Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വിദേശ രാജ്യങ്ങൾ, രാജ്യാന്തര സംഘടനകളുമായി യോജിച്ച് ആധാര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡ് മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്കും നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നു എന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. യുഐഡിഎഐ മേധാവി സൗരഭ് ഗാര്‍ഗ് പേടിഎം മേധാവി വിജയ് ശേഖര്‍ ശര്‍മയുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞതെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ദേശീയ ഐഡന്റിറ്റി എന്ന നിലയില്‍ മറ്റു രാജ്യങ്ങള്‍ക്കും ആധാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായിക്കാനായിരിക്കും ശ്രമിക്കുക. അതൊരു ജന ശാക്തീകരണമായിരിക്കുമെന്നും ലോകമെമ്പാടും നടപ്പാക്കാമെന്നും സൗരഭ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ 99.5 ശതമാനം ജനങ്ങൾക്കും ആധാര്‍ ലഭിച്ചു കഴിഞ്ഞു, രാജ്യത്ത് പ്രതിദിനം ഏകദേശം 50 ദശലക്ഷത്തോളം ആധാര്‍ വഴിയുള്ള വെരിഫിക്കേഷനുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിനാല്‍ ആധാറിന്റെ ഘടന മറ്റു രാജ്യങ്ങളുമായും ലോക ബാങ്കുമായും ഐക്യരാഷ്ട്ര സംഘടനയുമായും പങ്കുവയ്ക്കാനാണ് ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ യുഐഡിഎഐ എന്താണ് ചെയ്യുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞത്, തങ്ങള്‍ക്ക് ക്വാണ്ടം കംപ്യൂട്ടിങ് വഴി കൂടുതല്‍ സുരക്ഷ നേടുന്നത് എങ്ങനെയെന്ന് പരിശോധിക്കാന്‍ ആഗ്രഹമുണ്ടെന്നാണ്. ബ്ലോക്‌ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് എന്നിവയില്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങും ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍ ആധാര്‍ ഇടപാടുകളില്‍ പരീക്ഷിക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്ര സർക്കാർ 2009ല്‍ നടപ്പിലാക്കിയ ആധാര്‍ എന്ന 12 അക്ക ഐഡന്റിറ്റി നമ്പറിന്റെ കാര്യത്തില്‍ പല തവണ കോടതി ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.
∙ ഡേറ്റാ സ്വകാര്യതാ, ക്രിപ്‌റ്റോകറന്‍സി ബില്ലുകളെ പിന്തുണച്ച് മുകേഷ് അംബാനി
ഇന്ത്യ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഡേറ്റാ സ്വകാര്യതാ ബില്‍, ക്രിപ്‌റ്റോകറന്‍സി നയം എന്നിവയെ പിന്തുണച്ച് റിലയന്‍സ് മേധാവി മുകേഷ് അംബാനി രംഗത്തെത്തി. ഏറ്റവും പുരോഗമനപരമായ നയങ്ങളാണ് രാജ്യം മുന്നോട്ടുവയ്ക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യക്കാര്‍ അവരുടെ ഡേറ്റയുടെ ഉടമസ്ഥതാവകാശം കൈവശംവയ്ക്കുന്നതിനെ പിന്തുണച്ച വ്യക്തിയാണ് അംബാനി. രാജ്യത്തെ പൗരന്മാരെക്കുറിച്ചു ഡിജിറ്റലായി ശേഖരിക്കുന്ന വിവരങ്ങള്‍ സൂക്ഷിക്കുന്നതിനെയും അത് ഉപയോഗിക്കുന്നതിനെയും കുറിച്ചുളള നിയമങ്ങള്‍ വേണമെന്നുള്ള അഭിപ്രായക്കാരനാണ് അംബാനി. ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വിസസ് സെന്റേഴ്‌സ് അതോറിറ്റി ആതിഥേയത്വം വഹിച്ച ഇന്‍ഫിനിറ്റി ഫോറത്തിലാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്.
