Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജൈവ വൈവിധ്യത്തിന്റെ തൊട്ടിലുകളാണ് ലോകത്തെമ്പാടുമുള്ള തണ്ണീര്‍ത്തടങ്ങള്‍. ദിശാബോധമില്ലാത്ത വികസനപ്രക്രിയയില്‍പ്പെട്ട് തണ്ണീര്‍ത്തടങ്ങള്‍. നികത്തുന്നത് തുടര്‍ന്നാല്‍ ലോകജീവിതം ദുഷ്‌കരമാകാന്‍ ഇനി ഏതാനും ദശാബ്ദങ്ങള്‍ മാത്രമേ വേണ്ടിവരൂ. ഏറ്റവും പാരിസ്ഥിതിക ഉത്പാദനക്ഷമതയുള്ള വ്യൂഹങ്ങളാണവ. അവ നല്കുന്ന സേവനങ്ങള്‍ അമൂല്യവുമാണ്. നമുക്കും ഭാവിതലമുറയ്ക്കും വേണ്ടി അവ, വനസമ്പത്തിനേയും ജൈവവൈവിധ്യത്തേയും ജന്തുക്കളേയും സസ്യങ്ങളേയും ഏക്കാലവും കാത്തു രക്ഷിക്കുന്നു. മനുഷ്യന്റെ എക്കാലത്തെയും നിലനില്പിനും വലിയ പങ്ക് വഹിക്കുന്നു.
ഈ ആവാസ വ്യവസ്ഥ ഇന്ന് വികസന പ്രവര്‍ത്തനത്തിന്റെ ചൂളയില്‍ വെന്തുരുകുകയാണ്. അനുദിനം നാശത്തിന്റെ പിടിയില്‍പ്പെട്ട് കിടക്കുന്നു. പുണ്യനദിയും അമ്പലക്കുളങ്ങളും തണ്ണീര്‍ത്തടത്തിന്റെ ഭാഗമാണ്. ഇവ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. കേരളത്തിലുള്ള തണ്ണീര്‍ത്തടങ്ങളുടെ പാരിസ്ഥിതിക വാര്‍ഷിക മൂല്യം കേരളത്തിലെ റവന്യൂ വരുമാനത്തേക്കാളധികമാണ്. നമ്മുടെ നെല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളുടെ ഭാഗമാകയാല്‍ അവയുടെ ഉത്പാദന മൂല്യം കണക്കാക്കിയാല്‍ ഏകദേശം 8,000 കോടി രൂപ വരും.
ജൈവവൈവിധ്യം
ആരോഗ്യകരമായ തണ്ണീര്‍ത്തടങ്ങള്‍ അനേകം ജീവികളുടെ നിലനില്പിന് അത്യന്താപേഷിതമാണ്. ഓസ്‌ട്രേലിയയിലെ നദികളിലെ പ്ലാറ്റിപ്പസ്, തെക്കേ അമേരിക്കയിലെ കായലുകളിലെ നീര്‍ക്കുതിര, മണിപ്പൂരിലെ ലോക്തക് തടാകത്തിലെ മാനുകള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. കൂടാതെ ആന, കാണ്ടാമൃഗം, കാട്ടുപോത്ത്, കടുവ, മാന് തുടങ്ങി മിക്ക ജീവികളുടെയും ആരോഗ്യകരമായ നിലനില്പിന് തണ്ണീര്‍ത്തടങ്ങള്‍ അത്യന്താപേഷിതമാണ്. ഉരഗങ്ങള്‍, തവളകള്‍, അനേകതരം മത്സ്യങ്ങള്‍, തുടങ്ങി വലുതും ചെറുതുമായ എണ്ണമറ്റ ജീവികള്‍ തണ്ണീര്‍ത്തടങ്ങളെ ആശ്രയിക്കുന്നു. ഇതിലുമുപരി എണ്ണിയാലൊടുങ്ങാത്ത നട്ടെല്ലില്ലാത്ത ജീവികള്‍ക്കും സൂക്ഷ്മ ജീവികള്‍ക്കും തണ്ണീര്‍ത്തടങ്ങളാണ് ആശ്രയം.
