Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:55 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
vanitharatna prize winners

കഴിഞ്ഞ വർഷം വിവിധ മേഖലകളിൽ മികവ് തെളിയിച്ച് സമൂഹത്തിനാകെ മാതൃകയായ വനിതാരത്നങ്ങൾ വനിതാദിന പുരസ്‌ക്കാര നിറവിൽ.  ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് വനിതാരത്ന പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത്.  സാമൂഹ്യ സേവന രംഗത്തുള്ള വനിതാ രത്‌ന പുരസ്‌കാരം സി.ഡി. സരസ്വതി, കായിക രംഗത്തുള്ള പുരസ്‌കാരം  പി.യു. ചിത്ര, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരം  പി.പി. രഹ്നാസ്, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനുള്ള പുരസ്‌കാരം ഡോ. പാര്‍വതി പി.ജി. വാര്യര്‍, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയ്ക്കുള്ള പുരസ്‌കാരം  ഡോ. വനജ എന്നിവര്‍ക്കാണ്. മാര്‍ച്ച് ഏഴിന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ  സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 

സി.ഡി. സരസ്വതി

അരിവാള്‍ രോഗത്തെ അതിജീവിച്ചുകൊണ്ട് അരിവാള്‍ രോഗികള്‍ക്ക് വേണ്ടി അക്ഷീണം പ്രയത്‌നിച്ചയാളാണ് സി.ഡി. സരസ്വതി. അരിവാള്‍ രോഗികളെ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന പ്രവണത തിരിച്ചറിഞ്ഞ് അവരെ സംരക്ഷിക്കുന്നതിനായി സിക്കിള്‍സെല്‍ അനീമിയ പേഷ്യന്റ് അസോസിയേഷന്‍ എന്ന സംഘടന രൂപീകരിച്ചു. കൂടാതെ അവരുടെ അവകാശങ്ങള്‍ക്കായി നിരന്തരം പ്രയത്‌നിക്കുകയും ചെയ്തു. സരസ്വതിയുടെ അക്ഷീണ പ്രവര്‍ത്തനം കൊണ്ട് അരിവാള്‍ രോഗികള്‍ക്ക് സമുദായ വ്യത്യാസമില്ലാതെ രണ്ടായിരം രൂപ പെന്‍ഷന്‍ ലഭ്യമാക്കുവാനും കഴിഞ്ഞു.

പി.യു. ചിത്ര

ഒരുപാട് പരീക്ഷണങ്ങളേയും ജീവിത പ്രശ്‌നങ്ങളേയും അതിജീവിച്ച് കായിക രംഗത്ത് മികവ് തെളിയിച്ചയാളാണ് പി.യു. ചിത്ര. ഏഴാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്‌പോര്‍ട്‌സ് രംഗത്തെത്തിയ ചിത്ര സംസ്ഥാന ദേശീയ അന്തര്‍ദേശീയ രംഗത്ത് ശ്രദ്ധേയമായി. 2017ലെ ഏഷ്യന്‍ മീറ്റില്‍ 1500 മീറ്ററില്‍ സ്വര്‍ണം, 2018ലെ ഫെഡറേഷന്‍ കപ്പ് ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സില്‍ 1500 മീറ്ററില്‍ സ്വര്‍ണം, 2018ലെ നാഷണല്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം, 2019ലെ ഏഷ്യല്‍ ചാമ്പ്യന്‍ഷിപ്പ് 1500 മീറ്ററില്‍ സ്വര്‍ണം, ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ സ്വര്‍ണം എന്നിങ്ങനെ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോള്‍ റെയില്‍വേ ഉദ്യോഗസ്ഥയാണ്.

പി.പി. രഹനാസ്

കുട്ടിയായിരിക്കുമ്പോള്‍ ജീവിതത്തില്‍ നേരിട്ട ദാരുണ സംഭവത്തെ തുടര്‍ന്ന് സ്വന്തം വീടും നാടും ഉപേക്ഷിക്കേണ്ടി വന്നിട്ടുപോലും അതിനെയെല്ലാം പൊരുതി ജയിച്ച് ജീവിത വിജയം നേടിയ വ്യക്തിയാണ് പി.പി. രഹനാസ്. പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ നിര്‍ഭയ ഹോമില്‍ താമസിച്ച് നിയമ ബിരുദം നേടി നിലവില്‍ കുടുംബത്തിന് താങ്ങായി ജോലി ചെയ്ത് ജീവിക്കുന്നു. റഹനാസിന്റെ ജീവിതം ആസ്പദമാക്കി 'എന്റെ കഥ നിന്റേയും' എന്ന ഡോക്യുഫിക്ഷനും തയ്യാറാക്കിയിരുന്നു. താന്‍ അനുഭവിച്ച വേദനകള്‍ തുറന്ന് പറഞ്ഞതിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനമായി.

ഡോ. പാര്‍വതി പി.ജി. വാര്യര്‍

സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിന് സംഭാവനകള്‍ നല്‍കിയയാളാണ് ഡോ. പാര്‍വതി പി.ജി. വാര്യര്‍. 1966ല്‍ കോളേജ് അധ്യാപനം തുടങ്ങി 20 വര്‍ഷത്തോളം ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. കലയിലൂടെ വനിതാ ശാക്തീകരണം ലക്ഷ്യമാക്കി "ആവിഷ്‌ക്കാര" എന്ന സ്വതന്ത്ര വനിതാ സംഘടനയ്ക്ക് രൂപം നല്‍കി. ആവിഷ്‌ക്കാരയുടെ 200ലധികം സ്വയംസഹായ സംഘങ്ങളിലൂടെ സ്വയം തൊഴിലുകള്‍ ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കാനും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും സ്ത്രീകളെ സഹായിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ പെണ്‍കുട്ടികള്‍ക്കായി വിദ്യാ പ്രൊജക്ടും സുരക്ഷിതത്വത്തിനായി പ്രകാശിനി പ്രൊജക്ടും നടത്തി വരുന്നു. ആദിവാസി മേഖലയിലും സേവനമനുഷ്ഠിക്കുന്നുണ്ട്.

ഡോ. വനജ

കാര്‍ഷിക ഗവേഷണ രംഗത്ത് ഊര്‍ജിത പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തിയാണ് ഡോ. വനജ. കേരളത്തിന്റെ തനത് കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ഏഴോം 1, ഏഴോം 2 എന്നീ നെല്‍വിത്തുകള്‍ വികസിപ്പിക്കുകയും ചെയ്തു. കുരുമുളകിന്റെ ദ്രുതവാട്ട രോഗത്തെ പ്രതിരോധിക്കുന്ന ആദ്യത്തെ ഇന്റര്‍ സ്‌പെസിഫിക് ഹൈബ്രിഡ് വികസിപ്പിച്ചു. 8 ശാസ്ത്ര പുസ്തകങ്ങള്‍, 58 ശാസ്ത്ര പ്രബന്ധങ്ങള്‍, 51 ലേഖനങ്ങള്‍ എന്നിവ രചിക്കുകയും നിരവധി പുരസ്‌കാരങ്ങല്‍ ലഭിക്കുകയും ചെയ്തു.

Readers Comment

Add a Comment