'നമ്മള്‍ ഡേറ്റാ സ്വകാര്യതാ ബില്ലും ക്രിപ്‌റ്റോകറന്‍സി ബില്ലും അവതരിപ്പിക്കാൻ പോകുകയാണ്. നമ്മള്‍ ശരിയായ പാതയിലാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ അംബാനി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇരു ബില്ലുകളും അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറന്‍സിയും രാജ്യത്ത് നിരോധിച്ചേക്കുമെന്നാണ് കരുതുന്നത്. സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ പരിപൂര്‍ണമായി നിരോധിക്കണമെന്ന അഭിപ്രായമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഉള്ളത്. ഡേറ്റയും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറും ഇന്ത്യയ്ക്കും മറ്റ് എല്ലാ രാജ്യങ്ങള്‍ക്കും തന്ത്രപ്രധാനമായ പ്രാധാന്യമുള്ള മേഖലകളാണ്. ഓരോ രാജ്യത്തിനും ഇത്തരത്തിലുള്ള തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശമുണ്ടെന്നും അംബാനി പറയുന്നു. അതേസമയം, താന്‍ ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയില്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
∙ ഇന്ത്യയിലെ ടാക്‌സ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വോഡഫോണ്‍
ബ്രിട്ടിഷ് കമ്പനിയായ വോഡഫോണ്‍ ഇന്ത്യയില്‍ നേരിടുന്ന നികുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയേക്കുമെന്ന് എഎഫ്ബി റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യയില്‍ 2012ല്‍ അവതരിപ്പിച്ച ഒരു നിയമം പ്രകാരം കൊണ്ടുവന്ന നികുതിയാണ് വോഡഫോണിന് പ്രശ്‌നമായത്. അന്ന് പ്രതിപക്ഷത്തിരുന്ന ബിജെപി ഇതിനെ 'നികുതി തീവ്രവാദം' എന്നാണ് മുദ്രകുത്തിയിരുന്നത്. ഇപ്പോള്‍ ഭരണ കക്ഷിയായ ബിജെപി കരുതുന്നത് ഇത്തരം നിയമങ്ങളാണ് കൂടുതല്‍ വിദേശ നിക്ഷേപം രാജ്യത്തു വരുന്നതിന് തടസമെന്നാണ്. ഇതിനെതിരെ പല വിജയങ്ങളും രാജ്യാന്തര ട്രിബ്യൂണലുകളില്‍ വിദേശ കമ്പനികള്‍ നേടിയിരുന്നെങ്കിലും ഇവയൊന്നും ഇത്രയും കാലം ന്യൂഡല്‍ഹി അംഗീകരിച്ചിരുന്നില്ല. എന്നാല്‍, ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ആ നയത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ടു പോകുക ഉണ്ടായി. ഇതേ തുടര്‍ന്നാണ് ഇന്ത്യയുമായി നിലനില്‍ക്കുന്ന ടാക്‌സ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി വോഡഫോണ്‍ ഇപ്പോള്‍ മുന്നോട്ടുവരുന്നത് എന്നാണ് റിപ്പോര്‍ട്ട്.
∙ രണ്ടു റോ ടാബ് ഉള്ള ലോകത്തെ ആദ്യത്തെ ബ്രൗസറുമായി വിവാള്‍ഡി
പതിവു ബ്രൗസറുകള്‍ നല്‍കുന്ന ഫീച്ചറുകള്‍ക്കപ്പുറത്ത് എന്തെല്ലാം നല്‍കാമെന്ന് അന്വേഷിക്കുന്നവരാണ് വിവാള്‍ഡി, ബ്രേവ് തുടങ്ങിയ ബ്രൗസറുകള്‍. ഡെസ്‌ക്ടോപ്പ് ആപ്പിനു പിന്നാലെ കൂടുതല്‍ ഫീച്ചറുകള്‍ പരീക്ഷിക്കാന്‍ താത്പര്യമുള്ള ആന്‍ഡ്രോയിഡ് ഒഎസ് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്ന ഉദ്ദേശത്തോടെയാണ് വിവാള്‍ഡി 5.0 വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുന്നത്. രണ്ടു ലെവലില്‍ ടാബ് സ്റ്റാക്കുകള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന രീതിയിലാണ് പുതിയ അപ്‌ഡേറ്റ്. ഈ ഫീച്ചര്‍ കൊണ്ടുവരുന്ന ലോകത്തെ ആദ്യത്തെ ബ്രൗസറായിരിക്കുകയാണ് വിവാള്‍ഡി. ആന്‍ഡ്രോയിഡ് ഫോണുകള്‍, ടാബ്‌ലറ്റുകള്‍, ക്രോംബുക്കുകള്‍ എന്നിവയ്ക്കാണ് ഇപ്പോള്‍ ടാബ് സ്റ്റാക് ഫീച്ചര്‍ നല്‍കിയിരിക്കുന്നത്. ഈ ഫീച്ചര്‍ നേരത്തെ വിവാള്‍ഡിയുടെ ഡെസ്‌ക്ടോപ്പ് ബ്രൗസറില്‍ ലഭ്യമായിരുന്നു. ഒന്നിലേറെ വെബ് പേജുകള്‍ ഒരേസമയം തുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്രദമായിരിക്കും പുതിയ ഫീച്ചര്‍. പുതിയ ടാബ് ബട്ടണില്‍ അല്‍പം ദീര്‍ഘമായി അമര്‍ത്തിപ്പിടിച്ചാല്‍ ഈ ഫീച്ചര്‍ എനേബിൾ ചെയ്യാം. ടാബ്‌ലറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാര പ്രദമായിരിക്കും ഈ ഫീച്ചറെന്ന് പറയുന്നു.
