങ്ങളുടെ ലൈവ് ടെലികാസ്റ്റ് കാണുന്ന എല്ലാ പ്രേക്ഷകരും തിരിച്ചറിയുന്നുണ്ട്. പിന്നെന്തിനാ മുഖ്യമന്ത്രി ഈ മെനക്കെടുന്നത് എന്നു ചോദിച്ചാൽ, നേരത്തെ പറഞ്ഞ പേടികൊണ്ട് എന്നേ മറുപടിയുള്ളൂ. ഇത്തരം കുത്തിത്തിരിപ്പൻ ഐഡിയാസുമായി നടക്കുന്ന പ്രതിപക്ഷത്തെ കഴിഞ്ഞ ദിവസം ഐ.എം.എ കിടിലങ്ങൾ ചെന്നു കണ്ടു.
സ്കൂളുകളും മാളുകളും അടച്ചുപൂട്ടിയിട്ടും ബാറുകൾ അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിക്കാത്തത് തികച്ചും പിന്തിരിപ്പൻ നിലപാടും മൂരാച്ചിത്തരവുമല്ലേ എന്നായിരുന്നു ചോദ്യം. മുൻ മുഖ്യൻ ഉമ്മചാണ്ടിയെയും, തരമൊത്താൽ മുഖ്യനാകാൻ കുപ്പായം തയ്‌പിച്ചിരിക്കുന്ന രമേശ് ചെന്നിത്തലയെയും കണ്ട് കാര്യം പറഞ്ഞപ്പോൾ അവർ ഹാപ്പി. എന്തെങ്കിലുമൊന്ന് കിട്ടാതിരിക്കുകയായിരുന്നു! സംസ്ഥാനത്തെ മുഴുവൻ ബാറുകളും അടച്ചുപൂട്ടി കൊറോണയെ തുരത്തണം.
ഐ.എം.എ സാറന്മാരേ, ഒരു ചെറിയ സംശയം. സംസ്ഥാനത്ത് പ്രതിരോധ നടപടികൾ കൂടുതൽ ശക്തവും വ്യാപകവുമാക്കാൻ കൂടുതൽ ഡോക്ടർമാർ രംഗത്തിറങ്ങിയേ പറ്റൂ. വിമാനത്താവളങ്ങളിലും മറ്റും വന്നിറങ്ങുന്നരെ സ്ക്രീൻ ചെയ്യണമെങ്കിലും കൂടുതൽ ഡോക്ടർമാർ വേണം. ഐ.എം.എ വിചാരിച്ചാൽ സംഘടനാ അംഗങ്ങളായ ഡോക്ടർമാരെ കൂടുതലായി രംഗത്തിറക്കാൻ പറ്റില്ലേ? കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ പ്രവർത്തനം വ്യാപകമാക്കാൻ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഈ വിഭാഗങ്ങളുടെ സേവനം സംസ്ഥാനത്തിനു ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഐ.എം.എ എന്തു ചെയ്‌തു? നിലവിൽ സേവനരംഗത്തുള്ള ഡോക്ടർമാരെ, അവരുടെ ഉത്തരവാദിത്വബോധം ആവർത്തിച്ച് ഓർമ്മിപ്പിക്കാൻ എന്തു ചെയ്തു? തിരുവനന്തപുരത്ത് ശ്രീചിത്രയിലെ വൈറസ് ബാധിതനായ ഡോക്ടർ രോഗികളെ പരിശോധിക്കുകയും കറങ്ങിനടക്കുകയും ചെയ്തതിനെക്കുറിച്ച് എന്തു പ്രതികരിച്ചു?
ഒന്നുമില്ല! ഇതിലൊന്നുമില്ലാത്ത ശുഷ്കാന്തി ബാറുകളുടെ കാര്യത്തിൽ ഐ.എം.എയ്ക്ക് എവിടെനിന്ന് വന്നു? വിഷയം മദ്യമായതുകൊണ്ട് പ്രതിപക്ഷത്തെക്കൂടി കൂട്ടുപിടിച്ചാൽ അത്യാവശ്യം കുത്തിത്തിരിപ്പുണ്ടാക്കാം എന്നു കരുതിയല്ലേ ആ വഴി ഒന്നു പയറ്റി നോക്കിയത്? കേരളത്തിനും ആരോഗ്യ മേഖലയ്ക്കും വേണ്ടി ഒന്നും ചെയ്തില്ലെങ്കിലും വേണ്ട, സാറന്മാർ ആസ്ഥാന മന്ദിരത്തിൽത്തന്നെ കുത്തിയിരുന്ന് വിശ്രമിച്ചാൽ മതി. പ്രളയകാലത്ത് ദുരിത ബാധിത മേഖലകളിലേക്ക് സന്നദ്ധ പ്രവർത്തനത്തിന്റെ പേരിൽ ഓടിച്ചെന്ന് സെൽഫി എടുക്കുന്നവരെയൊന്നും കൊറോണ ബാധിത മേഖലകളിൽ കാണാനില്ലല്ലോ! പേടിയുണ്ട്, അല്ലേ? നാണമാകുന്നില്ലേ ഐ.എം.എ സാറന്മാരേ?
23.85°C