കേരളത്തിലെ തണ്ണീര്‍ത്തടങ്ങളായ നെല്‍ വയലുകള്‍ പാടെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കേരളത്തിലിന്ന് 3,28,402 ഹെക്ടര്‍ തണ്ണീര്‍ത്തടമുണ്ട്. അതിന്റെ പാരിസ്ഥിതിക മൂല്യം 15,797 കോടി രൂപയായി കണക്കാക്കിയിരിക്കുന്നു. ഇന്ത്യയിലെ തണ്ണീര്‍ത്തടങ്ങളുടെ മൊത്തം മൂല്യം 5,60,000 കോടി രൂപയാണ്. കിണറും കുളവും ചിറയും പാടവും തൂര്‍ക്കുമ്പോളും ചതുപ്പുനിലങ്ങളെ നശിപ്പിക്കുമ്പോഴും കണ്ടല്‍ക്കാടുകളെ വെട്ടിനശിപ്പിക്കുമ്പോഴും നാം നമ്മുടെ ജീവിതത്തിന്റെ സുപ്രധാനമായ ഒരു താങ്ങിനെയാണ് ഇല്ലാതാക്കുന്നത്.
ലോകത്താകമാനം ഉള്ള തണ്ണീര്‍ത്തടങ്ങളെ ഒരു നൂറ്റാണ്ടില്‍ 50 ശതമാനം നശിച്ചപ്പോഴും ഇന്ത്യയിലത് 38 ശതമാനമാണ് നശിച്ചത്. വെറും പത്ത് വര്‍ഷത്തില്‍ (1901-2001) ജലസ്രോതസ്സുകള്‍ ഇല്ലാത്ത ഗ്രാമങ്ങളുടെ എണ്ണം 1985 ല്‍ ഇന്ത്യയില്‍ 750 മാത്രമായിരുന്നു. 1996 ല്‍ അത് 65,000 ആയി വര്‍ധിച്ചു എന്ന സത്യം ആരെയും ഞെട്ടിക്കുന്നതാണ്. 3,000 മി. മീറ്റര്‍ മഴയും 20 ഓളം ശുദ്ധജല തടാകങ്ങളും ച. കിലോമീറ്ററിന് 250 ഓളം കിണറുകളുമുള്ള കേരളത്തില്‍ ജലക്ഷാമം ഉണ്ടായത് ജല സ്രോതസ്സുകളായ തണ്ണീര്‍ത്തടങ്ങളെ ഇല്ലാതാക്കിയതു കൊണ്ടാണ്.
വേമ്പനാട് കോള്‍നിലങ്ങള്‍, അഷ്ടമുടിക്കായല്‍, ശാസ്താംകോട്ട തടാകം എന്നിവ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട വിഭാഗത്തില്‍പ്പെടുന്ന തണ്ണീര്‍ത്തടാകങ്ങളാണ്. ഇവയുടെ സംരക്ഷണത്തിന് അന്തര്‍ദേശീയ സഹായം വരെ ലഭിക്കും. പക്ഷേ, കേരള സര്‍ക്കാര്‍ തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിന് മൗനം പാലിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടമാണ് 'വേമ്പനാട്ടു കായല്‍'. അതിന്റെ 65 ശതമാനം നശിച്ചുകഴിഞ്ഞു. കായല്‍ വ്യാപകമായി അനുദിനം കൈയേറികൊണ്ടിരിക്കുന്നു. എറണാകുളത്തും ആലപ്പുഴയിലും കായല്‍ നികത്തിയുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് നടക്കുന്നത്. പറമ്പിക്കുളത്ത് വര്‍ഷം മുഴുവന്‍ നിറഞ്ഞുകിടന്നിരുന്ന വയലുകളില്‍ പലതും അപ്രത്യക്ഷമായി. എറണാകുളം കാക്കനാട്ട് അറുപതോളം കുളങ്ങള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ രണ്ടായി ചുരുങ്ങി. ഈ പ്രദേശത്ത് വയലുകളും തോടുകളും നീര്‍ച്ചാലുകളും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. വേനലില്‍ കടുത്ത ജലക്ഷാമത്തിനും വര്ഷത്തില്‍ വെള്ളപ്പൊക്കത്തിനും കാരണം ഇതാണ്. കുന്നിടിക്കലും വയലും നീര്‍ത്തടങ്ങളും നികത്തലും വ്യാപകമായതോടെ കാലാവസ്ഥയിലും തന്നെ മാറ്റങ്ങളാണ് സംഭവിച്ചത്. കാര്‍ഷിക വിളകള്‍ഇല്ലാതായി. പകര്‍ച്ചവ്യാധികള്‍ അനുദിനം വര്‍ധിച്ചു. ഈ രീതിയിലുള്ള 'വിശാല' വികസന പ്രക്രിയയുമായി മുന്നോട്ടു പോയാല്‍ ദാഹിച്ചും വീര്‍പ്പുമുട്ടിയും നരകിക്കുന്നവര്‍ ആയിരിക്കും ലോകത്തില്‍ ഭൂരിഭാഗവും.
30.82°C