∙ 165w ചാര്‍ജിങ് സപ്പോര്‍ട്ടുമായി ന്യൂബിയ റെഡ് മാജിക് 7 സ്മാര്‍ട് ഫോണ്‍
മിനിറ്റുകള്‍ക്കുള്ളില്‍ ചാര്‍ജ് ചെയ്‌തെടുക്കാന്‍ സാധിക്കുന്ന 165w ഫാസ്റ്റ് ചാര്‍ജിങ് മികവോടെ ആയിരിക്കും സെഡ്ടിഇ കമ്പനിയുടെ സബ് ബ്രാന്‍ഡ് ആയ ന്യൂബിയ ഇറക്കാന്‍ പോകുന്ന അടുത്ത ഹാന്‍ഡ്‌സെറ്റ് എന്ന് റിപ്പോർട്ട്. ന്യൂബിയ റെഡ് മാജിക് 7 എന്നു പേരിട്ടിരിക്കുന്ന ഫോണിന് 3സി സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചുവെന്നും അത് ഉടനെ അവതരിപ്പിക്കുമെന്നും ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
∙ കൂടുതല്‍ പേര്‍ ട്രാക്കിങ് അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ആപ്പ് ട്രാക്കിങ് ഒഴിവാക്കാനുള്ള അവസരം ആപ്പിളിന്റെ ഐഒഎസിലും ഗൂഗിളിന്റെ ആന്‍ഡ്രോയിഡിലും ഒരുങ്ങിക്കഴിഞ്ഞു. തങ്ങളെ ട്രാക്ക് ചെയ്യേണ്ട എന്ന് പറയുന്നവര്‍ ഏകദേശം 85 ശതമാനമാണ് ഇപ്പോള്‍. എന്നാല്‍, 2023 ആകുമ്പോഴേക്ക് ഇത് 60 ശതമാനമായി കുറഞ്ഞേക്കുമെന്ന് ഗാര്‍ട്ട്ണര്‍ (Gartner) മാര്‍ക്കറ്റിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാക്കിങ് അനുവദിക്കുമ്പോള്‍ ആളുകളുടെ അഭിരുചിക്ക് അനുസരിച്ചുള്ള പരസ്യങ്ങളാണ് ലഭിക്കുന്നത്. അനുവദിക്കാതിരിക്കുമ്പോള്‍ യാതൊരു താത്പര്യവും ഇല്ലാത്ത വിഷയങ്ങളെക്കുറിച്ചുള്ള പരസ്യങ്ങള്‍ കാണിക്കുന്നു എന്നത് പലര്‍ക്കും പ്രശ്‌നമായി തുടങ്ങിയിരിക്കുന്നു. കൂടാതെ, ആപ്പുകള്‍ ഇനി ട്രാക്കിങ് അനുവദിക്കുന്നവര്‍ക്ക് പ്രോത്സാഹനങ്ങളും നല്‍കിയേക്കും. ആപ്പിള്‍ ഇത് അനുവദിക്കുന്നില്ല. പക്ഷേ, കമ്പനികള്‍ ഇത് വളഞ്ഞവഴിയില്‍ പരിഹരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
∙ വിന്‍ഡോസില്‍ ബ്രൗസര്‍ മാറാന്‍ ശ്രമിക്കുന്നവര്‍ക്ക് മൈക്രോസോഫ്റ്റ് മുന്നറിയിപ്പു നല്‍കുന്നു
മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം കിട്ടുന്നത് കമ്പനിയുടെ സ്വന്തം ബ്രൗസറായ എജ് ആണ്. എന്നാല്‍, മോസില ഫയര്‍ഫോക്‌സ്, ഗൂഗിള്‍ ക്രോം തുടങ്ങിയ ബ്രൗസറുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുക എന്നത് പല പിസി ഉപയോക്താക്കളും ചെയ്തുവന്ന കാര്യമാണ്. പക്ഷേ, ഇപ്പോള്‍ വിന്‍ഡോസ് 10ലും വിന്‍ഡോസ് 11ലും മറ്റ് ബ്രൗസറുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ വിന്‍ഡോസ് മുന്നറിയിപ്പു പ്രദര്‍ശിപ്പിച്ചു തുടങ്ങിയതായി നിയോവിന്‍ ( Neowin) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രോമില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യയാണ് എജിലും ഉപയോഗിച്ചിരിക്കുന്നത് എന്നും, മൈക്രോസോഫ്റ്റ് നല്‍കുന്ന അധിക സുരക്ഷ ഉപയോഗിക്കണം എന്നുമാണ് ഒരു മുന്നറയിപ്പ്.
29.82°C








